Monday, July 16, 2012

ഓര്‍മ്മകളില്‍ എന്റെ കലാലയം


പിറവത്ത് ബിപിസി കോളേജിലേയ്ക്ക് ഞാന്‍ BSc Electronics പഠിയ്ക്കാന്‍ വന്നു പെട്ടത് തികച്ചും യാദൃശ്ചികമായിട്ടാണ്. അത് 1999 ലെ ജൂലൈ മാസത്തിലായിരുന്നു. ഞാന്‍ പ്രീഡിഗ്രി പഠിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, കാലടി ശങ്കര കോളേജ് എന്നിവിടങ്ങളില്‍ കൂടാതെ ഞാന്‍ ആപ്ലിക്കേഷന്‍ കൊടുത്തിരുന്നത് അവിടേക്കു മാത്രമായിരുന്നു. ദൂരക്കൂടുതലുണ്ടെങ്കിലും പിറവം ബിപിസിയിലേയ്ക്ക് അപേക്ഷ കൊടുക്കാന്‍ കാരണം അച്ഛന്റെ സുഹൃത്തിന്റെ മകള്‍ അവിടെ പഠിച്ചിരുന്നതിനാല്‍ അവര്‍ വഴി ഒരു അപേക്ഷാ ഫോം അച്ഛന്‍ വാങ്ങിയിരുന്നതു കൊണ്ടും ആ കോളേജിനെ പറ്റി അവരില്‍ നിന്ന് നല്ല അഭിപ്രായം കിട്ടിയതു കൊണ്ടും കൂടിയാണ്.

എഞ്ചിനീയറിങ്ങ് എന്‍‌ട്രന്‍സ് ചിലപ്പോള്‍‌ കിട്ടിയേക്കും എന്നൊരു കൊച്ചു മോഹം എനിയ്ക്കും ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ ആദ്യ രണ്ടിടങ്ങളില്‍ നിന്നും വിളിച്ചപ്പോഴും അഡ്മിഷനു ചെന്നില്ല. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ എന്‍ട്രന്‍സ് മോഹം കരിഞ്ഞു തുടങ്ങി. കൂടെ പഠിച്ചിരുന്ന സുഹൃത്തുക്കളെല്ലാം പൈസ കൊടുത്ത് എഞ്ചിനീയറിങ്ങ് അഡ്മിഷന്‍ ശരിയാക്കിയപ്പോള്‍ അതിനു പറ്റിയ അവസ്ഥയിലല്ലായിരുന്നു എന്റെ കുടുംബം എന്നതിനാല്‍ ഞങ്ങള്‍ ആ വഴിയ്ക്ക് ചിന്തിച്ചതേയില്ല.  അതോടെ വീട്ടുകാരുടെ പ്രതീക്ഷകള്‍ തകര്‍‌ത്തല്ലോ എന്ന വിഷമം എനിയ്ക്കണ്ടായി. അങ്ങനെ എവിടെ എങ്കിലും പോയി എന്തെങ്കിലും (?) പഠിച്ചാല്‍‌ മതിയെന്നായി എനിയ്ക്ക്...  അങ്ങനെയിരിയ്ക്കെ ആണ് പിറവത്ത് നിന്നും ഇന്റര്‍‌വ്യൂ കോള്‍‌ വന്നത്. എന്തായാലും പോയി നോക്കാം എന്നു തന്നെ തീരുമാനിച്ചു. അച്ഛന്റെ കൂടെ അവിടേയ്ക്ക് തിരിച്ചു. മൂന്ന് മൂന്നര മണിയ്ക്കൂര്‍‌ സമയമെടുത്താണെങ്കിലും അവിടെ സമയത്ത് എത്തിപ്പെട്ടു. കോളേജും അന്തരീക്ഷവും എല്ലാം ഇഷ്ടപ്പെട്ടു. കുഴപ്പമില്ലാത്ത മാര്‍‌ക്കിന്റെ അടിസ്ഥാനത്തില്‍ അവിടെ ഇലക്ട്രോണിക്സിന് അഡ്മിഷന്‍ കിട്ടി.

