Monday, July 5, 2010

ബാല്യത്തിനു പറയാനുള്ളത്

ബാല്യത്തിലെ വിദ്യാലയ സ്മരണകള്‍‌ക്ക് ഇടവപ്പാതിയുടെ തണുപ്പാണ്. ബാല്യ കാലം നിറം മങ്ങിത്തുടങ്ങിയ സ്ലേറ്റു പോലെയും അന്നത്തെ ഓര്‍‌മ്മകള്‍ ആ സ്ലേറ്റിലെ അക്ഷരങ്ങള്‍‌ പോലെയുമാണ്. ആ നനുത്ത ഓർ‌മ്മകളിലേയ്ക്ക് ഊളിയിടുമ്പോൾ‌ മനസ്സിൽ‌ തെളിഞ്ഞു വരുന്നത് ഓടു മേഞ്ഞ മേൽ‌ക്കൂരയുള്ള, നീണ്ടു കിടക്കുന്ന ഇടനാഴിയോടു കൂടിയ, വൻ‌ വാകമരങ്ങളുടെ നിഴൽ‌ വീണ മുറ്റമുള്ള ഒരു പള്ളിക്കൂടമാണ്. ചെറിയ മാറ്റങ്ങളോടെയെങ്കിലും പുതു തലമുറകളൊഴികെയുള്ള എല്ലാവരുടെയും ഓർമ്മകൾ‌ക്ക് സമാനതകളുണ്ടാകുമെന്ന് തോന്നുന്നു.

ആർ‌ത്തലച്ചു പെയ്യുന്ന പെരുമഴയുടെ അകമ്പടിയോടെയാകും മദ്ധ്യവേനലവധിയ്ക്കു ശേഷം എന്നും പള്ളിക്കൂടം തുറക്കുന്നത്. നനഞ്ഞൊലിയ്ക്കുന്ന നീളന്‍ കുടയും നനഞ്ഞൊട്ടുന്ന യൂണിഫോമിനോട് ചേര്‍‌ത്തു പിടിച്ച തടി കൊണ്ടു പുറം ചട്ടയിട്ട സ്ലേറ്റുമായിട്ടായിരുന്നു അക്ഷരാങ്കണത്തിലേയ്ക്കുള്ള ആദ്യ കുറേ വര്‍‌ഷങ്ങള്‍ തുടങ്ങിയിരുന്നത്. ഒപ്പം ഒരു കല്ലു പെന്‍സിലും മഷിപ്പച്ചയും കൂടെ കാണും. ആ നീളന്‍ കല്ലുപെന്‍സില്‍ ഒരിയ്ക്കല്‍ പോലും രണ്ടോ മൂന്നോ ദിവസത്തിലധികം അതേ രൂപത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതായി ഓര്‍മ്മയില്ല. അഞ്ചു പൈസയോ പത്തു പൈസയോ ആയിരുന്നു അന്ന് ഒന്നിന്റെ വില എങ്കിലും പെന്‍സില്‍ ഒടിച്ചോ നഷ്ടപ്പെടുത്തിയോ വരുന്നതിന്റെ പേരില്‍ അമ്മയുടെ ചീത്ത കേള്‍ക്കാത്ത ദിവസങ്ങള്‍ കുറവായിരുന്നു. കല്ലു പെന്‍സിലിനേക്കാള്‍ കെട്ടിലും മട്ടിലും വിലയിലും കേമനായിരുന്ന പാല്‍പ്പെന്‍സിലുകളും ദുര്‍ലഭമായെങ്കിലും അന്ന് ചിലരുടെ കയ്യില്‍ കാണാമായിരുന്നു. കറുത്ത സ്ലേറ്റിന്റെ പ്രതലത്തില്‍ പോറലേല്പിയ്ക്കാതെ കുനുകുനാ എന്ന് വെളുത്ത പാലക്ഷരങ്ങള്‍ തെളിയിയ്ക്കുന്ന ആ കേമനെ ബഹുമാനത്തോടെയും ഒട്ടൊരു കൊതിയോടെയും മാറി നിന്ന് നോക്കിക്കാണാനേ എല്ലാ കാലത്തും സാധിച്ചിരുന്നുള്ളൂ... അതെല്ലാം കുറേക്കൂടി സാമ്പത്തിക ഭദ്രതയുള്ള വീട്ടിലെ കുട്ടികളുടെ മാത്രം കയ്യിലേ കണ്ടിരുന്നുള്ളൂ.

വിദ്യാഭ്യാസ ജീവിതം ആരംഭിച്ചത് നഴ്സറി ക്ലാസ്സുകളില്‍ ആയിരുന്നു. ആദ്യത്തെ ദിവസം അമ്മയുടെ കയ്യും പിടിച്ച് നഴ്സറി ക്ലാസ്സിലേയ്ക്ക് കയറി മഠത്തിലെ കന്യാസ്ത്രീകളായ അദ്ധ്യാപികമാര്‍ക്കിടയില്‍ പകച്ചു നിന്നതും ആദ്യത്തെ ദിവസം തന്നെ കുട്ടികളെ എല്ലാം മാതാപിതാക്കളില്‍ നിന്ന് അകറ്റിഒരു ക്ലാസ് മുറിയിലിരുത്തി വാതിലടച്ചിട്ടതും ഇപ്പോഴുമോര്‍‌ക്കുന്നു. അടച്ചിട്ട ആ ക്ലാസ്സ് മുറിയ്ക്ക് മുകളില്‍ തൂങ്ങിക്കിടന്നിരുന്ന വായു നിറച്ച വലിയ നീല ഡോള്‍‌ഫിന്‍ പോലും വളരെ വ്യക്തമായി ഇന്നും ഓര്‍‌മ്മയുണ്ട്.

എങ്കിലും നഴ്സറി കാലത്തെ ഓര്‍മ്മകളേക്കാള്‍ തെളിമയുള്ളത് ഒന്നാം ക്ലാസ്സു മുതലുള്ള കാലത്തിനാണ്. അപ്പോഴേയ്ക്കും സ്കൂൾ എന്തെന്നും പഠനം എന്തെന്നുമെല്ലാം മനസ്സിലാക്കി തുടങ്ങിയിരുന്നു. പുത്തൻ യൂണിഫോമും കുടയും സ്ലേറ്റും പുസ്തകക്കെട്ടും മറ്റുമായി അവധിക്കാലം കഴിയാറാകുമ്പോഴേയ്ക്കും എല്ലാവരും പള്ളിക്കൂടം തുറക്കാനുള്ള കാത്തിരിപ്പ് ആരംഭിയ്ക്കും. സൌഹൃദങ്ങളുടെ തുടക്കവും അതേ കാലത്തായിരുന്നു. മഷിപ്പച്ചയുടെ തണ്ടും കല്ലു പെന്‍സിലിന്റെ കഷ്ണങ്ങളും കടം ചോദിച്ചു കൊണ്ടായിരിയ്ക്കും പല സൌഹൃദങ്ങളുടേയും തുടക്കം. ‘അ ആ... എന്നിങ്ങനെയെല്ലാം എഴുതാന്‍ പഠിച്ചു തുടങ്ങിയത് ഒന്നാം ക്ലാസ്സിലായിരുന്നു.. ‘അ’ എന്നാല്‍ അമ്മ, ‘ആ’ എന്നാല്‍ ആന എന്നിങ്ങനെ മനസ്സില്‍ ഓരോ രൂപങ്ങളെ നിരത്തി അക്ഷരങ്ങള്‍ പഠിപ്പിച്ചു തന്നത് ഒന്നാം ക്ലാസ്സിലെ ലില്ലി ടീച്ചറായിരുന്നു.

വഴങ്ങാന്‍ മടിച്ചു നില്‍ക്കുന്ന അക്ഷരങ്ങളെഴുതാന്‍ കൈ പിടിച്ച് സഹായിച്ചും കുസൃതി കാട്ടുമ്പോള്‍ സ്നേഹപൂര്‍‌വ്വം ചെവിയ്ക്കു പിടിച്ച് ശാസിച്ചും പഠിയ്ക്കാന്‍ മിടുക്കു കാട്ടുമ്പോള്‍ പ്രോത്സാഹിപ്പിച്ചും അടുത്ത 3 വര്‍ഷങ്ങള്‍‌ ടീച്ചര്‍ കൂടെ തന്നെ ഉണ്ടായിരുന്നു. (അവിടെ അന്നത്തെ സമ്പ്രദായം അങ്ങനെയായിരുന്നു. ഒന്നാം ക്ലാസ്സു മുതല്‍ നാലാം ക്ലാസ്സു വരെ ഒരേ അദ്ധ്യാപിക തന്നെയാകും കുട്ടികളുടെ ക്ലാസ്സ് ടീച്ചര്‍). ഞങ്ങളുടെ എല്ലാം മനസ്സില്‍ ഒരു അമ്മയുടെ സ്ഥാനമുണ്ടായിരുന്നു ലില്ലി ടീച്ചര്‍ക്ക്. ടീച്ചര്‍ എന്തോ കാരണം കൊണ്ട് വരാന്‍ വൈകിയ ഒരു ദിവസം ഞങ്ങള്‍ കുട്ടികളെല്ലാവരും ടീച്ചര്‍ എത്രയും വേഗം എത്തിച്ചേരുന്നതിനായി കൂട്ടപ്രാര്‍ത്ഥന നടത്തിയതും സ്കൂള്‍ ഗേറ്റിലേയ്ക്ക് കണ്ണും നട്ട് കാത്തിരുന്നതും ദൂരെ നിന്നും കണ്ട മാത്രയില്‍ സന്തോഷത്തോടെ ടീച്ചറെ സ്വീകരിയ്ക്കാനായി ആ ക്ലാസ്സ് മുഴുവനും ഓടി ചെന്നതും എല്ലാം ഇന്നലെയെന്നതു പോലെ ഓര്‍ക്കുന്നു. ഇന്ന് എവിടെയാണെങ്കിലും ടീച്ചർ ആയുരാരോഗ്യസൗഖ്യത്തോടെ ഇരിയ്ക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു.

അമ്മ, അച്ഛന്‍ എന്നൊക്കെ എഴുതാന്‍ പഠിച്ചത് എന്ന് എന്നോ അത് സ്ലേറ്റിലെഴുതി അച്ഛനെയും അമ്മയെയും ആദ്യമായി കാണിച്ചപ്പോള്‍ അവരുടെ പ്രതികരണമെന്തായിരുന്നു എന്നോ ഓര്‍‌മ്മയില്ല. എങ്കിലും എന്നും പഠിയ്ക്കാന്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം തന്നിരുന്നത് അവര്‍ തന്നെയായിരുന്നു. കേട്ടെഴുത്തുകള്‍ക്കും ക്ലാസ്സ് പരീക്ഷകള്‍ക്കുമെല്ലാം നല്ല മാര്‍ക്ക് വാങ്ങി തിരികേ വീട്ടില്‍ വന്ന് കയറുമ്പോള്‍ കിട്ടിയിരുന്ന ഒരു ഉമ്മയുടെയും വാത്സല്യപൂര്‍‌വ്വമുള്ള ആ ഒരു തലോടലിന്റെയുമൊന്നും മധുരം ഒരു കാലത്തും മനസ്സില്‍ നിന്നും പോകുകയില്ല. ഒന്നാം ക്ളാസ്സിലും രണ്ടാം ക്ളാസ്സിലുമെല്ലാം പരീക്ഷകള്‍ എഴുതിയിരുന്നത് പ്രധാനമായും സ്ലേറ്റില്‍ തന്നെയായിരുന്നു. പരീക്ഷ കഴിഞ്ഞ ശേഷം ആ സ്ലേറ്റിലെ 50/50 എന്ന മാര്‍‌ക്കും പിടിച്ചു കൊണ്ട് വീട്ടിലേയ്ക്ക് ഓടിയിരുന്നതും എന്നോ ഒരിയ്ക്കല്‍ ഏതോ ഒരു വിഷയത്തിന് 48/50 എന്ന മാര്‍ക്ക് കിട്ടിയപ്പോള്‍ ആ പരീക്ഷയ്ക്ക് തോറ്റു എന്ന് കരുതി വിഷമിച്ചതുമെല്ലാം ഓര്‍ക്കുമ്പോള്‍ ഇന്ന് അറിയാതെ തന്നെ ചിരിച്ചു പോകുന്നു. (ആ ചരിത്രം അതേ പോലെ അഞ്ചാറു വര്‍ഷങ്ങള്‍ക്ക് ശേഷം ആവര്‍ത്തിച്ചു എന്നത് മറ്റൊരത്ഭുതം, എന്റെ ഒരനുജന്‍ (കുഞ്ഞച്ഛന്റെ മകനായ കണ്ണന്‍ ) ഇതേ പോലെ ഒരു ദിവസം പരീക്ഷയും കഴിഞ്ഞ് വരുന്ന വഴി ‘എത്രയാടാ മാര്‍ക്ക്?’ എന്ന് ചോദിച്ചതിന് ‘തോറ്റു ചേട്ടോ... തോറ്റു’ എന്നും പറഞ്ഞ് തലയും താഴ്ത്തി പോകുന്ന വഴി പിടിച്ചു നിര്‍ത്തി സ്ലേറ്റ് പരിശോധിച്ചപ്പോള്‍ 48/50 എന്ന മാര്‍ക്ക് കണ്ട് ചിരിച്ചവരുടെ കൂട്ടത്തില്‍ ഈ ഞാനുമുണ്ടായിരുന്നു)

അതു പോലെ തന്നെയായിരുന്നു കുട്ടിക്കാലത്തെ സ്കൂൾ‌ യാത്രകളും. അന്ന് താമസം കൊരട്ടിയിലായിരുന്നതിനാൽ‌ സ്കൂളിൽ എത്താൻ‌ ഒരു നാഷ്ണൽ ഹൈവേയും റെയിൽ പാതയും മുറിച്ചു കടക്കണമായിരുന്നു എന്നതിനാൽ‌ നഴ്സറിയിലും ഒന്നാം ക്ലാസ്സിലെ ആദ്യ കുറച്ചു നാളുകളിലും അമ്മയായിരുന്നു സ്കൂളിൽ കൊണ്ടു വിടാറുള്ളത്. പിന്നെപ്പിന്നെ കൂട്ടുകാരോടൊപ്പമായി അത്തരം യാത്രകൾ‌. വഴിയരുകിലെ പട്ടിയോടും പൂച്ചയോടുമൊക്കെ വർ‌ത്തമാനം പറഞ്ഞും മഷിപ്പച്ചയും തീപ്പെട്ടിപ്പടങ്ങളും മഞ്ചാടിക്കുരുവും ശേഖരിച്ചും നടന്ന ഒരു കാലം.

