Friday, October 7, 2011

പിള്ളേച്ചനും നൈറ്റ് ഷിഫ്റ്റും

കുറേ നാളായി ബ്ലോഗില്‍ പോസ്ററ്റുകള്‍ എന്തെങ്കിലുമൊക്കെ എഴുതിയിട്ട്. എഴുതാന്‍ എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് താമസം വന്നാല്‍ പിന്നെ വീണ്ടും എഴുതി തുടങ്ങുന്നത് വലിയ ബദ്ധപ്പാടു തന്നെ. അതിന്റെ ഒപ്പം ജോലിത്തിരക്കുകളും മടിയും കൂടി ആയാല്‍ പിന്നെ പറയുകയും വേണ്ട. അതാണ് ഇപ്പോള്‍ എന്റെ കാര്യത്തിലും സംഭവിച്ചിരിയ്ക്കുന്നത്.

സമയക്കുറവും മൂലം ബ്ലോഗിലേക്കുള്ള വരവു തന്നെ കുറഞ്ഞിരിയ്ക്കുകയാണ്. സ്ഥിരമായി വായിയ്ക്കാറുണ്ടായിരുന്ന കുറേ ബ്ലോഗുകള്‍ പോലും നോക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. വായന പോലും നടക്കാത്തപ്പോള്‍ പിന്നെ എഴുത്തിന്റെ കാര്യം പറയാനില്ലല്ലോ. വൈകാതെ എഴുതി തുടങ്ങാം എന്നൊക്കെ കരുതുന്നതല്ലാതെ എഴുത്ത് മാത്രം നടന്നില്ല. ഓണം ആകുമ്പോള്‍ എന്തേലും എഴുതിക്കളയാമെന്ന് ഉറപ്പിച്ചതാണ്. അതും നടന്നില്ല. :(

കുറേ നാളുകള്‍ക്ക് ശേഷം ബ്ലോഗില്‍ എന്തേലും എഴുതാമെന്ന് വച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് പിള്ളേച്ചനെ ആണ്. പിള്ളേച്ചനെ മുന്‍പ് പലപ്പോഴായി ഞാന്‍ ബ്ലോഗില്‍ അവതരിപ്പിച്ചിട്ടുള്ളതാണ്. അവനെ പറ്റി പറയാന്‍ തുടങ്ങിയാല്‍ അതിനു മാത്രമേ നേരം കാണൂ എന്നതു കൊണ്ട് മാത്രമാണ് അധികം എഴുതാത്തത്.

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ജോലിത്തിരക്കിനെ പറ്റിയും നൈറ്റ് ഷിഫ്റ്റ് ചെയ്യുമ്പോള്‍ താനും റൂം മേറ്റ്സും അനുഭവിയ്ക്കുന്ന കഷ്ടപ്പാടുകളെപ്പറ്റിയുമെല്ലാം വിവരിയ്ക്കുകയായിരുന്നു. ഇടയ്ക്ക് ഒന്നോ രണ്ടോ ആഴ്ചത്തെ ഷിഫ്റ്റ് ചെയ്യേണ്ടി വരുമ്പോള്‍ തന്നെ സാധാരണയുള്ള നമ്മുടെ ജീവിത ശൈലി മൊത്തത്തില്‍ തകിടം മറിയുമെന്നും രാത്രിയില്‍ മുഴുവനും ഉറക്കമിളച്ച് ജോലി ചെയ്യണമെന്നു മാത്രമല്ല, പകല്‍ നേരാം വണ്ണം ഉറക്കവും നടക്കാറില്ല എന്നുമൊക്കെ അവന്‍ പറയുകയായിരുന്നു. ഇപ്പോള്‍ കുറേ നാളായി, കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷത്തോളമായി ചിലപ്പോഴൊക്കെ എനിയ്ക്കും നൈറ്റ് ഷിഫ്റ്റില്‍ വര്‍ക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട് എന്നതിനാല്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ എനിയ്ക്കും മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ.