അത്രയും ദൂരെ വന്ന് പഠിയ്ക്കണം എന്നുള്ളത് മാത്രം ഒരു പ്രശ്നമായി തോന്നി. പക്ഷേ അങ്ങനെ കുറച്ച് ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്ന് പഠിയ്ക്കുന്നവരെല്ലാം രണ്ടോ മൂന്നോ പേര്‍‌ ചേര്‍‌ന്ന് അവിടെ അടുത്ത് തന്നെ വീടുകള്‍ വാടയ്ക്ക് എടുത്ത് താമസിയ്ക്കുകയാണ് ചെയ്യുന്നത് എന്ന് അടുത്തുള്ള കടകളില്‍ നിന്നെല്ലാം അറിയാന്‍ കഴിഞ്ഞു. കോളേജ് ജംക്ഷനിലെ ഹോട്ടല്‍ നടത്തുന്ന മോഹനന്‍ ചേട്ടന്‍‌ തന്നെ വീട് ശരിയാക്കി തരാം എന്നേറ്റു. അന്ന് തന്നെ ഉച്ച സമയമായപ്പോള്‍ സീനിയേഴ്സ് ഭക്ഷണം കഴിയ്ക്കാന്‍ വന്ന സമയത്ത് അവരോട് ചോദിച്ച് അവരുടെ സഹായത്തോടെ മോഹനന്‍ ചേട്ടന്‍ ഒരു ചെറിയ താമസ സ്ഥലം അറേഞ്ച് ചെയ്തു തന്നു. അങ്ങനെ അടുത്തു തന്നെയുള്ള റബ്ബര്‍ പാല്‍ സംഭരണ കേന്ദ്രത്തോട് ചേര്‍ന്നുള്ള ഒരു ഓഫീസ് താമസിയ്ക്കാനായി തരപ്പെട്ടു. മൂന്നു പേര്‍‌ക്ക് വരെ അവിടെ താമസിയ്ക്കാം എന്ന് വീട്ടുടമസ്ഥന്‍ സമ്മതിച്ചു.

രണ്ടു പേരെ കൂടി കിട്ടിയാല്‍ അവിടെ തന്നെ താമസിയ്ക്കാം എന്ന് തീരുമാനമായി. അക്കാര്യം മോഹനന്‍ ചേട്ടനോട് പറഞ്ഞപ്പോള്‍‌ തന്നെ തലേ ദിവസം തന്റെ കടയില്‍ താമസ സ്ഥലം അന്വേഷിച്ച് വന്ന ഒരു പയ്യനെ കൂടെ അവിടേയ്ക്ക് ശരിയാക്കി തരുന്ന കാര്യം അദ്ദേഹം ഏറ്റു. അങ്ങനെയാണ് തിരുവല്ലക്കാരനായ സഞ്ജുവിനെ എനിയ്ക്ക് റൂം മേറ്റ് ആയി കിട്ടിയത്. അങ്ങനെ ഞങ്ങള്‍‌ രണ്ടു പേരും കൂടെ അവിടെ താമസം തുടങ്ങി. അപ്പോഴും മൂന്നാമനു വേണ്ടിയുള്ള വേക്കന്‍സി അവിടെ ഒഴിഞ്ഞു കിടന്നു.

അങ്ങനെ ഏതാണ്ട് ഒരാഴ്ച കടന്നുപോയി. അന്നൊരിയ്ക്കല്‍ മോഹനന്‍ ചേട്ടന്റെ കടയില്‍ ഭക്ഷണം കഴിയ്ക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു, അതേ കോളേജില്‍ തന്നെ കുറച്ച് വൈകി ജോയിന്‍ ചെയ്ത ഒരു കുട്ടി റൂം അന്വേഷിയ്ക്കുന്നുണ്ട് എന്നും ഞങ്ങളുടെ റൂമില്‍ ഒരു ഒഴിവ് ഉള്ള കാര്യം അവനോട് പറഞ്ഞിട്ടുണ്ട് എന്നും. അങ്ങനെ ഞങ്ങള്‍ അവനു വേണ്ടിയുള്ള കാത്തിരിപ്പിലായി.