പിന്നീട് മൂന്നാം ക്ലാസ്സിനു ശേഷം ഞങ്ങൾ‌ നാട്ടിലേയ്ക്ക് താമസം മാറിയതോടെ സ്കൂൾ‌ വിദ്യാഭ്യാസവും അങ്ങോട്ട് പറിച്ചു നടേണ്ടി വന്നു. പക്ഷേ ഒരു തനി നാട്ടിൻ‌പുറമായ അവിടുത്തെ പഠനകാലമാകട്ടെ ആദ്യത്തേതിനേക്കാൾ‌ നല്ല അനുഭവങ്ങളും ഓർ‌മ്മകളുമാണ് നൽ‌കിയത്.

അന്നത്തെ ഓർ‌മ്മകളിൽ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് നഴ്സറി ക്ലാസ്സിലെ ഉപ്പുമാവിന്റെയും പ്രൈമറി ക്ലാസ്സുകളിലെ കഞ്ഞിയുടെയും ചെറുപയറിന്റെയും സ്വാദ്. അന്നത്തെ ‘കഞ്ഞി-പയർ’ കോമ്പിനേഷനു പകരം വയ്ക്കാവുന്ന ഒന്നും പിന്നീട് ഒരിടത്തു നിന്നും ലഭിച്ചിട്ടില്ല എന്നതാണ് സത്യം. അന്നെല്ലാം ഉച്ചഭക്ഷണമായ കഞ്ഞിയുടെയും പയറിന്റെയും വലിയ തൂക്കുപാത്രം എടുത്തു കൊണ്ടു വരുവാൻ ടീച്ചർ ആരെയാണ് ഏല്‍പ്പിയ്ക്കുക എന്ന് കാത്തിരിയ്ക്കുമായിരുന്നു ഞങ്ങളെല്ലാവരും. ആ ഡ്യൂട്ടി ഏറ്റെടുക്കുന്നത് അന്ന് ഒരു ക്രെഡിറ്റായിരുന്നു. രാവിലത്തെ അവസാന പിരിയഡ് കഴിയാറാകുമ്പോൾ ടീച്ചർ ആരെങ്കിലും രണ്ടു പേരെ കലവറയിലേയ്ക്ക് പറഞ്ഞു വിടും. ബെല്ലടിയ്ക്കും മുൻപ് കഞ്ഞിയും പയറും ക്ലാസ്സ് മുറിയുടെ ഒരു മൂലയിൽ സ്ഥാനം പിടിച്ചിരിയ്ക്കും. നിമിഷങ്ങൾ‌ക്കുള്ളിൽ ഒരു സുഖകരമായ ഗന്ധം അവിടെയെങ്ങും പരക്കും. പിന്നെ, ബെല്ലടിയ്ക്കാനുള്ള കാത്തിരിപ്പാണ്. സ്ഥിരമായി വീട്ടിൽ നിന്ന് ചോറു കൊണ്ടു വരുമായിരുന്നെങ്കിലും അതിന്റെ കൂടെ ആ ചൂടു കഞ്ഞിയും പയറു കറിയും വാങ്ങാൻ ഞാനൊരിയ്ക്കലും മറക്കാറില്ല.

ക്ലാസ്സ് ലീഡറുടെ ചുമതലയായിരുന്നു ഇടയ്ക്ക് ബ്ലാക്ക് ബോർഡ് മായ്ച്ച് വൃത്തിയാക്കുന്നതും ദിവസവും രാവിലെ ദിവസവും ക്ലാസ്സിലെ കുട്ടികളുടെ എണ്ണവുമെല്ലാം ബോർ‌ഡിന്റെ മുലയ്ക്ക് എഴുതുന്നതുമെല്ലാം. അതേ പോലെ വല്ലപ്പ്പോഴുമൊരിയ്ക്കൽ ടീച്ചറുടെ അനുവാദത്തോടെ ഗുളിക രൂപത്തിലുള്ള ‘മഷിക്കട്ട’ കടയിൽ നിന്നും വാങ്ങി, നരച്ചു തുടങ്ങിയ ബോർ‌ഡ് വീണ്ടും കറുപ്പിയ്ക്കണം. അതിനെല്ലാം സഹായികളായി ഇഷ്ടം പോലെ ശിങ്കിടികളുമുണ്ടാകും.

ഇപ്പോഴും ഇടയ്ക്ക് വെറുതേ ഓർ‌ക്കാറുണ്ട്. ആദ്യമായി അമ്മയുടെ കൈപിടിച്ച് സ്കൂളിന്റെ പടി കടന്ന ദിവസം, ക്ലാസ്സ് ലീഡറായി എന്നെ തിരഞ്ഞെടുത്തതായി ടീച്ചർ പറയുമ്പോൾ അതെന്തെന്നറിയാതെ പകച്ചു നിന്ന ദിവസം, ടീച്ചർ ക്ലാസ്സിലില്ലാത്ത ഒരു പിരിയഡ് ഇരുന്നു വർത്തമാനം പറഞ്ഞതിന് ലില്ലി ടീച്ചർ വന്ന് ഒന്നൊഴിയാതെ എല്ലാവരേയും എഴുന്നേൽ‌പ്പിച്ച് നിർത്തി, ചൂരൽ‌പ്രയോഗം നടത്തിയ ദിവസം, ശക്തമായ ഇടിമിന്നലും ഇടിവെട്ടും കണ്ട് ഭയന്ന് എല്ലാവരും കൂടി ടീച്ചറെ കെട്ടിപ്പിടിച്ച് കരഞ്ഞ ദിവസം, സ്കൂളിനു തൊട്ടപ്പുറത്തെ വീട്ടിലെ ചേട്ടൻ ട്രെയിനിടിച്ച് മരിച്ചതറിഞ്ഞ് എല്ലാവരും കൂട്ടപ്രാർ‌ത്ഥന നടത്തിയ ദിവസം, ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ റിസൽ‌ട്ട് നോട്ടീസ് ബോർ‌ഡിൽ കാണാതെ അമ്മ പരിഭ്രമിച്ച്, അവസാനം ഏറ്റവുമടിയിൽ ‘ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികളും ജയിച്ചിരിയ്ക്കുന്നു’ എന്ന വാചകം കണ്ട് ആശ്വസിച്ച ദിവസം അങ്ങനെയങ്ങനെ

ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന ഒരു കാലമാണ് അത്. ഉത്തരവാദിത്വങ്ങളുടെയോ പ്രതീക്ഷകളുടെയോ അമിതഭാരമില്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. മഷിത്തണ്ടും പെൻ‌സിൽ തുണ്ടുകളും നൽകി സൗഹൃദങ്ങൾ‌ സമ്പാദിച്ചിരുന്ന കാലം. ജാതി-മത, ആൺ-പെൺ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ‌ മാത്രം എല്ലാവരും മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം. സുഹൃത്തിന്റെ കയ്യിൽ‌ വീഴുന്ന ചൂരൽ കണ്ട് അവന്റെ വേദനയിൽ പങ്കു ചേർന്ന് സ്വന്തം കണ്ണു നിറച്ചിരുന്ന കാലം. ക്ലാസ്സിലെ ജനലിന്റെ മരയഴികൾ തിരിയ്ക്കുന്നതിനനുസരിച്ച് പുറത്ത് തിമർത്തു പെയ്യുന്ന മഴ ശക്തി കൂടുകയും കുറയുകയും ചെയ്യുന്നുണ്ട് എന്ന് വിശ്വസിച്ചിരുന്ന കാലം. പാഠപുസ്തകത്തിന്റെ രഹസ്യത്താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് അത് പെറ്റു പെരുകാൻ‌ പ്രാർ‌ത്ഥിച്ചു നടന്ന സുവർണ്ണ കാലം.

ആ ഓർ‌മ്മകൾ തികട്ടി വരുമ്പോൾ അറിയാതെ മനസ്സ് ആഗ്രഹിച്ചു പോകും.

ഒന്നു കൂടി ആ പള്ളിക്കൂടത്തിന്റെ മുറ്റത്ത് ഓടിക്കളിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ‌

ഒരു വട്ടം കൂടി ഒന്നാം ക്ലാസ്സിലെ ആ മരബെഞ്ചിൽ പോയിരിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

ബാല്യത്തിന്റെ നിഷ്കളങ്കതകളുമായി ഒരു വട്ടം കൂടി ജീവിയ്ക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ‌

എന്തിനും ഏതിനും കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കിൽ‌!

143 comments:

  1. ശ്രീ said...

    ബാല്യത്തിലെ പള്ളിക്കൂട സ്മരണകള്‍ ഒരു നിധി പോലെ ഓര്‍മ്മയില്‍ സൂക്ഷിച്ചു വയ്ക്കുന്നവരാകും നമ്മളെല്ലാവരും. ഞാനും വ്യത്യസ്തനല്ല. ഓരോ ജൂണ്‍ - ജൂലൈ മാസം വരുമ്പോഴും ഞാനോര്‍ക്കും ഇതേ പോലെ ഒരു സമയത്ത് അമ്മയുടെ കയ്യില്‍ തൂങ്ങി അക്ഷരം പഠിയ്ക്കാനായി ആദ്യമായി ഒരു വിദ്യാലയത്തിന്റെ പടി ചവിട്ടിയത്.

    ആ ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് ഈ പോസ്റ്റിലൂടെ...

  2. Unknown said...

    ബാല്യത്തിലേക്കൊരു മടക്കയാത്ര. കല്ലുപെന്‍സില്‍ പോലെ തന്നെ കുറച്ചു കൂടി ഗ്രേഡ് കൂടിയ പാല്പെന്സിലും ഉണ്ടായിരുന്നല്ലോ..പെരുമഴയത്ത് തിരിച്ചു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ അമ്മ വന്നിരുന്ന ഓര്‍മ്മകള്‍. നന്ദി ശ്രീ. (ഞാന്‍ നിങ്ങളൊക്കെ ബ്ലോഗ്‌ തുടങ്ങിയ കാലം മുതല്‍ വായിക്കാറുണ്ട്. പക്ഷെ ഇപ്പോളാണ് കമന്റ്‌ ഒക്കെ ഇട്ടു തുടങ്ങിയത്. എന്റെ inferiority complex-നോട് ക്ഷമിക്കുക)

  3. ശ്രീനാഥന്‍ said...

    ശ്രീ, പള്ളിക്കുടസ്മരണകൾ കൌതുകമായി, ഇത് ആരെയും പള്ളിക്കുടമുറ്റത്ത് എത്തിക്കും, അവരവരുടെ ലില്ലിറ്റീച്ചറെ കാണും. മഷിത്തണ്ടും ഉപ്പുമാവും പുളിങ്കുരു ചുട്ടതും, പൊട്ടിയ സ്ലേറ്റും, അതിലെ പാതിമാഞ്ഞ മാർക്കും, എല്ലാമെല്ലാം. നന്ദി.

  4. Wash'Allan JK | വഷളന്‍ ജേക്കെ said...

    "ബാല്യത്തിലെ പള്ളിക്കൂട സ്മരണകള്‍ ഒരു നിധി പോലെ ഓര്‍മ്മയില്‍ സൂക്ഷിച്ചു വയ്ക്കുന്നവരാകും നമ്മളെല്ലാവരും. ഞാനും വ്യത്യസ്തനല്ല. ഓരോ ജൂണ്‍ - ജൂലൈ മാസം വരുമ്പോഴും ഞാനോര്‍ക്കും ഇതേ പോലെ ഒരു സമയത്ത് അമ്മയുടെ കയ്യില്‍ തൂങ്ങി അക്ഷരം പഠിയ്ക്കാനായി ആദ്യമായി ഒരു വിദ്യാലയത്തിന്റെ പടി ചവിട്ടിയത്."

    എന്റെ മനസ്സ് എങ്ങനെ ശ്രീ വായിച്ചെടുത്തു? ആ പഴയ വിദ്യാലയം എന്നും ഉള്ളില്‍ കുടിയിരിക്കുന്ന ഇന്നിനി നടക്കാത്ത ഒരു സ്വപ്നം! ഒരുപാടിഷ്ടമായി.