അങ്ങനെ ഞങ്ങള്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്ന കൂട്ടത്തില്‍ നൈറ്റ് ഷിഫ്റ്റ് കാരണം ഒരുമിച്ച് താമസിയ്ക്കുന്ന സുഹൃത്തുക്കളുടെ കൂടി ഉറക്കം ചിലപ്പോഴൊക്കെ നഷ്ടപ്പെടേണ്ടി വരുന്നതിനെ പറ്റിയും സംസാരിയ്ക്കാന്‍ ഇട വന്നു. അപ്പോഴാണ് ഞങ്ങളുടെ സുഹൃത്തായ പിള്ളേച്ചന്‍ കുറച്ചു നാള്‍ നൈറ്റ് ഷിഫ്റ്റ് വര്‍ക്ക് ചെയ്തപ്പോള്‍ ഞങ്ങളനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി ഓര്‍മ്മ വന്നത്.

കാരണങ്ങള്‍ എന്തു തന്നെ ആയാലും ഉറക്കം ഒരു വിധത്തിലും നഷ്ടപ്പെടുന്നത് സഹിയ്ക്കാനാകാത്ത വ്യക്തിയാണ് ഈ പിള്ളേച്ചന്‍. എന്നിട്ടും അവന്‍ നൈറ്റ് ഷിഫ്റ്റ് വര്‍ക്ക് ചെയ്യാന്‍ താല്പര്യം കാണിക്കുന്നത് എന്തായിരിയ്ക്കും എന്ന് ആദ്യമൊക്കെ ഞങ്ങള്‍ അതിശയിച്ചിരുന്നു. പിന്നീടാണ് അവരുടെ കമ്പനിയില്‍ രാത്രി വര്‍ക്ക് ചെയ്യുന്നതിന്റെ ഗുണഗണങ്ങള്‍ അവന്‍ തന്നെ ഞങ്ങളോട് വിശദീകരിച്ചത്. രാത്രി സമയത്ത് വര്‍ക്ക് കുറവായിരിയ്ക്കുമെന്ന് മാത്രമല്ല, ഷിഫ്റ്റ് അലവന്‍സായി നല്ലൊരു തുകയും മാസാവസാനം കയ്യില്‍ തടയുമത്രെ. ഇതിനെല്ലാം പുറമേ രണ്ടോ മൂന്നോ മണിക്കൂര്‍ നേരം ഇരുന്നു വര്‍ക്ക് ചെയ്തിട്ട് ബാക്കി സമയം കോണ്‍ഫറസ് റൂമിലോ മറ്റോ പോയിക്കിടന്ന് ഉറങ്ങാനുള്ള സൌകര്യം പോലും അവര്‍ക്കുണ്ടായിരുന്നത്രെ. അപ്പോ പിന്നെ, അവന്‍ നൈറ്റ് ഷിഫ്റ്റ് ചോദിച്ചു വാങ്ങി 'ജോലിയോടുള്ള ആത്മാര്‍ത്ഥത' കാണിയ്ക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ!

എന്തു തന്നെയായാലും അവന്റെ നൈറ്റ് ഷിഫ്റ്റ് കാരണം ഉറക്കം നഷ്ടപ്പെട്ടിരുന്നത് അവന്റെ മാത്രമായിരുന്നില്ല എന്നതാണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായി തോന്നിയത്. അവന്‍ രാത്രിയില്‍ എന്നൊക്കെ ജോലിയ്ക്ക് പോയിട്ടുണ്ടോ... അന്നൊക്കെ എന്തെങ്കിലും ഗുലുമാലുകള്‍ ഒപ്പിച്ചു വച്ചിട്ടുണ്ടാകും.