പിറ്റേ ദിവസം വൈകുന്നേരം അതേ നാട്ടുകാരനായ ഒരാള്‍ ഞങ്ങളുടെ റൂമിലേയ്ക്ക് കയറി വന്നു, ഉലഹന്നാന്‍ എന്നാണ് പേര് എന്ന് സ്വയം പരിചയപ്പെടുത്തി. എറണാകുളത്തുള്ള അദ്ദേഹത്തിന്റെ ഓഫീസിലെ സഹപ്രവര്‍‌ത്തകയുടെ മകനു വേണ്ടിയാണ് റൂമന്വേഷിയ്ക്കുന്നത് എന്നും ആള്‍ പിറ്റേ ദിവസം രാവിലെ ‘പെട്ടിയും കിടക്കയുമൊക്കെയായി’ അങ്ങോട്ടെത്തും എന്നും അറിയിച്ചു. സ്ഥലവും സൌകര്യവും ഒക്കെ ഒന്ന് നോക്കി പോകാന്‍ വന്നതാണ് താനെന്നും കൂട്ടിച്ചേര്‍‌ത്തു. അവസാനം യാത്ര പറഞ്ഞ് ഇറങ്ങും മുന്‍പ് ഒരു കാര്യം കൂടെ പറഞ്ഞു.

“ഈ വരുന്ന കക്ഷി മൃദംഗം പഠിയ്ക്കുന്നുണ്ട്. യൂണിവേഴ്സിറ്റി ലെവലിലൊക്കെ മത്സരങ്ങള്‍ക്ക് പോയിട്ടുമുണ്ട്. അതു കൊണ്ട് ഇടയ്ക്ക് അത് പ്രാക്റ്റീസ് ചെയ്യേണ്ടി വരും. അത് നിങ്ങള്‍‌ക്ക് ഒരു ബുദ്ധിമുട്ടാകുമോ?”

ഇതു കേട്ടപ്പോള്‍ ഉണ്ടായ ഞെട്ടല്‍ ഞാന്‍ പുറത്ത് കാണിച്ചില്ല. പാട്ടുകാരനായാലും വയലിനോ ഓടക്കുഴലോ കീ ബോര്‍‌ഡോ മറ്റോ പഠിയ്ക്കുന്ന ആളായാലും സാരമില്ലായിരുന്നു... ഇത് മൃദംഗം! അതെനിയ്ക്കത്ര ദഹിച്ചില്ല. വല്ല പരിപാടികളും നടക്കുമ്പോള്‍ കാണാന്‍ രസമാ‍ണ് എന്ന കാര്യം മാറ്റി വച്ചാല്‍ മൃദംഗം പ്രാക്റ്റീസ് ചെയ്യുന്നതും സഹിച്ചു കൊണ്ട് ജീവിച്ചു പോകാന്‍ കഴിയും എന്ന് തോന്നുന്നില്ല... പക്ഷേ അതെങ്ങനെ അയാളോട് പറയും ?

അയാളാണെങ്കില്‍ ഞങ്ങളുടെ പ്രതികരണമറിയാന്‍ കാത്തുനില്‍‌ക്കുകയാണ്. ഞാന്‍ ചെറിയൊരു പ്രതീക്ഷയോടെ സഞ്ജുവിന്റെ മുഖത്തേയ്ക്ക് നോക്കി. സഞ്ജു യാതൊരു സങ്കോചവും കൂടാതെ മറുപടി പറഞ്ഞു

“ഓ... അതിനെന്താ... മൃദംഗമല്ലേ? അവന്‍ എത്ര നേരം വേണമെങ്കിലും പ്രാക്റ്റീസ് ചെയ്തോട്ടെ! മാത്രമല്ല, ഞങ്ങള്‍‌ക്കും ഒരു നേരം പോക്കാകുമല്ലോ. അല്ലേടാ? ”