  5. Manoraj said...

    ശ്രീ ..ഒത്തിരി പിന്നോട്ട് നടത്തി കേട്ടോ. പണ്ട് ഒരു രസത്തിന് വേണ്ടി ആ ഉപ്പുമാവിനും കഞ്ഞിക്കും ഞാൻ ബഹളം കൂട്ടിയിട്ടുണ്ട്. അങ്ങിനെ അമ്മ വന്ന് ടീച്ചറോട് പറഞ്ഞിട്ട് രണ്ട് ദിവസം അത് കൂട്ടുകാരോടൊത്ത് കുടിച്ചിട്ടുമുണ്ട്. പറഞ്ഞപോലെ ഒരു വട്ടം കൂടീയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹം.

  6. the man to walk with said...

    മഷിപ്പച്ചയുടെ തണ്ടും കല്ലു പെന്‍സിലിന്റെ കഷ്ണങ്ങളും...

    ishtaayi

  7. ramanika said...

    പ്രൈമറി സ്കൂള്‍ ജീവിതവും അന്നത്തെ മഴക്കാലവും
    മറക്കാന്‍ എളുതാണോ.............
    ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ മരിക്കാത്ത മധുരിക്കും ഓര്‍മ്മകള്‍......

  8. ബഷീർ said...

    നാട്ടിലെ സംഭവ വികാസങ്ങളിൽ മനസു കലുഷിതാമാ‍യ ഈ അന്തരീക്ഷത്തിൽ ശ്രീയുടെ അല്ല ഞങ്ങളുടെ എല്ലാവരുടെയും സ്കൂൾ ജീവിതത്തിന്റെ മധുരമൂറുന്ന ഓർമ്മകകളിലെക്ക് കൈപിടിച്ച് തിരിച്ച് കൊണ്ടു പോയതിനു എങ്ങിനെ നന്ദി പറയേണ്ടു ശ്രീ.. ആ സ്സേറ്റു പെൻസിലും ക്ലാസ് റൂമും ലില്ലി ടീച്ചറും (എനിക്കും ഉണ്ടായിരുന്നു ഒരു ലില്ലി ടീച്ചർ, ആളു എല്ലി (തടിയില്ലാതെ ) ടീച്ചറായിരുന്നെങ്കിലും തല്ലിൽ ഒരു കുറവുമുണ്ടായിരുന്നില്ല ) എല്ലാം ഒരിക്കൽ കൂടി മനസിന്റെ സ്ക്രീനിൽ തെളിഞ്ഞു.

    ഒന്നാം ക്ലാസിൽ ചേരണമെന്ന് പൂതിയില്ലാത്തവർ വിരളമായിരിക്കും :)

    ആശംസകൾ..

  9. abhi said...

    ബാല്യകാല സ്മരണകള്‍ വീണ്ടും ഓര്‍മിപ്പിച്ചതിനു നന്ദി... നല്ല പോസ്റ്റ്‌ :)

  10. ഒരു യാത്രികന്‍ said...

    മധുരിക്കും ഓര്‍മകളെ ...മലര്‍ മഞ്ചല്‍ കൊണ്ടുവരൂ...കൊണ്ട് പോവൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍.......സസ്നേഹം

  11. monsoon dreams said...

    sreekutta,
    your post made me feel like i am back in the school.on the first day of first standard,the rain was so heavy that our uniforms had to be dried inside the class room!!i love the slight darkness when it rains and the sound of the rain falling on the roof,making the teacher's voice inaudible.

  12. പ്രയാണ്‍ said...

    ഓര്‍മ്മകള്‍........................... നന്ദി ശ്രീ............

  13. ശ്രീ said...

    മൂലന്‍ ...
    ആദ്യ കമന്റിനു നന്ദി, മാഷേ.
    ശരിയാണ്. എനിയ്ക്കും ഓര്‍മ്മയുണ്ട്. കല്ലു പെന്‍സിലിനേക്കാള്‍ കേമനായ പാല്‍പെസിലിനെ. പക്ഷേ, അതെല്ലാം അന്ന് കണ്ട് കൊതിയ്ക്കാനേ കഴിഞ്ഞിരുന്നുള്ളൂ.

    കമന്റിടാറുണ്ടെങ്കിലും ഇല്ലെങ്കിലും പണ്ടു തൊട്ടേ ബ്ലോഗ് വായിയ്ക്കാറുണ്ട് എന്നറിയുന്നത് സന്തോഷം തന്നെ. നന്ദി മാഷേ.

    ശ്രീനാഥന്‍ മാഷേ...
    അങ്ങനെ വായനക്കാരെ എല്ലാം ആ പഴയ വിദ്യാലയാങ്കണത്തിലെത്തിയ്ക്കാന്‍ കഴിഞ്ഞാല്‍ ഈ പോസ്റ്റിന്റെ ലക്ഷ്യം സഫലമായി... നന്ദി, മാഷേ.

    വഷളന്‍ | Vashalan ...
    എല്ലാവരുടെയും മനസ്സില്‍ ഇന്നും ആ കാലം മങ്ങാതെ നിലനില്‍ക്കുന്നു, അല്ലേ മാഷേ? നന്ദി.

    Manoraj...
    അങ്ങനെ കൊതി തോന്നാത്തവരുണ്ടാകുമോ മാഷേ. വായനയ്ക്കും കമ്ന്റിനും നന്ദി.

    the man to walk with...
    ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.

    ramanika...
    അന്നത്തെ ഓര്‍മ്മകള്‍ മരിയ്ക്കാതെ, മങ്ങാതെ, മായാതെ എല്ലാവരിലും നില നില്‍ക്കട്ടെ. നന്ദി മാഷേ.

    ബഷീര്‍ക്കാ...
    ഞങ്ങളുടെ ലില്ലി ടീച്ചറും അന്ന് നന്നേ മെലിഞ്ഞിട്ടായിരുന്നു. (ഇന്നെങ്ങനെ എന്നറിയില്ല) ആ ഓര്‍മ്മകള്‍ തിരികെ തരാന്‍ ഈ പോസ്റ്റിനു സാധിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. :)

    abhi...
    വളരെ സന്തോഷം. കമന്റിനു നന്ദി.

    ഒരു യാത്രികന്‍ ...
    സത്യം തന്നെ മാഷേ. അങ്ങനെ ചിന്തിയ്ക്കാനല്ലേ നമുക്ക് കഴിയൂ...
    നന്ദി.

    monsoon dreams...
    അന്നത്തെ ഓര്‍മ്മകളുടെ സമാനത നോക്കൂ... എന്റെയും ആദ്യ സ്കൂള്‍ ദിനം ഓര്‍മ്മയില്‍ വരുന്നത് പെരുമഴയുടെ അകമ്പടിയോടെ തന്നെയാണ്. അന്നത്തെ ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി. :)

    പ്രയാണ്‍ ചേച്ചീ...
    വളരെ നന്ദി.

  14. krishnakumar513 said...

    പൊട്ടിയ സ്ലേറ്റിനും,മുറിഞ്ഞ കല്ല് പെന്‍സില്‍ കഷണങ്ങള്‍ക്കും നന്ദി,ശ്രീ....

  15. Unknown said...

    ശ്രീ .................ശരിക്കും ആ ഒന്നാം ക്ലാസില്‍ എത്തിയത് പോലെ ഉള്ള ഒരു സുഖം ...
    ആ പഴയ പള്ളികുടത്തില്‍ ഒരികല്‍ ഞാന്‍ പോയി അന്ന് എനിക്ക് കിട്ടിയ അതെ ഒരു അനുഭൂതി ഇത് വായിച്ചപോള്‍ കിട്ടി
    ആ പഴ കാലത്തിന്റെ ഓര്‍മ്മകള്‍ ഒട്ടും ചോരാതെ എഴുതാന്‍ കഴിഞ്ഞിരികുന്നു .....നല്ല ഓര്മ ശക്തി അല്ലെ ശ്രീക്ക് ....ഹി ഹി ഹി

  16. ശ്രീക്കുട്ടന്‍ said...

    ജീവിതത്തില്‍ ഒരിക്കലും നമുക്ക് തിരിച്ചുപിടിക്കുവാന്‍ കഴിയാത്ത വസന്തകാലമാണു സ്കൂള്‍ കാലഘട്ടം. ആ കാലത്തേയ്ക്കു ഒരിക്കല്‍ ക്കൂടി മടങ്ങിപ്പോകാനാഗ്രഹമില്ലാത്തവരുണ്ടാകുമോ.സംശയമാണു.അതില്‍ മുങ്ങിത്തപ്പാന്‍ തുടങ്ങിയാല്‍‍ ഒരിക്കലുമെഴുതിയാല്‍ തീരാത്തത്രയ്ക്ക് കഥകളുമനുഭവങ്ങളും എല്ലാം കിട്ടും.നന്ദി ശ്രീ.ഒരു നിമിഷനേരത്തേയ്ക്കെങ്കിലും ആ സുവര്‍ണ്ണകാലത്തേയ്ക്കു മടക്കിക്കൊണ്ടുപോയതിനു.

    "ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
    തിരുമുറ്റത്തെത്തുവാന്‍ മോഹം...
    തിരുമുറ്റത്തൊരുകോണില്‍ നില്‍ക്കുന്നരാ നെല്ലി
    മരമൊന്നുലുത്തുവാന്‍ മോഹം...
    മരമൊന്നുലുത്തുവാന്‍ മോഹം"

  17. ആളവന്‍താന്‍ said...

    ഓര്‍മകള്‍ക്കെന്തു സുഗന്ധം....
    ശ്രീ.... പറയാതെ വയ്യ, അസാധ്യമായെഴുതി കേട്ടോ. ഒരുപാട് ഒരുപാടു ഓര്‍മ്മകള്‍ മുന്നിലൂടെ കടന്നു പോയി. മധുരമാര്‍ന്ന ഓര്‍മ്മകള്‍. നന്ദി...

  18. Faisal Alimuth said...

    വിദ്യാലയ സ്മരണകള്‍‌ക്ക് ഇടവപ്പാതിയുടെ തണുപ്പാണ്.
    ശ്രീ ശരിക്കും തണുപ്പിച്ചു..!
    അടുത്ത്‌ നാട്ടില്‍ പോയപ്പോ ഞാനും എന്റെ പഴയ വിദ്യാലയത്തിലേക്ക് ഇറങ്ങി..!!
    ഇതൊന്നു നോക്കൂ...

    http://sam-sa-ra.blogspot.com/p/blog-page_05.html

  19. Anil cheleri kumaran said...

    നിഷ്കളങ്ക ബാല്യത്തിന്റെ ഓര്‍മ്മ മഴകള്‍.

  20. അലി said...

    ശ്രീ എഴുതിയ അക്ഷരങ്ങളിലൂടെ ഞാനെന്റെ പഴയ സ്കൂളിലേക്ക് ഞാൻ തിരിച്ചു നടന്നു. ഒരുപാട് ഓർമ്മകൾ ചുറ്റിത്തിരിയുന്ന ആ തണലുമരത്തിന്റെ ചോട്ടിലെ ഓലക്കെട്ടിടത്തിൽ... പിന്നെ തറയിൽ വലിയ കുഴികളുള്ള ഓടിട്ട കെട്ടിടത്തീലെ മരബഞ്ചിൽ... കൂട്ടുകാരോടൊത്ത് പൊട്ടിയ സ്ലേറ്റിൽ ഒടിഞ്ഞ കല്ലുപെൻസിലാൽ എഴുതിപ്പഠിക്കുന്നു... പ്ലാസ്റ്റിക് കവറിൽ ഉപ്പുമാവും വാങ്ങി ഉച്ചയ്ക്ക് വീട്ടിലേക്ക്...
    ഒരുപാട് കഥകൾ പറഞ്ഞുതരുന്ന മൈതീൻ സാർ...എല്ലാവരും ബുക്ക് വാങ്ങിയിട്ടും എന്റെ കയ്യിൽ മാത്രം കാണാത്തതുകൊണ്ട് എന്റെ കൂട്ടുകാരനാ‍യ മകന്റെ കയ്യിൽ ബുക്ക് വാങ്ങികൊടുത്തുവിട്ട മേരിടീച്ചർ... എങ്ങിനെ മറക്കാൻ കഴിയും അവരെയൊക്കെ...
    നന്ദി... ശ്രീ ഒരുപാടൊരുപാട്!

  21. ഒഴാക്കന്‍. said...

    ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ പടിമുറ്റത്ത് എത്തുവാന്‍ മോഹം....

  22. sindhukodakara said...

    എന്റെ കല്യാണം കഴിഞ്ഞിട്ട് 7 വര്ഷം. ഇതിനിടക്ക്‌ ഒരു 5 തവണ നാട്ടില്‍ പോയിട്ടുണ്ട്. ഓരോ തവണയും ഒരു രണ്ടു പ്രാവശ്യമെങ്കിലും എന്റെ പ്രൈമറി സ്കൂളിന്റെ മുന്നില്‍ കൂടി കടന്നു പോയിട്ടുണ്ട്. ഓരോ തവണ പോകുമ്പോഴും ഞാന്‍ പറയും ചേട്ടാ ഞാന്‍ പഠിച്ച പ്രൈമറി സ്കൂള്‍ ആണിത്. ഇപ്പോള്‍ ആ സ്കൂളിന്റെ അടുത്ത് എന്തുമ്പോള്‍ തന്നെ പുള്ളി പറയും സിന്ധു പഠിച്ച സ്കൂള്‍ ആണിത്. ഇനി നീ പറയേണ്ട എന്ന്.. ഇപ്പോഴും ആ സ്കൂള്‍ ഉം പരിസരവും വലിയ മരങ്ങളും കാണുമ്പോള്‍ ഒരുപാടു നൊസ്റ്റാള്‍ജിയ ആണ്.. ശ്രീക്ക് താങ്ക്സ് ഈ നല്ല പോസ്റ്റിനു. പ്രത്യേകിച്ച് ഇന്ന് മഴ പെയ്യുമ്പോള്‍ സ്കൂളിലെ ആദ്യ ദിനങ്ങളെ കുറിച്ച് വായിക്കാന്‍ നല്ല രസമായിരുന്നു..