അവന് നൈറ്റ് ഷിഫ്റ്റ് ഉള്ള ദിവസങ്ങളില്‍ ഞങ്ങള്‍ ഓഫീസില്‍ നിന്നു വരുമ്പോള്‍ വാതിലൊന്ന് തുറന്ന് അകത്തു കയറാനുള്ള കഷ്ടപ്പാടാണ് അതിലൊന്ന്. പലരും പല ഓഫീസിലായതിനാലും ജോലി സമയങ്ങളിലെ വ്യത്യാസം മൂലവും എല്ലാവരുടെ കയ്യിലും ഞങ്ങളുടെ റൂമിന്റെ ഓരോ കീ വീതമുണ്ടായിരുന്നു. ആരെങ്കിലും പകല്‍ വീട്ടിലുള്ള സമയത്ത് അവര്‍ക്ക് ഉറങ്ങണമെങ്കില്‍ റൂം അകത്തു നിന്നും പൂട്ടിയ ശേഷം കിടന്നുറങ്ങണമെന്ന് എല്ലാവരും പരസ്പരം പറഞ്ഞു ധാരണയായിട്ടുള്ളതുമാണ് [അകത്തു നിന്നും പുറത്തു നിന്നും പൂട്ടാവുന്ന തരം വാതിലായിരുന്നു അത് - താഴിട്ടു പൂട്ടുന്ന തരമല്ല]. അതാകുമ്പോള്‍ പുറത്തു നിന്ന് ഏതു സമയത്ത് വരുന്ന ഒരാള്‍ക്കും ബുദ്ധിമുട്ടില്ലാതെ അകത്തു കയറാമല്ലോ. മാത്രമല്ല, അകത്ത് കിടന്ന് ഉറങ്ങുന്ന ആളെ ശല്യപ്പെടുത്തേണ്ടിയും വരില്ല.

ഈ കാര്യം പല തവണ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും പിള്ളേച്ചന്‍ അങ്ങനെ ചെയ്യാറില്ല. അവന്‍ ഉച്ചക്ക് ശേഷം കിടന്നുറങ്ങും മുന്‍പ് വാതില്‍ അകത്തു നിന്ന് അടച്ച് തഴുതിടും. തൊട്ടടുത്തു തന്നെ അലാറം എല്ലാം സെറ്റ് ചെയ്ത് വയ്ക്കാനായി അവന്റെ മൊബൈലും വയ്ക്കാറുണ്ട്. പക്ഷേ ഇതൊന്നും തന്നെ വൈകുന്നേരം ഓഫീസില്‍ നിന്ന് ക്ഷീണിച്ച് വരുന്ന ഞങ്ങളെ സഹായിയ്ക്കാറില്ല. വാതിലില്‍ മുട്ടി വിളിച്ചാലോ അവന്റെ മൊബൈലിലേയ്ക്ക് ഫോണ്‍ ചെയ്താലോ ഒന്നും ആശാന്‍ അറിയാറില്ല. ഓഫീസില്‍ നിന്നും വീട്ടിലെത്തുന്ന ഞങ്ങള്‍ വാതിലിലും ജനലിലും മാറി മാറി തട്ടി വിളിച്ചും അവന്റെ മൊബൈലിലേയ്ക്ക് തുടര്‍ച്ചയായി വിളിച്ചും കുറേ നേരം കളയാതെ പിള്ളേച്ചന്‍ അവന്റെ പള്ളിയുറക്കത്തില്‍ (പിള്ളയുറക്കമെന്നും വിളിയ്ക്കാം) നിന്ന് ഉണരാറില്ല. ഇനി ഉണര്‍ന്നാലോ ബോധം വീഴാന്‍ പിന്നെയും 5-10 മിനിട്ട് സമയമെടുക്കും. പിന്നെ പതുക്കെ എഴുന്നേറ്റ്, ആടിയാടി വന്ന് വാതില്‍ തുറന്നു തരും. എന്നിട്ട് പിന്നെയും ഉറങ്ങാന്‍ പോകും.അത്രയും നേരം കഷ്ടപ്പെടുത്തിയതിന് രണ്ടു ചീത്ത വിളിയ്ക്കാമെന്നു വച്ചാലും ഉറക്കപ്പിച്ചില്‍ അവനതൊന്നും ശ്രദ്ധിയ്ക്കാറുമില്ല.

അവസാനം അവനെ ചീത്ത പറയുന്നതും കുടം കമഴ്ത്തി വച്ച് വെള്ളമൊഴിയ്ക്കുന്നതും ഒരു പോലെയാണെന്ന് മനസ്സിലാക്കി ഞങ്ങള്‍ ചീത്ത പറച്ചില്‍ അവസാനിപ്പിയ്ക്കും. ഫലം... ഇതേ പ്രവൃത്തി അവന്‍ മിക്കവാറും ദിവസങ്ങളില്‍ ആവര്‍ത്തിയ്ക്കും. അവന്‍ ഉറക്കപ്പിച്ചിലല്ലാതെ സ്വബോധത്തോടെ ഇരിയ്ക്കുമ്പോള്‍ കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൂടേ എന്ന ഒരു സംശയം ന്യായമായും ഇത് വായിയ്ക്കുന്നവരുടെ മനസ്സില്‍ തോന്നിയേക്കാം. പക്ഷേ, ഉറക്കമില്ലാത്തപ്പോഴും സ്വബോധം എന്നൊരു സാധനം ഉണ്ടാകണ്ടേ? (പറയാഞ്ഞിട്ടല്ല, പക്ഷേ അതു കൊണ്ട് ഒരു ഗുണവും ഉണ്ടായിക്കണ്ടിട്ടില്ല)