എന്നിട്ട് എന്നെ ഒരു നോട്ടവും. ഞാന്‍ പിന്നെയും ഞെട്ടി. “ദൈവമേ... ഇവന്മാരു രണ്ട് പേരും ഇത്തരക്കാരാണോ? ഒരാള്‍ മൃദംഗം വായിയ്ക്കാനും മറ്റേയാള്‍ അത് കേട്ട് ആസ്വദിയ്ക്കാനും. ഞാന്‍ പെട്ടതു തന്നെ”. എങ്കിലും, തകര്‍ന്ന മനസ്സോടെയാണെങ്കിലും മുഖത്ത് ഒരു വിധത്തില്‍ ചിരിയെല്ലാം വരുത്തി, അതെയതെ എന്ന് ഞാനും തലയാട്ടി സമ്മതിച്ചു. അയാളാണെങ്കില്‍ സമാധാനത്തോടെ ഇറങ്ങി പോകുകയും ചെയ്തു.

അയാള്‍ അങ്ങ് റോട്ടിലേയ്ക്കിറങ്ങിയതും ഞാന്‍ കുറച്ചൊരു നിരാശയോടെ സഞ്ജുവിനോട് ചോദിച്ചു “നിനക്ക് ഈ മൃദംഗം ഒക്കെ ഇഷ്ടമാണല്ലേ? എനിയ്ക്ക് എന്തു കൊണ്ടോ അതിനോട് അത്ര മമത പോര...”

ഞാന്‍ പറഞ്ഞ് തീര്‍ന്നില്ല, സഞ്ജു ഇടയ്ക്ക് കയറി പറഞ്ഞു “എവിടെ? എനിയ്ക്ക് ആ ക്ണാപ്പ് കാണുന്നതു പോലും ഇഷ്ടമല്ല... പിന്നല്ലേ... അല്ല അളിയാ, ഈ മൃദംഗം എന്ന് പറയുന്ന സംഭവം ആക്‍ച്വലി എങ്ങനെ ഇരിയ്ക്കും?”

ഇത് കേട്ടതും എനിയ്ക്ക് പകുതി ആശ്വാസമായി. പാവം! ഞാന്‍ വെറുതേ തെറ്റിദ്ധരിച്ചു... എന്നാലും സംശയം തീര്‍ക്കാനായി ചോദിച്ചു “പക്ഷേ, നീ അയാളോട് പറഞ്ഞത്...”

ഞാന്‍ മുഴുമിപ്പിയ്ക്കും മുന്‍‌പെ അവന്‍ ഇടയ്ക്ക് കയറി പറഞ്ഞു “അത് പിന്നെ അയാള്‍ അങ്ങനെ ചോദിച്ചപ്പോള്‍ ഞാനങ്ങനെ പറഞ്ഞെന്നേയുള്ളു. നമുക്ക് അവനെ റൂമിനകത്തൊന്നും ഇരുന്ന് പ്രാക്റ്റീസ് ചെയ്യാന്‍ സമ്മതിയ്ക്കണ്ട .വേണമെങ്കില്‍ പുറത്തെ മുറിയിലോ കിച്ചണിലോ അതല്ലെങ്കില്‍ ആ പറമ്പിലോ മറ്റോ പോയിരുന്ന് എന്തു വേണമെങ്കിലും ചെയ്തോട്ടെ... അല്ലേ?”

‘അതു തന്നെ’. ഞാനും സമ്മതിച്ചു. അങ്ങനെ അടുത്ത ദിവസം വരാന്‍ പോകുന്ന ഭീകരനെ എങ്ങനെ നേരിടും എന്നാലോചിച്ച് ഞങ്ങള്‍ അന്ന് രാത്രി ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് നേരം വെളുത്ത് കുളിച്ച് കോളേജില്‍ പോകാനൊരുങ്ങുമ്പോള്‍ അതാ മുറ്റത്ത് തലേന്ന് വന്ന ആളും കൂടെ ഒരു കൊച്ചു പയ്യനും. ‘ഇതാണ് കുല്‍‌ദീപ്, ഞാന്‍ ഇന്നലെ പറഞ്ഞ പയ്യന്‍‍’. അയാള്‍ ഞങ്ങളെ പരിചയപ്പെടുത്തി.