  23. Unknown said...

    എന്റെ ഒന്നാം ക്ലാസ്സ്‌ പഠനസമയം ഓര്‍മ്മവന്നു. അന്ന് പൊട്ടാതെ കൊണ്ടുനടന്ന കല്ലുപെന്‍സില്‍ ഞാന്‍ പാറയില്‍ തെന്നിവീണപ്പോള്‍ പൊട്ടിയതും, കാല്‍മുട്ട് മുറിഞ്ഞിട്ടും പെന്‍സില്‍ പൊട്ടിയത്തിനു കരഞ്ഞതും എല്ലാം...

    "ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം"

    ആശംസകള്‍

  24. ഹംസ said...

    എന്തിനും ഏതിനും… കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കിൽ‌!
    ശ്രീയുടേ പോസ്റ്റ് വായിക്കുമ്പോല്‍ അറിയാതെ തന്നെ കഴിഞ്ഞകാലത്തിലൂടെ വീണ്ടും സഞ്ചരിക്കുന്ന പോലെ തോന്നും. ശ്രീ എഴുതിയ ഓര്‍മകളുടെ കൂടെ വായനക്കാരന്‍റെ ഓര്‍മകള്‍ കൂടിയാവുമ്പോള്‍ അത് പഴയകാലത്തേക്കുള്ള ഒരു മടക്കയാത്ര തന്നെ.... എന്നത്തെയും പോലെ മന്‍സ്സില്‍ ഒരു കുളിര് നല്‍കാന്‍ ശ്രീക്ക് കഴിഞ്ഞു. നന്ദി

  25. ശ്രീ said...

    krishnakumar513 ...
    വളരെ സന്തോഷം മാഷേ. കമന്റിനു നന്ദി.

    MyDreams...
    പഴയ ആ പള്ളിക്കൂടത്തില്‍ വീണ്ടും ചെന്ന അതേ അനുഭൂതി പകരാന്‍ ഈ പോസ്റ്റിനു സാധിച്ചു എന്നറിയുന്നത് വളരെ സന്തോഷം തന്നെ. പിന്നെ, ഇതൊക്കെ നമ്മളെങ്ങനെ മറക്കാനാണ് മാഷേ? :)

    ശ്രീക്കുട്ടന്‍ ...

    ശരിയാണ്. ജീവിതത്തില്‍ ഒരിക്കലും നമുക്ക് തിരിച്ചുപിടിക്കുവാന്‍ കഴിയാത്ത വസന്തകാലമാണു സ്കൂള്‍ കാലഘട്ടം.ആ കാലത്തെ കുറിച്ചുള്ള ഓര്‍മ്മകളാകട്ടെ ഏവര്‍ക്കും ഏറ്റവും പ്രിയങ്കരവും.
    നന്ദി മാഷേ.

    ആളവന്‍താന്‍ ...
    പോസ്റ്റ് ഇഷ്ടമായെന്നറിയുന്നതില്‍ വളരെ സന്തോഷം. കമന്റിനു നന്ദി.

    A.FAISAL ...

    ഈ തണുപ്പ് പങ്ങകു ചേരാന്‍ വന്നതിനു നന്ദി, മാഷേ. തന്ന ലിങ്കില്‍ പോയി നോക്കി, ഇഷ്ടപ്പെട്ടു. നാടിന്റെ ഓര്‍മ്മകള്‍ തരുന്ന ചിത്രങ്ങള്‍ ... നന്ദി.

    കുമാരേട്ടാ...
    വളരെ നന്ദി.

    അലി ഭായ്...
    സത്യം തന്നെ ആണ്. അന്നത്തെ ആ ഓര്‍മ്മകളും സുഹൃ്ത്തുക്കളും അദ്ധ്യാപകരും എല്ലാം എന്നും നമ്മുടെ മനസ്സില്‍ നില നില്‍ക്കും. അല്ലേ?
    പഴയ ഓര്‍മ്മകള്‍ കൂടി ഇവിടെ പങ്കു വച്ചതിനു നന്ദി.

    ഒഴാക്കന്‍ ...
    ആ മോഹം ഇല്ലാത്തവരുണ്ടാകുമോ അല്ലേ മാഷേ? നന്ദി.

    sindhu kodakara ...
    വീണ്ടും ഇവിടെ വന്നതിനും അന്നത്തെ ഓര്‍മ്മകള്‍ പങ്കു വച്ചതിനും നന്ദി ചേച്ചീ. പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതിലും വളരെ സന്തോഷം.

    ലാലപ്പന്‍ ...
    ശരിയാണ്. അങ്ങനെ തന്നെ ആയിരുന്നു നമ്മളോരോരുത്തരും എന്ന് തോന്നുന്നു. അന്ന് എന്തിനേക്കാളുമേറെ സ്നേഹിയ്ക്കുന്ന വസ്തുക്കളായിരുന്നു ആ ഒരു കല്ലു പെന്‍സിലോ സ്ലേറ്റോ ഒരു തുണ്ട് മയില്‍പ്പീലിയോ ഒക്കെ.
    വായനയ്ക്കും കമന്റിനും നന്ദി.

    ഹംസക്കാ...
    പഴയ കാലത്തേയ്ക്ക് ഒരു തിരിച്ചു പോക്കിന് ഈ പോസ്റ്റ് സഹായകമായി എന്നറിഞ്ഞതില്‍ സന്തോഷം. വായനയ്ക്കും കമന്റിനും പ്രോത്സാഹനത്തിനും നന്ദി, ഇക്കാ.

  26. ചിതല്‍/chithal said...

    ശ്രീ, പഴയ ഓർമകൾ എഴുതാൻ ശ്രീയെ കഴിഞ്ഞേ ഒരാൾ ഉള്ളു എന്നു് തോന്നുന്നു. അത്രക്കു് നന്നായി എഴുത്തു്. ഓരോ നിമിഷവും ആസ്വദിച്ചു് വായിച്ചു.
    പിന്നെ, നഷ്ടബോധം മാത്രം തോന്നിയിട്ടില്ല.

  27. kambarRm said...

    "ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
    തിരുമുറ്റത്തെത്തുവാന്‍ മോഹം...
    തിരുമുറ്റത്തൊരുകോണില്‍ നില്‍ക്കുന്നരാ നെല്ലി
    മരമൊന്നുലുത്തുവാന്‍ മോഹം...
    മരമൊന്നുലുത്തുവാന്‍ മോഹം"

    ബാല്യകാല സ്മ്രതികളിലേക്ക് ഒരു തിരിച്ച് നടത്തം..കൊള്ളാം ശ്രീ...
    ഇപ്പോഴും ഇതൊക്കെ ഓർമ്മയിലുണ്ടോ ശ്രീ..അത്ഭുതം തന്നെ,.
    എനിക്ക് എങ്ങനെ ഓർത്തെടുത്താലും മൂന്നാം ക്ലാസ്സ് വരെ കിട്ടുന്നുള്ളൂ..അതിനു പിന്നോട്ട് ഒന്നും ഓർമയിലില്ല..
    ആശംസകൾ

  28. Naushu said...

    നന്നായിട്ടുണ്ട് ശ്രീ...
    ഒരിക്കലും മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍

  29. സുമേഷ് | Sumesh Menon said...

    മനുഷ്യനെ നൊസ്റ്റി അടിപ്പിച്ചു കൊല്ലാനായിട്ടു :(
    മഴാന്നും, ബാല്ല്യമെന്നും, സ്കൂളെന്നുമൊക്കെ..ശ്ശോ.. ഒരു സമാധാനവും തരില്ലാല്ലേ..

    നന്നായി ശ്രീ ഈ ഓര്‍മ്മക്കുറിപ്പ്‌.. :)

  30. വിനയന്‍ said...

    നൊസ്റ്റാള്‍ജിയ...
    'സ്വന്തം സ്വന്തം ബാല്യത്തിലൂടെ....
    ഒന്ന് പോകാന്‍ മോഹമില്ലാത്തവരുണ്ടോ'.
    ശ്രീയുടെ ഓര്‍മ്മകളുടെ ഏറിയ പങ്കും ഞാനും അനുഭവിച്ചത് തന്നെ. മഷിത്തണ്ട് പറിച്ചെടുത്ത് കൊണ്ടുവരുന്നത്‌,ലീഡര്‍ ആയപ്പോള്‍ ശബ്ദം ഉണ്ടാക്കുന്നവരുടെ പെരെഴുതാതിരിക്കാന്‍ കുറ്റിപ്പെന്‍സില്‍ കോഴ വാങ്ങിച്ചത്. പിന്നെ, അറ്റത്ത് മുള്ളുപോലെ കൂര്‍പ്പ് ഉള്ള ചെടിയെ എടുത്തു കൂട്ടുകാരുടെ ഷര്‍ട്ടിലേക്ക് എറിഞ്ഞു പിടിപ്പിക്കുന്നത്,ടീച്ചരില്ലാത്തപ്പോള്‍ ക്ലാസ്സില്‍ റോക്കറ്റ് വിട്ടു കളിച്ചത്, അങ്ങനെ അങ്ങനെ എണ്ണമില്ലാത്ത ഒരുപാട് ഓര്‍മ്മകള്‍... നന്നായി ഈ പങ്കുവെക്കല്‍. (--ഇത് ശ്രീയുടെ പഴയ ഫോടോ അല്ല്ലേ--)

  31. മുകിൽ said...

    ഹൌ! ശ്രീ. വളരെ സന്തോഷം. അച്ഛനു കടയുണ്ടായിരുന്നു. അതുകൊണ്ടു ഞാനൊരു ഗമയത്തിയായിരുന്നു. പാൽ പെൻസിലും ഒക്കെയായി. 50 കിട്ടുന്ന അന്നു സ്ലേറ്റ് പുറം തിരിച്ചേ പിടിക്കൂ, റോഡിലൂടെ നടക്കുമ്പോൾ. ആൾക്കാർ കാണണ്ടേ? ചിക്കൻ പോക്സു പിടിച്ചു ഒരു മാസം ക്ലാസ്സിൽ പോകാതെ പിന്നെ ചെന്നു പരീക്ഷക്കിരുന്നപ്പോൾ ചോദ്യം ‘ആകാശത്തിന്റെ നിറമെന്ത്?’. എത്തിവലിഞ്ഞു ആകാശത്തേക്കു നോക്കിയപ്പോൾ ആകാശത്തിന്റെ നിറം വെളുപ്പായിരുന്നു. വെളുപ്പ് എന്നെഴുതി ഒരു മാർക്കു പോയി. എന്നെ അന്നു പറ്റിച്ചതിലുള്ള പിണക്കം ഇന്നും പോയിട്ടില്ല എനിക്ക് ആകാശത്തോട്!

  32. ജീവി കരിവെള്ളൂർ said...

    നന്ദി ശ്രീ ,ഓര്‍മ്മകളുടെ വേലിയേറ്റത്തില്‍ ഈ ഹര്‍ത്താല്‍ ദിനത്തിന്‍റെ വിരസത ഒലിച്ച് പോയിരിക്കുന്നു.

  33. കുഞ്ഞന്‍ said...

    ഓർമ്മകൾക്ക് സുഗന്ധമുണ്ടെന്ന് ശ്രീക്കുട്ടൻ ഒരിക്കൽക്കൂടി തെളിയിക്കുന്നു... മര അഴിയിൽ പിടിച്ചുതിരിക്കുമ്പോൾ മഴയുടെ ശക്തികുറയുന്നതും കൂടുന്നതും ബാല്യത്തിന്റെ അത്ഭുതങ്ങളിലൊന്നുതന്നെ...സ്കൂളിലെ ജീവിതത്തിന് കുടയ്ക്കും ഒഴിച്ചുകൂടാനാവത്ത സ്ഥാനമുണ്ട്..!

  34. എറക്കാടൻ / Erakkadan said...

    നോസ്ടാല്ജിയ ...ശോ ..എന്റെ ശ്രീ ...ഇങ്ങനെ കുത്തല്ലേ

  35. ജനാര്‍ദ്ദനന്‍.സി.എം said...

    മനോഹരമായിരിക്കുന്നു. ഏതൊരാള്‍ക്കും തന്റെ ബാല്യകാതത്തെക്കുറിച്ചും വിദ്യാലയ ജീവിതത്തെക്കുറിച്ചും ഇങ്ങനെയൊക്കെ ഓര്‍ക്കാനുണ്ടാവും.ഞാന്‍ യു.പി ക്ലാസിലായിരുന്നു പഠിപ്പിച്ചിരുന്നതെങ്കിലും അവസാന വര്‍ഷങ്ങളിലെല്ലാം കിട്ടാവുന്ന ഒഴിവു സമയങ്ങളിലെല്ലാം കൊച്ചുകുട്ടികളുടെ കൂടെക്കളിച്ച് ആ ബാല്യകാലം ഒരിക്കല്‍ക്കൂടി ചെറുതായെങ്കിലും ആസ്വദിച്ച ഭാഗ്യവാനാണെന്നു പറയാന്‍ സന്തോഷമുണ്ട്.