അവന്‍ തന്റെ ഉറക്കം ഏതാണ്ട് 6 മണി വരെയൊക്കെ തുടരും. അവസാനം കുളിയെല്ലാം കഴിഞ്ഞ് ഡ്രസ്സ് മാറി റെഡിയായി വന്ന് ഭക്ഷണം കഴിയ്ക്കും. എന്നിട്ട് പോകാന്‍ തയ്യാറായ അതേ വേഷത്തില്‍ അറ്റന്‍ഷനായി ബെഡ്ഡില്‍ വന്ന് വീണ്ടും മയങ്ങാന്‍ കിടക്കും. കാബ് ഡ്രൈവര്‍ വിളിയ്ക്കുമ്പോള്‍ മാത്രം എഴുന്നേറ്റാല്‍ മതിയല്ലോ, അത്രയും നേരം ഉറക്കം കളയുന്നതെന്തിന് എന്നതാണ് അവന്റെ ന്യായം! അവസാനം ക്യാബ് ഡ്രൈവര്‍ വിളിച്ചാല്‍ ചാടിയെഴുന്നേറ്റ് ഒറ്റ ഓട്ടമാണ്. ഇതെല്ലാം കഴിഞ്ഞാല്‍ ക്യാബില്‍ കയറി അവിടെയും ഇരുന്ന് ഉറക്കം തന്നെയാണ് ഓഫീസിലെത്തും വരെ പണി എന്നതാണ് മറ്റൊരു അത്ഭുതം.

ഇനി പ്രശ്നങ്ങള്‍ ഇതു കൊണ്ട് അവസാനിയ്ക്കുമെങ്കില്‍ പോട്ടെ എന്ന് വയ്ക്കാമായിരുന്നു. ഇത് അങ്ങനെയല്ല. ഇവന്‍ വര്‍ക്ക് കഴിഞ്ഞ് തിരിച്ചു വീട്ടിലെത്തുന്നത് അതിരാവിലെ മൂന്നുമണി- മൂന്നരയോടെ ആണ്. ആ നേരത്ത് മന:പൂര്‍വ്വമല്ലെങ്കിലും ആശാന്‍ ഞങ്ങളെ ആരെയെങ്കിലുമൊക്കെ മിക്കവാറും ഉണര്‍ത്തിയിരിയ്ക്കും. ചിലപ്പോള്‍ കീ എടുക്കാന്‍ മറന്നതിനാല്‍ ആ നേരത്ത് നമ്മെ വിളിച്ചുണര്‍ത്തും, വേറെ ചിലപ്പോള്‍ കിടക്കാന്‍ വരുമ്പോള്‍ ആരുടെയെങ്കിലും ദേഹത്തു തട്ടും... അങ്ങനെയങ്ങനെ.