എന്തായാലും പ്രതീക്ഷിച്ചതു പ്പൊലെ കാഴ്ചയില്‍‌ ഭീകരനൊന്നുമല്ല... ആശ്വാസം. ഞാന്‍ മനസ്സിലോര്‍‌ത്തു. വൈകാതെ അവന്റെ പെട്ടിയും സാമാനങ്ങളുമെല്ലാം റൂമിലേയ്ക്ക് എടുത്തു വയ്ക്കാന്‍ സഹായിച്ച ശേഷം അയാള്‍ യാത്ര പറഞ്ഞിറങ്ങി. വൈകാതെ ഞങ്ങള്‍ വിശദമായി പരിചയപ്പെട്ടു. അപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍‌ അറിയുന്നത്. അയാള്‍ പറഞ്ഞതു പോലെ ഒന്നുമല്ല... അവന്‍ മൃദംഗവും വായിയ്ക്കും എന്നേയുള്ളൂ... പ്രധാനമായും അവനൊരു പാട്ടുകാരനാണ്. പിന്നെ, വയലിന്‍‌, മൃദംഗം, തംബുരു, കീ ബോര്‍‌ഡ് അങ്ങനെ എല്ലാം കുറേശ്ശെ പഠിയ്ക്കുന്നുണ്ട് എന്നു മാത്രം. പിന്നെ, ഇതിനെല്ലാം പുറമേ അവന്‍ തൊട്ടു മുന്‍‌പത്തെ വര്‍ഷത്തെ യൂണിവേഴ്സിറ്റി കലാപ്രതിഭ കൂടി ആയിരുന്നത്രേ.

ഇതെല്ലാം കേട്ടപ്പോഴുള്ള ഞങ്ങളുടെ ഭാവമാറ്റം കണ്ട് അവന്‍ കാര്യമന്വേഷിച്ചു. തലേ ദിവസത്തെ സംഭവവും അത് കേട്ട് ഞങ്ങള്‍ തെറ്റിദ്ധരിച്ചതും തീരുമാനമെടുത്തതും എല്ലാം കേട്ട് അവനും ചിരിച്ചു പോയി. എന്തായാലും ഞങ്ങള്‍ക്ക് സമാധാനമായി, കുറച്ചൊരു അഭിമാനവും. ചെറിയൊരു കലാകാരനെ ആണല്ലോ റൂം മേറ്റ് ആയി കിട്ടിയിരിയ്ക്കുന്നത്. അങ്ങനെ കുല്‍ദീപ് ഞങ്ങളുടെ ‘കുല്ലു’ ആയി ഞങ്ങളോടൊപ്പം താമസവും പഠനവും തുടങ്ങി. ഒരേയൊരു വ്യത്യാസം മാത്രം... ഞങ്ങളെല്ലാം ഇലക്ട്രോണിക്സ് ബാച്ച് ആയിരുന്നുവെങ്കില്‍ അവന്‍ കമ്പ്യൂട്ടര്‍ ബാച്ച് ആയിരുന്നു.