  36. Echmukutty said...

    എനിക്കും പാൽ പെൻസിലുണ്ടായിരുന്നു,ശ്രീ. മഷിത്തണ്ടും കള്ളിയും പിന്നെ ഇഞ്ചക്ഷൻ മരുന്നു കുപ്പിയിൽ ഒരു കഷ്ണം വയർ തുളച്ചിട്ട് വെള്ളം ചീറ്റിച്ച് സ്ലേറ്റ് മായ്ക്കുന്ന സൂത്രവും എനിക്കുണ്ടായിരുന്നു.
    എനിക്കെപ്പോഴും അമ്പത് മാർക്കായിരുന്നു, എല്ലാറ്റിലും, നാലാം ക്ലാസ് കഴിയും വരെ. സ്ലേറ്റ് എല്ലാവരേയും കാണിച്ച് ഞാനും നടന്നിട്ടുണ്ട്.
    എന്നെയും ഒരു ലില്ലി ടീച്ചർ പഠിപ്പിച്ചിട്ടുണ്ട്.
    ഒരുപാട് കാലം കഴിഞ്ഞ് എന്നെ കണ്ടപ്പോൾ കരഞ്ഞുകൊണ്ട് എന്റെ തലയിൽ തടവിയ ടീച്ചർ.
    ഇങ്ങനെ എഴുതാൻ കഴിയുന്ന ശ്രീയ്ക്ക് എന്നും എപ്പോഴും നല്ലതു മാത്രം വരട്ടെ.
    അഭിനന്ദനങ്ങൾ.

  37. പട്ടേപ്പാടം റാംജി said...

    ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ് ഒന്ന് മുതല്‍ നാല് വരെയൂള്ള കുട്ടിക്കാലജീവിതം.
    പെസിലും സ്ലേറ്റും മഷിത്തണ്ടും മയില്‍പ്പീലിയും ഒക്കെയായി.....
    നിറയെ ഓര്‍മ്മകള്‍...

  38. മൻസൂർ അബ്ദു ചെറുവാടി said...

    ശ്രീ കൊണ്ടുപോയ ആ പഴയ കാലത്തില്‍ നിന്നും തിരിച്ചെത്താന്‍ ഇത്തിരി സമയമെടുക്കും.
    സുന്ദരം ശ്രീ.
    ആശംസകള്‍

  39. മൈലാഞ്ചി said...

    ശ്രീയുടെ ഓരോ പോസ്റ്റും ഓരോ അനുഭവങ്ങളെ പൊടിതട്ടിയുണര്‍ത്തുന്നു..
    എന്റെ ഓര്‍മകളിലെ ഏറ്റവും പഴയ ഓര്‍മ നഴ്സറിക്ലാസില്‍ പഠിക്കുമ്പോഴത്തെ ഒരു ദിവസമാണ്.. അന്നെനിക്ക് മടിയുണ്ടായിരുന്നു പോകാന്‍.. എന്നിട്ടും ‘വരുന്നില്ലേ‘ എന്ന് അമ്മ ചോദിച്ചപ്പോ കൂട്ടുകാരുടെ മുന്നില്‍ കൊച്ചാവാതിരിക്കാന്‍ ‘ഉണ്ടുണ്ട്‘ എന്ന് ഉത്സാഹം നടിച്ച് പറഞ്ഞത്, പറഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞത്.. ഞാന്‍ ഒരു നല്ല കുട്ടി ആയിരുന്നു എന്നതിനാല്‍ ഈ ദിവസം എന്റെ മാത്രം ഓര്‍മയാണ്..മറ്റുദിനങ്ങളൊക്കെ അമ്മയും മറ്റും പറഞ്ഞ ഓര്‍മയേ ഉള്ളൂ..

    എനിക്ക് വര്‍ഷങ്ങളായി പിടി കിട്ടാത്ത ഒരു സംഭവം എന്താണെന്നു വച്ചാല്‍, നഴ്സറി മുതലുള്ള എല്ലാ ക്ലാസുകളിലേയും കുറെ സംഭവങ്ങളൊക്കെ ഓര്‍മയുണ്ട്.. ഓരോ ക്ലാസ് റൂമും എവിടെയാ, ആരൊക്കെ എവൊടെയൊക്കെ ഇരുന്നു..ഒക്കെ......

    എന്നാല്‍, എന്റെ ഓര്‍മകളില്‍ നിന്ന് രണ്ടാംക്ലാസു മാത്രം ആരോ ഡിലീറ്റ് ചെയ്തിരിക്കുന്നു..!!
    യോവന്ന സിസ്റ്ററുടെ ഒന്നാം ക്ലാസു കഴിഞ്ഞാല്‍ ത്രേസ്യാമ്മട്ടീച്ചറുടെ മൂന്ന് സി ആണ് ഓര്‍മ...
    രണ്ടാം ക്ലാസു മാത്രം....നേരിയ ഓര്‍മപോലും ബാക്കി വക്കാതെ എങ്ങോട്ടോ കടന്നുപോയിരിക്കുന്നു.....


    അതു പോട്ടെ.. ശ്രീയുടെ പരീക്ഷാതോല്‍വിക്ക് സമാനമായ ഒരു സംഭവം ഇവിടെയും ഉണ്ടായി.. എന്റെ അച്ചു ഒരെണ്ണത്തില് മാത്രം തോറ്റു അമ്മേ എന്നും പറഞ്ഞ് സങ്കടപ്പെട്ട് വന്നു.. അങ്ങനെ വരാന്‍ വഴിയില്ലെന്നറിയാമെങ്കിലും സാരല്യ എന്നും പറഞ്ഞ് പേപ്പര്‍ എടുത്തു നോക്കി.. ബാക്കി എല്ലാത്തിലും 25/25.. കണക്കില്‍ മാത്രം 24 1/2 !!

  40. മൈലാഞ്ചി said...

    ശ്രീയുടെ ഓരോ പോസ്റ്റും ഓരോ അനുഭവങ്ങളെ പൊടിതട്ടിയുണര്‍ത്തുന്നു..
    എന്റെ ഓര്‍മകളിലെ ഏറ്റവും പഴയ ഓര്‍മ നഴ്സറിക്ലാസില്‍ പഠിക്കുമ്പോഴത്തെ ഒരു ദിവസമാണ്.. അന്നെനിക്ക് മടിയുണ്ടായിരുന്നു പോകാന്‍.. എന്നിട്ടും ‘വരുന്നില്ലേ‘ എന്ന് അമ്മ ചോദിച്ചപ്പോ കൂട്ടുകാരുടെ മുന്നില്‍ കൊച്ചാവാതിരിക്കാന്‍ ‘ഉണ്ടുണ്ട്‘ എന്ന് ഉത്സാഹം നടിച്ച് പറഞ്ഞത്, പറഞ്ഞപ്പോള്‍ കണ്ണുനിറഞ്ഞത്.. ഞാന്‍ ഒരു നല്ല കുട്ടി ആയിരുന്നു എന്നതിനാല്‍ ഈ ദിവസം എന്റെ മാത്രം ഓര്‍മയാണ്..മറ്റുദിനങ്ങളൊക്കെ അമ്മയും മറ്റും പറഞ്ഞ ഓര്‍മയേ ഉള്ളൂ..

    എനിക്ക് വര്‍ഷങ്ങളായി പിടി കിട്ടാത്ത ഒരു സംഭവം എന്താണെന്നു വച്ചാല്‍, നഴ്സറി മുതലുള്ള എല്ലാ ക്ലാസുകളിലേയും കുറെ സംഭവങ്ങളൊക്കെ ഓര്‍മയുണ്ട്.. ഓരോ ക്ലാസ് റൂമും എവിടെയാ, ആരൊക്കെ എവൊടെയൊക്കെ ഇരുന്നു..ഒക്കെ......

    എന്നാല്‍, എന്റെ ഓര്‍മകളില്‍ നിന്ന് രണ്ടാംക്ലാസു മാത്രം ആരോ ഡിലീറ്റ് ചെയ്തിരിക്കുന്നു..!!
    യോവന്ന സിസ്റ്ററുടെ ഒന്നാം ക്ലാസു കഴിഞ്ഞാല്‍ ത്രേസ്യാമ്മട്ടീച്ചറുടെ മൂന്ന് സി ആണ് ഓര്‍മ...
    രണ്ടാം ക്ലാസു മാത്രം....നേരിയ ഓര്‍മപോലും ബാക്കി വക്കാതെ എങ്ങോട്ടോ കടന്നുപോയിരിക്കുന്നു.....


    അതു പോട്ടെ.. ശ്രീയുടെ പരീക്ഷാതോല്‍വിക്ക് സമാനമായ ഒരു സംഭവം ഇവിടെയും ഉണ്ടായി.. എന്റെ അച്ചു ഒരെണ്ണത്തില് മാത്രം തോറ്റു അമ്മേ എന്നും പറഞ്ഞ് സങ്കടപ്പെട്ട് വന്നു.. അങ്ങനെ വരാന്‍ വഴിയില്ലെന്നറിയാമെങ്കിലും സാരല്യ എന്നും പറഞ്ഞ് പേപ്പര്‍ എടുത്തു നോക്കി.. ബാക്കി എല്ലാത്തിലും 25/25.. കണക്കില്‍ മാത്രം 24 1/2 !!

  41. മൈലാഞ്ചി said...

    ശോ.. പോസ്റ്റിനേക്കാള്‍ വെല്യേ കമന്റായോ? സോറി ട്ടോ ശ്രീ..

  42. siya said...

    ഇന്ന് നല്ല ഒരു ദിവസം ആണ് .തിങ്കഴാച്ച നല്ല ദിവസം എന്ന് പറയുന്നതും ശരി തന്നെ .എന്‍റെ ഓട്ടോയില്‍ കയറിയതിനും നന്ദി ട്ടോ ..ഈ ബ്ലോഗ്‌ കൂടി വായിച്ചപോള്‍ സന്തോഷമായി . എനിക്കും ഒരു മഷിത്തണ്ട് കിട്ടി കേട്ടോ ഇതില്‍ കൂടി കണ്ണ് ഓടിച്ചപോള്‍ .എന്തായാലും വളരെ നന്നായി .. ആരോ പറഞ്ഞപോലെ ഓർമ്മകൾക്ക് സുഗന്ധമുണ്ടെന്ന്ഒരു ആയിരം തവണ ഞാനും പറയുന്നു .....

  43. ശ്രീ said...

    ചിതല്‍/chithal ...
    പ്രോത്സാഹനത്തിനു നന്ദി മാഷേ.

    കമ്പർ ...
    എന്തോ ഭാഗ്യം തന്നെ എന്നെനിയ്ക്കും തോന്നാറുണ്ട്. എന്റെ കൂടെ പഠിച്ച പല സുഹൃത്തുക്കളും ഇതെല്ലാം മറന്നു കഴിഞ്ഞിരിയ്ക്കുന്നു. ഈ ഓര്‍മ്മകള്‍ എന്നെന്നും മായാതെ നിലനില്‍ക്കണേ എന്നാണ് എന്റെയും പ്രാര്‍ത്ഥന.

    Naushu ...
    വളരെ നന്ദി.

    സുമേഷ് | Sumesh Menon ...
    മഴയും ബാല്യവുമെല്ലാം എന്നും മലയാളികളുടെ വീക്ക്നെസ്സ് തന്നെ അല്ലേ?
    കമന്റിനു നന്ദി.

    വിനയന്‍ ...
    വളരെ സന്തോഷം, ആ ഓര്‍മ്മകള്‍ കൂടി ഇവിടെ പങ്കു വച്ചതില്‍. കമന്റിനു നന്ദി. (ഫോട്ടോ മാറ്റിയിട്ടില്ല, പഴയതു തന്നെ)

    Mukil ...
    ഹ ഹ. അതു നല്ലൊരു രസമുള്ള ഓര്‍മ്മ തന്നെ. ആകാശം ഇടയ്ക്ക് നിറം മാറി നമ്മെ പറ്റിയ്ക്കാറുണ്ടല്ലോ അല്ലേ? ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി, ചേച്ചീ...

    ജീവി കരിവെള്ളൂര്‍ ...
    വിരസത മാറ്റാന്‍ ഈ പോസ്റ്റ് ഉപകരിച്ചു എന്നറിയുന്നത് സന്തോഷം തന്നെ, മാഷേ.
    നന്ദി.

    കുഞ്ഞന്‍ ചേട്ടാ...
    വളരെ ശരിയാണ് കുഞ്ഞന്‍ ചേട്ടാ. ഞാനും എന്റെ ഒരു സുഹൃ്ത്തായ ബിനീഷും അന്ന് വളരെ ഉറച്ചു വിശ്വസിച്ചിരുന്നു, ഞങ്ങള്‍ ആ മരയഴികളില്‍ പിഠിച്ച് തിരിയ്ക്കുമ്പോള്‍ മഴ കൂടുകയും കുറയുകയും ചെയ്യുമെന്ന്.
    വായനയ്ക്കും കമന്റിനും നന്ദി.

  44. ശ്രീ said...

    ചിതല്‍/chithal ...
    പ്രോത്സാഹനത്തിനു നന്ദി മാഷേ.

    കമ്പർ ...
    എന്തോ ഭാഗ്യം തന്നെ എന്നെനിയ്ക്കും തോന്നാറുണ്ട്. എന്റെ കൂടെ പഠിച്ച പല സുഹൃത്തുക്കളും ഇതെല്ലാം മറന്നു കഴിഞ്ഞിരിയ്ക്കുന്നു. ഈ ഓര്‍മ്മകള്‍ എന്നെന്നും മായാതെ നിലനില്‍ക്കണേ എന്നാണ് എന്റെയും പ്രാര്‍ത്ഥന.