ഒരു ദിവസം വെളുപ്പിന് മൂന്നര ആയിക്കാണും. കോളിങ്ങ് ബെല്‍ തുടര്‍ച്ചയായി അടിയ്ക്കുന്ന ശബ്ദം കേട്ടു കൊണ്ടാണ് ഞാന്‍ കണ്ണു തുറക്കുന്നത്. നല്ല ഉറക്കമായതിനാല്‍ സ്ഥലകാലബോധം വരാന്‍ കുറച്ചു നിമിഷങ്ങള്‍ വേണ്ടി വന്നു. കണ്ണു തുറന്ന് തല പൊക്കി, ചുറ്റും നോക്കിയപ്പോള്‍ മറ്റാരും ബെല്ലടിയ്ക്കുന്നത് അറിഞ്ഞ ലക്ഷണമില്ല. ആ സമയമായതിനാല്‍ പിള്ളേച്ചനായിരിയ്ക്കും എന്നുറപ്പാണ്. അവസാനം ഉറക്കം നഷ്ടപ്പെട്ട ഈര്‍ഷ്യയോടെ ഞാന്‍ തന്നെ പതുക്കെ എഴുന്നേറ്റ് വാതിലിനടുത്തേയ്ക്ക് ചെന്നു. അവന്‍ വെളുപ്പിന് വരുമെന്നറിയാവുന്നതിനാലും ഉറക്കം കളയാന്‍ എല്ലാവര്‍ക്കും മടി ആയതിനാലും രാത്രി കിടക്കുമ്പോള്‍ ഡോര്‍ ലോക്ക് ചെയ്യുകയാണ് പതിവ്. പക്ഷേ, തലേന്ന് അവസാനം കിടന്നവര്‍ ആരോ അക്കാര്യം മറന്ന് വാതില്‍ അകത്തു നിന്ന് അടച്ചു തഴുതിട്ടു കാണുമെന്നാണ് ഞാനോര്‍ത്തത്.

പക്ഷേ, അവിടെ ചെന്നപ്പോള്‍ വാതില്‍ പൂട്ടിയിരിയ്ക്കുക തന്നെയാണ്. പിള്ളേച്ചന് അത് തുറക്കാവുന്നതേയുള്ളൂ. കീ അവന്റെ കയ്യിലുണ്ടാകണമല്ലോ. അതാലോചിച്ചപ്പോള്‍ എനിയ്ക്ക് ദേഷ്യം വന്നു. പിന്നെന്തിനാണ് അവന്‍ ബെല്ലടിയ്ക്കുന്നത്? ഞാന്‍ അകത്തു നിന്ന് വിളിച്ചു ചോദിച്ചു - "നിനക്ക് തന്നെ തുറന്നു കൂടേ പിള്ളേച്ചാ? ഇത് പൂട്ടിയിരിയ്ക്കുകയാണല്ലോ"

"എടാ, ഞാന്‍ ഇന്ന് കീ എടുക്കാന്‍ മറന്നു പോയി. നീ നിന്റെ കീ എടുത്ത് വാതില്‍ ഒന്ന് തുറന്നു താ". അവന്റെ മറുപടി കേട്ടപ്പോള്‍ എന്റെ ദേഷ്യം കൂടിയതേയുള്ളൂ. എന്തായാലും കീ എടുക്കാന്‍ മറന്നതിനും എന്റെ ഉറക്കം കളഞ്ഞതിനും അവനെ ചീത്ത പറഞ്ഞു കൊണ്ട് ഞാന്‍ എന്റെ കീയെടുത്ത് വാതില്‍ തുറന്നു കൊടുത്തു. ഇനി മേലില്‍ കീ എടുക്കാന്‍ മറക്കരുത് എന്ന് ഓര്‍മ്മിപ്പിയ്ക്കുകയും ചെയ്തു.

അങ്ങനെ അന്നത്തെ രാത്രി കഴിഞ്ഞു. അടുത്ത ദിവസം രാത്രിയായി. അന്നും വെളുപ്പിന് മൂന്നരയോടെ വാതില്‍ക്കല്‍ ബെല്ലടിയ്ക്കുന്നത് കേട്ടാണ് ഞാനുണര്‍ന്നത്. പഴയപടി മറ്റാരും അറിഞ്ഞ മട്ടില്ല. ആരേലും എഴുന്നേല്‍ക്കട്ടെ എന്നോര്‍ത്ത് ഞാന്‍ കുറച്ചു നേരം വെയ്റ്റ് ചെയ്തു. ഒരു രക്ഷയുമില്ല. അത്രയും ബെല്ലടിച്ചിട്ടും ആരുമെഴുന്നേല്‍ക്കുന്നില്ല. പിള്ളേച്ചന്‍ പുറത്തു നിന്ന് എന്റെ പേരെടുത്ത് വിളിയ്ക്കുന്നതും കേള്‍ക്കാം. അടുത്ത നിമിഷം എന്റെ മൊബൈലിലേയ്ക്കും അവന്റെ മിസ്‌കോള്‍ വന്നു. (ഇനി ബെല്ലടിച്ചത് ഞാനറിഞ്ഞില്ലെങ്കില്‍ മൊബൈലടിയ്ക്കുന്നത് കേട്ട് ഉണരണമല്ലോ)