വൈകാതെ ഞങ്ങളുടെ സുഹൃദ് വലയം മത്തനും ബിമ്പുവും ജോബിയും സുധിയും കൂടി ചേര്‍‌ന്നപ്പോള്‍ മൂന്നില്‍ നിന്ന് ഏഴായി ഉയര്‍‌ന്നു. പിന്നീടങ്ങോട്ടുള്ള മൂന്നു വര്‍‌ഷം ഞങ്ങളുടെ കാലമായിരുന്നു. എന്തെങ്കിലും വിശേഷ ദിവസങ്ങളിലാണെങ്കില്‍ കുല്ലുവിന്റെ ഒരു പാട്ടെങ്കിലും ഇല്ലാതിരിയ്ക്കില്ല...  കോളേജില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെ വീടുണ്ടായിരുന്ന മത്തനാണെങ്കില്‍ കോളേജിലെ എന്തു പരിപാടിയേയും സ്വന്തം വീട്ടിലെയോ കുടുംബത്തിലേയോ എന്തോ ഒരു ചടങ്ങ് എന്ന പോലെ ആണ് കണ്ടിരുന്നത്. നാട്ടുകാരില്‍ നിന്നോ മറ്റോ എന്തെങ്കിലുമൊക്കെ സഹായങ്ങള്‍ വേണമെങ്കില്‍ അതിനായി എപ്പോഴും അവന്‍ മുന്നിട്ടിറങ്ങുമായിരുന്നു. കൂടാതെ സഞ്ജുവിന്റെ ചേച്ചിയായിരുന്നു അവിടുത്തെ ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ അദ്ധ്യാപിക കൂടിയായിരുന്ന മഞ്ജു മിസ്സ് (ടീച്ചറായിരുന്നെങ്കിലും ഞങ്ങള്‍ക്ക് മഞ്ജു മിസ്സ് എന്നും മഞ്ജുചേച്ചി തന്നെ ആയിരുന്നു... അന്നും ഇന്നും). ബിബിനാണെങ്കില്‍ N S S ക്യാമ്പ് കോ ഓര്‍ഡിനേറ്ററും. അതു കൊണ്ടൊക്കെ തന്നെ, കോളേജിലെ എന്തു പരിപാടിയ്ക്കും ഞങ്ങളുടെ ഗ്യാങ്ങ് ഒപ്പമുണ്ടാകുമായിരുന്നു, മുന്‍‌പന്തിയില്‍ തന്നെ. മാത്രമല്ല, ഞങ്ങളുടെ ക്ലാസ്സിലെ മറ്റു സഹപാഠികളുടെ പിന്തുണയും സഹായവും എന്നും ഞങ്ങള്‍ക്കുണ്ടായിരുന്നു. കോളേജ് ഡേ, അസ്സോസിയേഷന്റെ പരിപാടികള്‍, ഓണം, വിഷു, ക്രിസ്തുമസ്സ്, ന്യൂ ഇയര്‍ N S S ക്യാമ്പുകള്‍ അങ്ങനെ ഓരോ സംഭവങ്ങളും ഞങ്ങള്‍ ആഘോഷമാക്കി.

അങ്ങനെ മൂന്നു വര്‍‌ഷങ്ങള്‍ ... പഠനം മാത്രമല്ലാതെ ഓരോ ദിവസവും ഓരോ നിമിഷവും ആസ്വദിച്ച് ചിലവഴിച്ച മൂന്നു വര്‍ഷമായിരുന്നു ഞങ്ങള്‍ക്ക് പിറവം ബി പി സി യിലെ ആ ബിരുദ പഠനകാലം. അതു പോലെ ഒരു പഠനകാലം അതിനു മുന്‍പും ശേഷവും ഞങ്ങള്‍ക്ക് ഉണ്ടായിട്ടില്ല എന്ന് എന്റെ എല്ലാ സുഹൃത്തുക്കളും സമ്മതിയ്ക്കും. 2002 ജൂണ്‍ - ജുലൈ മാസത്തില്‍ ഞങ്ങളുടെ ബാച്ച് പഠനം പൂര്‍ത്തിയാക്കി അവിടെ നിന്നും ഇറങ്ങി.

ഇപ്പോള്‍ പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ആ മൂന്നു വര്‍ഷം ഞങ്ങളുടെയെല്ലാം മനസ്സില്‍ ഒരു സുവര്‍ണ്ണ കാലമായി നിലനില്‍ക്കുന്നു. ഇന്നും ഒട്ടേറെ സ്നേഹത്തോടെ, അഭിമാനത്തോടെ കുറച്ചൊരു നഷ്ടബോധത്തോടെ ഞങ്ങളെല്ലാവരും ഓര്‍ക്കുന്നു, ഞങ്ങളുടെ ബി പി സി യെ... കഴിഞ്ഞു പോയ ആ മൂന്നു വര്‍ഷത്തെ...

ഈ പോസ്റ്റ് ഞങ്ങളുടെ ബിപിസി കോളേജിനും 99-2002 ബാച്ചിനും അവിടുത്തെ എല്ലാ അദ്ധ്യാപകര്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.