    Naushu ...
    വളരെ നന്ദി.

    സുമേഷ് | Sumesh Menon ...
    മഴയും ബാല്യവുമെല്ലാം എന്നും മലയാളികളുടെ വീക്ക്നെസ്സ് തന്നെ അല്ലേ?
    കമന്റിനു നന്ദി.

    വിനയന്‍ ...
    വളരെ സന്തോഷം, ആ ഓര്‍മ്മകള്‍ കൂടി ഇവിടെ പങ്കു വച്ചതില്‍. കമന്റിനു നന്ദി. (ഫോട്ടോ മാറ്റിയിട്ടില്ല, പഴയതു തന്നെ)

    Mukil ...
    ഹ ഹ. അതു നല്ലൊരു രസമുള്ള ഓര്‍മ്മ തന്നെ. ആകാശം ഇടയ്ക്ക് നിറം മാറി നമ്മെ പറ്റിയ്ക്കാറുണ്ടല്ലോ അല്ലേ? ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി, ചേച്ചീ...

    ജീവി കരിവെള്ളൂര്‍ ...
    വിരസത മാറ്റാന്‍ ഈ പോസ്റ്റ് ഉപകരിച്ചു എന്നറിയുന്നത് സന്തോഷം തന്നെ, മാഷേ.
    നന്ദി.

    കുഞ്ഞന്‍ ചേട്ടാ...
    വളരെ ശരിയാണ് കുഞ്ഞന്‍ ചേട്ടാ. ഞാനും എന്റെ ഒരു സുഹൃ്ത്തായ ബിനീഷും അന്ന് വളരെ ഉറച്ചു വിശ്വസിച്ചിരുന്നു, ഞങ്ങള്‍ ആ മരയഴികളില്‍ പിഠിച്ച് തിരിയ്ക്കുമ്പോള്‍ മഴ കൂടുകയും കുറയുകയും ചെയ്യുമെന്ന്.
    വായനയ്ക്കും കമന്റിനും നന്ദി.

  45. ശ്രീ said...

    എറക്കാടൻ / Erakkadan ...
    ഇത്തരം ഓര്‍മ്മകള്‍ക്ക് ഒരു സുഖമുണ്ട് അല്ലേ?
    കമന്റിനു നന്ദി.

    ജനാര്‍ദ്ദനന്‍.സി.എം ...
    സ്വാഗതം, മാഷേ. താങ്കളെ പോലെ അദ്ധ്യാപകനായ ഒരാള്‍ക്ക് തീര്‍ച്ചയായും കുട്ടികളെ കുറിച്ച് ഒരുപാട് ഓര്‍മ്മകള്‍ ഉണ്ടാകാനിടയുണ്ട്. കുട്ടികളുടെ കൂടെ സമയം ചിലവഴിയ്ക്കുന്നതും പഴയ ഓര്‍മ്മകളെ താലോലിയ്ക്കുന്നതും നമ്മുടെ മനസ്സിനേയും ചെറുപ്പമാക്കും എന്നതില്‍ സംശയമില്ല.
    സന്ദര്‍ശനത്തിനും കമന്റിനും നന്ദി, മാഷേ

    Echmu ചേച്ചി...
    ഈ ഓര്‍മ്മകള്‍ എല്ലാം ഇപ്പോഴും കൊണ്ടു നടക്കുന്നതിനും അതിവിടെ പങ്കു വച്ചതിനും നന്ദി, ചേച്ചീ. ലില്ലി ടീച്ചര്‍മാര്‍ ഒരുപാടുണ്ടല്ലോ :)

    പട്ടേപ്പാടം റാംജി ...
    ശരിയാണ് മാഷേ.
    വായനയ്ക്കും കമന്റിനും നന്ദി.

    ചെറുവാടി ...
    പഴയ ആ കാലത്തേയ്ക്ക് തിരിച്ചു പോകാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ സന്തോഷം, മാഷേ.

    മൈലാഞ്ചി ചേച്ചീ...
    അന്നെല്ലാം നമ്മളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മുടെ മാതാപിതാക്കള്‍ക്ക് നല്ല വ്യക്തമായ ധാരണയുണ്ടായിരുന്നു അല്ലേ? അതല്ലേ മടി ഉണ്ടായിട്ടും ചേച്ചിയ്ക്ക് അത് പുറത്തു കാണിയ്ക്കാതെ അന്ന് ക്ലാസ്സില്‍ പോകേണ്ടി വന്നത്. :)
    രണ്ടാം ക്ലാസ്സ് എന്നാലും എങ്ങനെ മിസ്സ് ആയി? എനിയ്ക്ക് നഴ്സറി മുതല്‍ എല്ലാ ക്ലാസ്സും ഓര്‍മ്മയുണ്ട് എന്നത് ഭാഗ്യം തന്നെ.
    അതു പോലെ എന്റെ പിന്‍ഗാമിയായി അവിടെ അച്ചുവും ഉണ്ട് എന്നറിഞ്ഞതിലും സന്തോഷം. :)

    siya ...
    വളരെ ശരിയാണ്. ഓര്‍മ്മകള്‍ക്ക് നമ്മളേറെ ഇഷ്ടപ്പെടുന്ന ഒരു സുഗന്ധം ഉണ്ട്.

  46. മാണിക്യം said...

    "പാഠപുസ്തകത്തിന്റെ രഹസ്യത്താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് അത് പെറ്റു പെരുകാൻ‌ പ്രാർ‌ത്ഥിച്ചു നടന്ന സുവർണ്ണ കാലം. ആ ഓർ‌മ്മകൾ തികട്ടി വരുമ്പോൾ അറിയാതെ മനസ്സ് ആഗ്രഹിച്ചു പോകും. ഒന്നു കൂടി ആ പള്ളിക്കൂടത്തിന്റെ മുറ്റത്ത് ഓടിക്കളിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ‌…"
    ഇങ്ങനെ ഒരിക്കലെങ്കിലും ആശിക്കാത്തവരുണ്ടാകില്ല
    ശ്രീ ഓര്‍മ്മള്‍ നന്നായി.

  47. ഉസ്മാന്‍ പള്ളിക്കരയില്‍ said...

    ഗ്ര്‌ഹാതുരത്വം ഉണർത്തിയ ഹ്ര്‌ദ്യമായ എഴുത്ത്.
    പള്ളിക്കൂടത്തിന്റെ മുറ്റത്ത് വീണ്ടുമെത്തിയ തോന്നൽ..
    നന്ദി.

  48. അഭി said...

    നല്ല ഓര്‍മ്മകള്‍ ശ്രീ

    ഒരു പക്ഷെ ആരും ഒരിക്കലും മറക്കാത്ത ഒന്നായിരിക്കും ഈ സ്കൂള്‍ ജീവിതം ഒക്കെ

    NB:ഞാന്‍ ഒന്നാം ക്ലാസ്സില്‍ രണ്ടു കൊല്ലം പഠിച്ചിട്ടുണ്ട് . മൂന്ന് വയസില്‍ തന്നെ വീടിലെ ശല്യം കാരണം നഴ്സറി ക്ലാസ്സില്‍ കൊണ്ടുപോയിവിട്ടു . പക്ഷെ ഞാന്‍ അവിടെ ഇരിക്കതതിനാല്‍ പിന്നെ കുസിന്റെ കൂടെ ഒന്നാം ക്ലാസ്സില്‍ . നാലു വയസെങ്ങിലും അകത്തെ രണ്ടാം ക്ലാസ്സില്‍ ഇരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞു ഒരു കൊല്ലം കൂടി അവിടെ ഇരുത്തി

  49. മൈലാഞ്ചി said...

    ശ്രീ.. രണ്ടാം ക്ലാസ് എങ്ങനെ മിസ്സായി എന്നത് ഒരു പിടിയും ഇല്ല.. കോളേജില്‍ പഠിക്കുമ്പോഴാണെന്ന് തോന്നുന്നു ആ ക്ലാസ് മിസ്സായ വിവരം മനസിലാവുന്നത്.. എത്ര ഓര്‍ക്കാന്‍ ശ്രമിച്ചിട്ടും കാര്യമുണ്ടായില്ല.. പല കൂട്ടുകാരോടും ചോദിച്ചു, അവര്‍ക്ക് അവരുടെ ക്ലാസുകള്‍ ഓര്‍മയുണ്ട്.. ഞാന്‍ പക്ഷേ കൂട്ടത്തില്‍ എവിടെയായിരുന്നു എന്നത് അവ്യക്തം..
    പിന്നീട് പല തവണയായി തലങ്ങും വിലങ്ങും ആലോചിച്ചിട്ടുണ്ട്.. നോ രക്ഷ...

    എന്നെങ്കിലുമൊരിക്കല്‍ ഓര്‍ക്കാതെ പെയ്യുന്ന മഴ പോലെ രണ്ടാംക്ലാസ് എന്നിലേക്ക് പെയ്തിറങ്ങുമെന്ന് വിശ്വസിക്കുന്നു..

  50. പിരിക്കുട്ടി said...

    ശ്രീ മനോഹരമായ ഓര്‍മ്മകള്‍ ഉള്ള ഈ പോസ്റ്റിനു നന്ദി ഞാനും പോയി എന്റെ ബാല്യത്തിലേക്ക് ... ഞാന്‍ ഈ കഞ്ഞി ആണ് കേട്ടോ നാലാം ക്ലാസ്സുവരെ കുടിച്ചിരുന്നത്‌ ഞങളുടെ കഞ്ഞി വെക്കുന്ന താത്തി അമൂമ്മ ഉണ്ടാക്കുന്ന പയറിന്റെ നല്ല മണം ഇപ്പോളും എന്റെ മൂക്കിലേക്ക് വരുന്നതുപോലെ എനിക്ക് ആ ഗന്ധം ആയിരുന്നു ഇഷ്ടം ,,,,,,നല്ല പോസ്റ്റ്‌

    പിന്നെ എന്റെ പോസ്ടിനോക്കെ കമന്റ്‌ ഇടുന്നതിനു നന്ദി കേട്ടോ ഞാന്‍ ഇപ്പോള്‍ ബൂലോക വായന കുറവാ സമയമില്ല ഹെവി workload വീട്ടില്‍ ആണെങ്കില്‍ നെറ്റ് ഇല്ല രണ്ടു മാസത്തിനുള്ളില്‍ നെറ്റ് എടുക്കണം എന്നിട്ടുവേണം ബൂലോകത്തിലെ ഓരോ അരിമണിയും പെറുക്കി എടുക്കാന്‍ (അഴകിയ രാവണന്‍ dayaloge) ....ഒക്കെ ഒരു adjustment ആണ് മാഷെ ....പിന്നെ ഒരു വിശേഷം ഉണ്ട് മെയില്‍ id തരാമോ ഞാന്‍ മെയില്‍ ചെയ്യാം

  51. ഉപാസന || Upasana said...

    ആ ഡ്യൂട്ടി ഏറ്റെടുക്കുന്നത് അന്ന് ഒരു ക്രെഡിറ്റായിരുന്നു. രാവിലത്തെ അവസാന പിരിയഡ് കഴിയാറാകുമ്പോൾ ടീച്ചർ ആരെങ്കിലും രണ്ടു പേരെ കലവറയിലേയ്ക്ക് പറഞ്ഞു വിടും.

    ഹഹഹഹഹഹഹ. ചിരിച്ചു മരിച്ചിഷ്ടാ. നീ എവടത്തെ കാര്യാ പറഞ്ഞതെന്നു ഡവുട്ട് ഇണ്ട്. വാളൂര്‍ സ്കൂളിലെ ആണെങ്കില്‍ മനോജ്, മാങ്ങണ്ടി ബിനോയ്... അങ്ങിനെ എത്ര പേര്‍.. നാലാം ക്ലാസിനു വശത്തെ നിലവറ സാറന്മാരുടെ ഇരിപ്പിടവുമായിരുന്നു. മഴ നനഞ്ഞു ക്ലാസ്സില്‍ വരുന്നതും മഴയത്തു കളിക്കുന്നതും എല്ലാം ഓര്‍മ്മ വരുന്നു. ഒരെണ്ണം അങ്ങട് പൂശിയാലോ എന്നാലോചിക്കാ ഞാന്‍.
    ;-)
    ഉപാസന

  52. ഹരീഷ് തൊടുപുഴ said...

    ഹോ..!!
    കുളിരു കോരിയിടുന്നു..
    സമാനമായ അനുഭവങ്ങൾ നിറഞ്ഞ കുട്ടിക്കാലമായിരുന്നു എന്റെയും..
    അന്നത്തെ ആ കാലം എത്ര അയവിറക്കിയാലും മതിയാകുന്നില്ലത്ത പോലെ..
    ഈ കുറിപ്പുകൾ എന്നിക്കും പ്രചോദനമായി; എഴുതുവാൻ...:)

  53. Sukanya said...

    കല്ലുപെന്‍സില്‍, കേട്ടെഴുത്ത്, ഇതൊക്കെ എന്തെന്ന് ഇപ്പോഴത്തെ കുട്ടികള്‍ക്ക് അറിയുമോ?
    എനിക്കും ഉണ്ടായിരുന്നു, ഒരു ലില്ലി ടീച്ചര്‍.