ഗതി കെട്ട് ഞാന്‍ വീണ്ടുമെഴുന്നേറ്റ് വാതിലിനടുത്ത് ചെന്നു. തലേന്നത്തെ പോലെ തന്നെ.വാതില്‍ പൂട്ടിയിരിയ്ക്കുക തന്നെയാണ്. അന്നും അവന്‍ കീ എടുക്കാന്‍ മറന്നിരിയ്ക്കുന്നു. ഞാന്‍ അവനെ പ്രാകിക്കൊണ്ട് കീയുമെടുത്ത് വാതില്‍ തുറന്നു. ഒരു ചമ്മിയ ചിരിയുമായി അവന്‍ പറഞ്ഞു "എടാ, ഞാനിന്നും കീയെടുക്കാന്‍ മറന്നു. നീ ചീത്ത പറയണ്ട, ഇനി ഞാന്‍ മറക്കില്ല". മനസ്സില്‍ നിന്ന് തികട്ടി വന്ന ദേഷ്യം മുഴുവന്‍ കടിച്ചമര്‍ത്തി ഞാന്‍ തിരിച്ചു വന്ന് കിടന്നു.

എന്നാലും കിടക്കാന്‍ നേരം ഞാന്‍ അവനോട് ചോദിച്ചു. 'അല്ല, വാതില്‍ തുറക്കാന്‍ വൈകിയപ്പോള്‍ നീ എന്തിനാ എന്റെ മൊബൈലിലേയ്ക്ക് തന്നെ വിളിച്ചത്. ഇവിടെ ഞാനല്ലാതെ വേറെയും നാലഞ്ചു പേരില്ലേ?"

"അതു പിന്നെ, നീ മാത്രമേ എഴുന്നേല്‍ക്കൂ എന്നെനിയ്ക്കറിയാം. അതുമല്ല, അവന്മാരെങ്ങാനും എണീറ്റ് വന്നാല്‍ ചിലപ്പോ ഇതാവില്ല എന്റെ സ്ഥിതി"

"ഉം. ഇനി എങ്ങാനും ഇതാവര്‍ത്തിച്ചാല്‍... നീ എന്റെ കയ്യീന്ന് മേടിയ്ക്കും. പറഞ്ഞില്ലാന്ന് വേണ്ട" ഇങ്ങനെ ഒരു ഭീഷണിയോടെ ഞാന്‍ ബാക്കി ഉറക്കത്തിലേയ്ക്ക് മടങ്ങി.

ഇവിടം കൊണ്ടും ഈ സംഭവം അവസാനിച്ചില്ല. തൊട്ടടുത്ത ദിവസം രാത്രിയായി. അതായത് തുടര്‍ച്ചയായ മൂന്നാമത്തെ രാത്രി. അന്നും വെളുപ്പിന് മൂന്നരയായപ്പോള്‍ പതിവു പോലെ ബെല്ലടിയ്ക്കാന്‍ തുടങ്ങി. ബെല്ലടിയ്ക്കുന്നത് കേട്ട നിമിഷം തന്നെ ഞാന്‍ ചാടിയെഴുന്നേറ്റു. തൊട്ടു മുന്‍പിലത്തെ 2 ദിവസത്തെ അനുഭവത്തിനു ശേഷവും പിള്ളേച്ചന്‍ ഇതാവര്‍ത്തിയ്ക്കുന്ന ദേഷ്യത്തോടെ അവനെ കൊന്നു തിന്നാനുള്ള കലിയോടെ ഞാന്‍ കീയുമെടുത്ത് വാതില്‍ തുറന്നു.