    ബാല്യം എത്ര സുന്ദരം. നന്നായി എഴുതി.

  54. ജിമ്മി ജോൺ said...

    നന്ദി ശ്രീ… ഒരിക്കലും ഓര്മ്മകളില് നിന്നും മായാത്ത, ഒരിക്കലും തിരികെ കിട്ടാത്ത ആ നല്ല നാളുകളിലൂടെ കൈ പിടിച്ചുനടത്തിയതിന്…

    നേഴ്സറിയില് പഠിപ്പിച്ച മരിയ സിസ്റ്ററിനെ ഇപ്പോളും (എപ്പോളും) ഓര്ക്കുന്നു… അവരോടുള്ള ഇഷ്ടം കാരണം 3 കൊല്ലമാണ് നേഴ്സറിയില് പോയത്.. (അല്ലാതെ പരദൂഷണക്കാര് പറയുമ്പോലെ ‘പഠിക്കാന് മണ്ടനായിട്ടല്ല’..).

    ‘ഓര്മ്മകള് ഓടിക്കളിക്കുവാനെത്തുന്നു
    മുറ്റത്തെ ചക്കരമാവിന് ചുവട്ടില്…’

  55. Suvis said...

    ശ്രീയുടെ പോസ്റ്റ്‌ മനസ്സിനെ വീണ്ടും ഒരിക്കല്‍ കൂടി നഷ്ടപ്പെട്ട ആ പൂക്കാലത്തിലേക്ക് കൂട്ടി കൊണ്ട് പോയി. പക്ഷെ ഇപ്പോഴത്തെ കുട്ടികള്‍ക്ക് മഷിത്തണ്ട് എന്ന് പറഞ്ഞാല്‍ എന്താണെന്നു അറിയുമോ. സംശയമാണ്. കാരണം മഷിത്തണ്ട് എന്ന സാധനം തന്നെ ഇപ്പോള്‍ കാണാന്‍ കിട്ടാറില്ല എന്നത് തന്നെ, നാട്ടിന്‍ പുറങ്ങളില്‍ പോലും അപൂര്‍വമായിരിക്കുകയാണ്. കഴിഞ്ഞ മാസം മോളെയും കൂട്ടി നാട്ടില്‍ പോയപ്പോള്‍ മഷിത്തണ്ട് കാണിച്ചു കൊടുത്തപ്പോള്‍ അവള്‍ക്ക് അതെല്ലാം ഒരു അതിശയം. അമ്മയും അച്ഛനും പഠിക്കുമ്പോള്‍ ഇതു കൊണ്ടാണ് സ്ലേറ്റ്‌ മായ്ച്ച്ചിരുന്നത് എന്ന് പറഞ്ഞപ്പോള്‍ അമ്പരപ്പ്. സത്യം പറഞ്ഞാല്‍ അപ്പോള്‍ മനസ്സില്‍ തോന്നിയത് നമ്മുടെ മക്കള്‍ക് നഷ്ടപെടുന്നത് എന്തൊക്കെയാണ്.. എന്ന സങ്കടമായിരുന്നു.

  56. ഭായി said...

    ##ബാല്യത്തിന്റെ നിഷ്കളങ്കതകളുമായി ഒരു വട്ടം കൂടി ജീവിയ്ക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ‌…##
    ന്ന്ച്ചാ‍ൽ..ഇപ്പോൾ നിഷ്കളങ്കനല്ലാ‍ന്നർത്തം ല്ല്യേ..? :)

    വളരെ ശരിയാണ് ശ്രീ, പലപ്പോഴും കൊതിച്ചുപോകാറുണ്ട് ആ ബാല്യത്തിൽ ഒന്നുകൂടി തിരിച്ചെത്താൻ കഴിഞിരുന്നുവെങ്കിൽ എന്ന്....

    മനോഹരമായി എഴുതി. ആ നല്ല നാളുകളിലേക്ക് ഒരിക്കൽ കൂടി കൈ പിടിച്ചുകൊണ്ട് പോയതിന് നന്ദി നന്ദി ..!!

  57. Enlis Mokkath said...

    ശ്രീ,
    നമ്മള്‍ ഒരിക്കല്‍ ഇന്റെലില്‍ നാല്‍കാല്‍ മേശയില്‍ ഇരുന്നു ആ അവസാനം പറഞ്ഞ "മയില്‍ പീലി" യെ പറ്റി ഒരു ചര്‍ച്ച നടത്തിയിരുന്നു........അത് അവസാനം ചെന്നെത്തിയത് ആലിലയിലായിരുന്നു....:)

    അല്ലേലും ജൂണ്‍-ജൂലൈ ആകുമ്പോള്‍ ആദ്യമായി സ്കൂളില്‍ പോയി കാട്ടി കൂട്ടിയ മണ്ടത്തരങ്ങള്‍ ഓര്‍മയില്‍ വരും....ഒന്നാം ക്ലാസ്സിലേക്ക് ഉമ്മ എന്നെ കൊണ്ട് വിടുന്നതും .. മൊത്തം കരഞ്ഞു നാശകോശ മാക്കിയതും.... തിരിച് വീട്ടിലേക്ക് ഇളിച്ചു കൊണ്ട് വരുന്നതും...എല്ലാം...

    അന്നൊന്നും ഈ 'പ്രവേശനോത്സവം' ഇല്ലല്ലോ...അതോണ്ട്..അന്ന് നമക്ക് ഗപ്പൊന്നും..കിട്ടീല...;).....
    എന്തായാലും ഈ വര്ഷം സ്കൂളില്‍ ചേര്‍ന്ന എല്ലാ കൊച്ചനിയന്‍ മാര്‍ക്കും അനിയത്തി മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍....

  58. അഭി said...

    ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മകളില്‍ ചിലതായിരിക്കും ഈ സ്കൂള്‍ ജീവിതം ഒക്കെ ... നന്നായി ശ്രീ ഈ ഓര്‍മ്മകള്‍


    ഞാന്‍ഒന്നാം ക്ലാസ്സില്‍ രണ്ടു കൊല്ലം പഠിച്ചിട്ടുണ്ട് . വീട്ടിലെ ശല്യം കാരണം മൂന്ന് വയസു അയപോള്‍ തന്നെ nursery സ്കൂളില്‍ കൊണ്ടുപോയിവിട്ടു . അവിടെ ഇരിക്കതതിനാല്‍ പിന്നെ കസിന്‍ന്റെ കൂടെ ഒന്നാം ക്ലാസ്സില്‍ . നാലു വയസെങ്ങിലും ആയാലേ രണ്ടിലേക്ക് ജയിപ്പിക്കാന്‍ പറ്റു എന്ന് പറഞ്ഞു ഒരു കൊല്ലം കൂടി അവിടെ ഇരുത്തി .( അല്ലാതെ ഞാന്‍ പഠിക്കാത്തത് കൊണ്ട് ഒനും അല്ലാട്ടോ )

  59. ദിവാരേട്ടN said...

    ദിവാരേട്ടന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് കമ്പ്യൂട്ടര്‍ ഇല്ലായിരുന്നെങ്കിലും, മാര്‍ക്കെല്ലാം കിട്ടിയിരുന്നത് ബൈനറി യില്‍ [binary] ആയിരുന്നു, 0, 1, 1, 0 ഈ രീതിയില്‍. നല്ല പോസ്റ്റ്‌ ശ്രീ. സ്കൂളിന്റെ ഓര്‍മ്മയില്‍ ഒന്ന് മുങ്ങിക്കുളിച്ചു.

  60. എന്‍.ബി.സുരേഷ് said...

    നീ ഓർത്തെടുത്തത് ഞാൻ എന്റെ നെഞ്ചിൽ മാറാലകെട്ടാതെ കാത്തുവച്ച പച്ച നിറത്തിലുള്ള ഓർമ്മകൾ.
    നീ വരച്ചിട്ടത് ഉപ്പൂറ്റിപൊള്ളി ഓടുമ്പോൾ താഴെ വീഴാതെ കാത്തുവച്ച നനുത്ത ഭംഗിയുള്ള കുന്നിമണികൾ.
    ഞാൻ പെറുക്കി എന്റെ ഗൃഹതുരത്വത്തിന്റെ ചെപ്പിൽ അടച്ചു വച്ച മഞ്ചാടി മണികൾ.

    ഓർമ്മകൾ മറവിക്കെതിരെയുള്ള സമരം മാത്രമല്ല നന്മക്ക് വേണ്ടിയുള്ള സ്നേഹത്തിന് വേണ്ടിയുള്ള കാരുണ്യ വർഷം കൂടിയാണ്.
    നന്നായി ഒന്നു വിടാതെ ഓർത്തെടുത്ത ഈ ചെറിയ വലിയ ഈടുവയ്പുകൾ.

  61. ഡോ.വാസുദേവന്‍ നമ്പൂതിരി said...

    മയില്‍പ്പിലിപ്പോലെ
    ബാല്യത്തിന്‍െറ മനോഹര വര്‍ണ്ണങ്ങള്‍.

  62. പാവത്താൻ said...

    “ഓര്‍മ്മകളില്‍ പിന്നെയും ഉദിക്കുന്ന ഇന്നലെകള്‍.....“ തിരിച്ചു മലമുകളിലേക്കൊഴുകാന്‍ കൊതിക്കുന്ന ഒരു നദിയുടെ ഗൃഹാതുരമായ ഓര്‍മ്മകള്‍.... നന്നായി

  63. വിനുവേട്ടന്‍ said...

    ദേ ... ശ്രീ... ഒരു പെടയാ തന്നാലുണ്ടാല്ലോ... പാമ്പ്‌ കടിക്കാനായിട്ട്‌... മനുഷ്യനെ ഇങ്ങനെ സെന്റിയാക്കാന്‍ പാടുണ്ടോ...

    പത്ത്‌ നല്‍പ്പത്തിരണ്ട്‌ വര്‍ഷം പിറകോട്ട്‌ കൊണ്ടുപോയതിന്‌ ഞാന്‍ വേറെയും തരുന്നുണ്ട്‌...

    അഭിനന്ദനങ്ങള്‍ ശ്രീ... കൈയെത്താ ദൂരെ ... ഒരു കുട്ടിക്കാലം... മഴ വെള്ളം പോലെ... ഒരു കുട്ടിക്കാലം...

  64. ഹേമാംബിക | Hemambika said...

    'ആ നീളന്‍ കല്ലുപെന്‍സില്‍ ഒരിയ്ക്കല്‍ പോലും രണ്ടോ മൂന്നോ ദിവസത്തിലധികം അതേ രൂപത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതായി ഓര്‍മ്മയില്ല' -സത്യം.
    എന്റെ സ്കൂളും ഇത് പോലെ തന്നെയാണ്. കുറെ ഓര്‍മ്മകള്‍ വന്നു ശ്രീയുടെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍.

  65. ഹേമാംബിക | Hemambika said...

    ഒരു കാര്യം ചോദിക്കട്ടെ, ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പറയു.
    കഞ്ഞി-പയര്‍ കോമ്പിനേഷന് മുന്‍പ് , ഒരു തരാം ഉപ്പുമാവ് ഉണ്ടാരുന്നു. റവ അല്ല. നല്ല രുചിയുള്ള ,ഇളം മധുരമുള്ള ഒന്ന്. അധികനാള്‍ ഉണ്ടായിട്ടില്ല അത്. പിന്നീടു കുറെ കാലത്തിനു ശേഷം അങ്കണവാടികളില്‍ അത് കൊടുക്കാരുണ്ടായിരുന്നു. ഇപ്പൊ ഉണ്ടോ എന്നറിയില്ല . അത് ഞാന്‍ പലയിടത്തും അന്വേഷിച്ചു നോക്കിയിട്ടുണ്ട്, ബാര്‍ലി, ചോളം -ഇതൊക്കെ ആണെന്ന് വിചാരിച്ചു അതിന്റെ തരി കൊണ്ട് ഉപ്പുമ ഉണ്ടാക്കി നോക്കി, പക്ഷെ ഏറ്റില്ല. സാധാരണ കടകളില്‍ കിട്ടിയിരുന്നില്ല ഇത് . ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ പറയൂ ....

  66. ദിയ കണ്ണന്‍ said...

    കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കിൽ‌ :)

  67. ദിയ കണ്ണന്‍ said...

    കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കിൽ‌ :)

  68. ഹരീഷ് തൊടുപുഴ said...

    @ ഹേമാംബിക..

    അത് ‘മെയ്സ്’ കൊണ്ടുള്ള ഉപ്പുമാവായിരുന്നു..
    നമ്മുടെ സൂപ്പെർമാർകെറ്റുകളിൽ തിരക്കിയാൽ കിട്ടും ആ പൊടി..
    ഗോതമ്പിൽ നിന്നോ ചോളത്തിൽ നിന്നോ ആണാ പൊടി ഉണ്ടാക്കുന്നതെന്നാണു നിഗമനം..
    എന്തായാലും വല്ലാത്ത ഒരു ടേയ്സ്റ്റ് ആയിരുന്നു ആ ഉപ്പുമാവിനു..!!
    അതു കഴിച്ചു കൊതി തീർന്നിട്ടില്ല..

  69. സുധീര്‍ കെ എസ് said...