വാതില്‍ അങ്ങ് തുറന്ന് പൊട്ടിത്തെറിയ്ക്കാനുള്ള ഭാവത്തോടെ ഞാനവനെ നോക്കുമ്പോള്‍ കാണുന്നത് വളരെ ധൃതിയില്‍ തിരക്കു പിടിച്ച് ബാഗിന്റെ സിബ്ബ് തുറന്ന് കീയിമെടുത്ത് തിരിയുന്ന പിള്ളേച്ചനെയാണ്. എനിയ്ക്കെന്തെങ്കിലും പറയാന്‍ കഴിയും മുന്‍പേ അവന്‍ പറഞ്ഞു തുടങ്ങി. "എടാ സോറി ഡാ, സോറി. നീ ഒന്നും പറയല്ലേ... കീ എന്റെ കയ്യിലുണ്ടായിരുന്നു, ഞാന്‍ മറന്നു പോയി. കഴിഞ്ഞ ദിവസങ്ങളിലെ ഓര്‍മ്മയില്‍ ഇവിടെ എത്തിയപ്പോള്‍ ഞാനറിയാതെ ബെല്ലടിച്ചതാ. അതു കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത് കീ എന്റെ ബാഗിലുണ്ടല്ലോ എന്ന്"

അവന്‍ അത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ എനിയ്ക്ക് ദേഷ്യത്തിനു പകരം ചിരിയാണ് വന്നത്. തുടര്‍ച്ചയായി മൂന്നു ദിവസം എന്റെ ഉറക്കം തടസ്സപ്പെടുത്തിയിട്ട് അവന്റെ നിഷ്കളങ്കമായ പറച്ചില്‍ കേട്ടില്ലേ??? കീ കയ്യിലുണ്ടായിരുന്നിട്ടെന്ത് കാര്യം... അന്നും എന്റെ ഉറക്കം പോയില്ലേ എന്ന് ചോദിച്ചപ്പോള്‍ എന്തു പരിഹാരം ചെയ്യുമെന്നറിയാതെ അവനും ചമ്മലോടെ ചിരിച്ചു. അതു കൂടി കണ്ടതോടെ എന്റെ ദേഷ്യം മുഴുവനായും മാറി എന്നതാണ് സത്യം.

അടുത്ത അവധി ദിവസം എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിയ്ക്കുന്ന അവസരത്തില്‍ ഞാന്‍ ഇക്കാര്യം എല്ലാവരോടും സൂചിപ്പിച്ചു. അപ്പോഴാണ് അഭിലാഷും മറ്റും ഒരു ചെറുചിരിയോടെ പറയുന്നത്, ബെല്ലടിയ്ക്കുന്ന ശബ്ദം ഒന്നു രണ്ടു തവണ ഉറക്കത്തിനിടയ്ക്ക് അവരും കേട്ടിരുന്നുവത്രെ. പക്ഷേ, ഞാന്‍ എഴുന്നേറ്റ് തുറന്നോളുമെന്നറിയാവുന്നതിനാല്‍ അവര്‍ കേട്ട ഭാവം നടിയ്ക്കാതെ ഉറക്കം തുടര്‍ന്നതാണത്രെ.

എന്തായാലും ആ സംഭവത്തിനു ശേഷമെങ്കിലും പിള്ളേച്ചന്‍ രാവിലെ വന്ന് ബെല്ലടിച്ച് ഞങ്ങളെ ഉണര്‍ത്താതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷെ പകലുറക്കവും പോകാന്‍ റെഡിയായ ശേഷം അറ്റന്‍ഷനില്‍ കിടന്നുള്ള ഉറക്കവും ക്യാബിലെ ഉറക്കവുമെല്ലാം കമ്പനി പൂട്ടി, അവന്റെ ആ ജോലി പോകുന്ന വരെ നിര്‍ബാധം തുടര്‍ന്നു.

അവസാനം ആ ജോലി നഷ്ടപ്പെട്ട ശേഷം ബാംഗ്ലൂര്‍ ജീവിതം മതിയാക്കി പിള്ളേച്ചന്‍ നാട്ടിലേയ്ക്ക് തിരികെ പോയി. ഇപ്പോള്‍ എറണാകുളത്ത് അവന്‍ ജോലി ചെയ്യുന്ന സ്ഥലത്തെ അവസ്ഥ എന്തായാലും നൈറ്റ് ഷിഫ്റ്റ് ഇല്ലാത്തതിനാല്‍ ഇത്രയ്ക്ക് പരിതാപകരമാകാനിടയില്ല എന്ന് സമാധാനിയ്ക്കാം.