    ശ്രീ,

    ജീവിതത്തില്‍ ഒരുപാടു ഓര്‍മകള്‍ തന്ന സമയം ആണ് സ്കൂള്‍ വിദ്യാഭ്യാസ കാലം.. ശ്രീ പറഞ്ഞത് പോലെ കല്ലു പെന്‍സിലും മഷി പച്ചയും എല്ലാം ഇന്നും മനസ്സിലുണ്ട്, കൂടുകാര്‍ക്ക് കൊടുത്തും അവരോട്‌ കടം വാങ്ിയും എല്ലാം ജീവിച്ചാ ആ കാലം... സ്റ്റീലിന്റെ പെട്ടിയും അതില്‍ സ്ലെയിട്ടും പുസ്തകവും വച്ചു കൊണ്ടുള്ള ഒട്ടവും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു...

  70. ശാന്ത കാവുമ്പായി said...

    ഈ ഓര്‍മ്മകള്‍ എപ്പോഴുമുണ്ടായിരിക്കട്ടെ.

  71. Rare Rose said...

    ശ്രീ.,ഒരുപാട് കൊതിപ്പിച്ചൊരു സുന്ദരന്‍ പോസ്റ്റ്.ലിങ്കിലൂടെ പോയി ആ പഴയ ക്രിസ്തുമസ് സമ്മാനവും വായിച്ചു.കുഞ്ഞു മനസ്സുകളുടെ സ്നേഹവും,നിഷ്കളങ്കതയും കണ്ട് മനസ്സ് നിറഞ്ഞു.എത്രയും വേഗം ആ കൂട്ടും തിരിച്ചു കിട്ടട്ടെ..

    പിന്നെ മൈലാഞ്ചി ചേച്ചീടെ വെളിപ്പെടുത്തല്‍ കണ്ട് എനിക്കുണ്ടായ ആശ്വാസം ചില്ലറയല്ല.രണ്ടാം ക്ലാസ്സിനു പകരം ഒരിക്കലും മറക്കരുതാത്ത ഒന്നാം ക്ലാസ്സിനെയാണു എന്റെയോര്‍മ്മയില്‍ നിന്നാരോ കട്ടെടുത്തത്.:(
    ആദ്യമായി ഒന്നാം ക്ലാസ്സില്‍ പോയി നിലവിളിച്ചതിന്റെയും,ഏതു ബെഞ്ചില്‍ ഇരുന്നതെന്നും എല്ലാവരുമോര്‍ത്തു വെയ്ക്കുന്ന ഒരോര്‍മ്മയും എനിക്കില്ല.ഇപ്പോള്‍ ശ്രീയുടെ പോസ്റ്റ് വായിച്ചപ്പോള്‍ ആ സ്ലേറ്റിലെ മാര്‍ക്കിന്റെയോര്‍മ്മയൊക്കെ പയ്യെ എവിടെയോ ഇരുന്നൊന്ന് അനങ്ങിയ പോലെ.:)
    എകദേശം നാലാം ക്ലാസ്സ് വരെയുള്ള ഓര്‍മ്മകള്‍ക്കും ഇത്രേം തെളിമയെനിക്കില്ലാട്ടോ.അവിടവിടെ സ്വപ്നത്തിലെന്ന പോലെ മിന്നി മറയുന്ന ചില പ്രധാന സംഭവങ്ങളും,കൂട്ടുകാരും മാത്രം.അതെന്താവോ അങ്ങനെ.ഇനിയെന്റെ ഒന്നാം ക്ലാസ്സോര്‍മ്മയൊക്കെ വീട്ടുകാരോട് ചോദിച്ച് പോടി തട്ടിയെടുക്കണം.:)

  72. ബിന്ദു കെ പി said...

    അനുഭവങ്ങൾ എല്ലാം ഒന്നുതന്നെ. ഇവിടെ ലില്ലിടീച്ചറാണെങ്കിൽ ഞങ്ങൾക്ക് രുഗ്മിണി ടീച്ചർ. അത്രേയുള്ളൂ വ്യത്യാസം.
    ഞാൻ നഴ്സറി സ്ക്കൂളിൽ പഠിച്ചിട്ടില്ല. പകരം നിലത്തെഴുത്തുകളരിയിലാണ് അക്ഷരം പഠിച്ചത്.

    ഈ മടക്കയാത്ര ഹൃദ്യമായി ശ്രീ....

  73. Akbar said...

    "ഒന്നു കൂടി ആ പള്ളിക്കൂടത്തിന്റെ മുറ്റത്ത് ഓടിക്കളിയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ‌…"

    ശ്രീയെപ്പോലെ ഞാനും ആഗ്രഹിക്കുന്നു.

  74. പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

    ഓർമ്മകളോടിക്കളിക്കുവാനെത്തുന്ന ...........

    പാടിപ്പോവും ..

    പതിവുപോലെ നല്ല പോസ്റ്റ്

  75. lekshmi. lachu said...

    ജീവിതത്തില്‍ ഒരിക്കലും നമുക്ക് തിരിച്ചുപിടിക്കുവാന്‍ കഴിയാത്ത വസന്തകാലമാണു സ്കൂള്‍ കാലഘട്ടം.

  76. ശ്രീ said...

    എറക്കാടൻ / Erakkadan ...
    വളരെ നന്ദി.

    ജനാര്‍ദ്ദനന്‍.സി.എം ...
    സ്വാഗതം മാഷേ. കുട്ടികളുടെ കൂടെ സമയം ചിലവിടുമ്പോഴും കുട്ടിക്കാലം മനസ്സില്‍ നിലനിര്‍ത്തുമ്പോഴുമെല്ലാം നമ്മുടെ മനസ്സും ചെറുപ്പമായി തന്നെ നിലനില്‍ക്കും അല്ലേ?

    Echmu ചേച്ചീ...
    ആ ഓര്‍മ്മകളെല്ലാം മായാതെ കൊണ്ടു നടക്കാന്‍ കഴിയുന്നത് ഭാഗ്യം തന്നെ.
    പിന്നെയും ഒരു ലില്ലി ടീച്ചര്‍ കൂടി :)
    കമന്റിനു നന്ദി, ചേച്ചീ

    പട്ടേപ്പാടം റാംജി ...
    വളരെ ശരിയാണ് മാഷേ. നന്ദി.

    ചെറുവാടി ...
    ഓര്‍മ്മകളിലെങ്കിലും അങ്ങനെ ഒരു തിരിച്ചു പോക്ക് സാധിയ്ക്കുന്നത് ഒരു സുഖം തന്നെ, അല്ലേ മാഷേ?
    കമന്റിനു നന്ദി.

    മൈലാഞ്ചി ചേച്ചീ...
    അന്നെല്ലാം നമ്മളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നമ്മുടെ മാതാപിതാക്കള്‍ക്ക് നന്നായി അറിയാമായിരുന്നു, അല്ലേ? അതല്ലേ താല്പര്യക്കുറവുണ്ടായിട്ടും ചേച്ചിയെ കൊണ്ട് അവര്‍ സ്കൂളില്‍ പോകുന്നുണ്ട് എന്ന് പറയിപ്പിച്ചത് :)
    എന്നാലും രണ്ടാം ക്ളാസ്സ് എവിടെ പോയി? ചേച്ചി പറഞ്ഞതു പോലെ പെട്ടെന്നൊരു ദിവസം ആ ഓര്‍മ്മകള്‍ തിരിച്ചു വരുമായിരിയ്ക്കും.
    പിന്നെ, എന്റെ പിന്‍ഗാമിയായി അച്ചുവിനെ കൂടെ കണ്ടതില്‍ സന്തോഷം :)
    വിശദമായ കമന്റിനു നന്ദി :)

    siya ...
    ഓര്‍മ്മകളുടെ ഈ സുഗന്ധം പങ്കിടാനെത്തിയതിനു നന്ദി.

  77. ശ്രീ said...

    മാണിക്യം ചേച്ചീ...
    സത്യമാണ്. ആ പഴയ കാലം തിരികെ കിട്ടാന്‍ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. വായനയ്ക്കും കമന്റിനും നന്ദി.

    പിരിക്കുട്ടി ...
    അപ്പോ ആ കഞ്ഞിയും പയറും ഇഷ്ടപ്പെടുന്ന ഒരാള്‍ കൂടി ആയി, സന്തോഷം.

    പിന്നെ, 'തിരക്കുകള്‍' എല്ലാം കഴിഞ്ഞ് ബൂലോകത്ത് സജീവമാകാന്‍ വേഗം കഴിയട്ടെ എന്നാശംസിയ്ക്കുന്നു. :)

    ഉപാസന || Upasana ...
    വാളൂര്‍ സ്കൂളിന്റെ കാര്യമല്ല, ഞാന്‍ നഴ്സറി മുതല്‍ 3 വരെ പഠിച്ച കാലഘട്ടമാണ് ഇവിടെ പറഞ്ഞിരിയ്ക്കുന്നത്.
    പിന്നെ, വാളൂര്‍ സ്കൂള്‍ ഗ്രൌണ്ടിലെ മഴ നനഞ്ഞുള്ള കളികളും മറ്റും ഒരു കാലത്തും മറക്കാനാകാത്ത സ്മരണകള്‍ തന്നെയാണ്. അതെല്ലാം പിന്നീട് എഴുതാമെന്ന് വച്ചു, അല്ലെങ്കില്‍ പോസ്റ്റ് ഇവിടൊന്നും നില്‍ക്കില്ലല്ലോ :)

    ഹരീഷ് തൊടുപുഴ ...
    ഈ എഴുത്ത് ഹരീഷേട്ടനും എഴുതാന്‍ പ്രചോദനമേകുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. വായനയ്ക്കും കമന്റിനും നന്ദി.

    Sukanya ചേച്ചീ...
    ശരിയാണ് ചേച്ചീ... കല്ലുപെന്‍സിലും മഷിപ്പച്ചയുമൊന്നും ഇപ്പോ കുട്ടികള്‍ക്ക് ആവേശം നല്‍കുന്നില്ലെന്ന് തോന്നുന്നു.
    പിന്നെയും ഒരു ലില്ലി ടീച്ചര്‍ കൂടി ലിസ്റ്റിലേയ്ക്ക് വന്നല്ലോ :)

    ജിമ്മി ജോൺ ...
    അത് കൊള്ളാമല്ലോ. നഴ്സറിയില്‍ 3 വര്‍ഷം! എന്തായാലും ആ ഓര്‍മ്മകള്‍ക്കെല്ലാമ് വര്‍ഷത്തെ എക്സ്ട്രാ ദൈര്‍ഘ്യം കിട്ടിയല്ലോ... അതുമൊരു ഭാഗ്യം തന്നെ.

    Suvis ...
    സ്വാഗതം ചേച്ചീ.
    ശരിയാണ്. ഇന്നത്തെ തലമുറയ്ക്ക് അതെല്ലാം നഷ്ടമാകുകയാണ്. ഇതു പോലെ പറഞ്ഞു കൊടുക്കാന്‍ പോലും കഴിയാത്ത പ്രവാസികളുടെ മക്കളുടെ കാര്യമോ?
    വായനയ്ക്കും കമന്റിനും നന്ദി.

    ഭായി ...
    അന്നത്തെ നിഷ്കളങ്കത അതേ പടി നിലനിര്‍ത്തുവാന്‍ നമുക്കൊക്കെ കഴിഞ്ഞിട്ടുണ്ടാകുമോ? സംശയമാണ്.
    കമന്റിനു നന്ദി, ഭായ്. :)

    എന്‍ലിസ് മൊക്കത്ത്...
    ശരിയാണ്, നമ്മളൊരിയ്ക്കല്‍ മയില്‍പ്പീലിയെയും ആലിലയെയുമെല്ലാം പറ്റി സംസാരിച്ചിരുന്നു. എത്ര പറഞ്ഞാലും എഴുതിയാലും മതിവരാത്ത ഓര്‍മ്മകളല്ലേ അതൊക്കെ?
    കമന്റിനു നന്ദി.

    അഭി ...
    അങ്ങനെ ശല്യമൊഴിവാക്കാനായി കുട്ടികളെ സ്കൂളില്‍ കൊണ്ടിരുത്തുന്ന ഏര്‍പ്പാടൊക്കെ ഈയടുത്ത കാലത്തെ കണ്ടുപിടുത്തങ്ങളാണല്ലോ. പണ്ടത്തെ കൂട്ടുകുടുംബ വ്യവസ്ഠിതി മാറിയതോടെ അങ്ങനെ എല്ലാം മാറീ വരുന്നതിന്റെ ഒരുഇ ഭാഗം.
    വായനയ്ക്കും കമന്റിനും നന്ദി.

    ÐIV▲RΣTT▲∩ ദിവാരേട്ടന്‍ ...

    അത് കൊള്ളാമല്ലോ ദിവാരേട്ടാ. അന്നേ ബൈനറിയില്‍ താല്പര്യമുണ്ടായിരുന്നു എന്നര്‍ത്ഥം അല്ലേ?
    കമന്റിനു നന്ദി :)

  78. ശ്രീ said...

    എന്‍.ബി.സുരേഷ് ...
    വള്രെ നന്ദി മാഷേ, ഈ കമന്റിന്. അതില്‍ എല്ലാമുണ്ട്.

    ഡോ.വാസുദേവന്‍ നമ്പൂതിരി ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

    പാവത്താൻ ...
    അതെ, ആ കാലം തിരികെ കിട്ടാന്‍ ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചിട്ടുള്ളവരായിരിയ്ക്കില്ലേ നമ്മളെല്ലാവരും ? കമന്റിനു നന്ദി മാഷേ.

    വിനുവേട്ടന്‍|vinuvettan ...
    നാല്പത്തി രണ്ടു വര്‍ഷ്അങ്ങള്‍... അത്രയും കാലം പുറകിലെ സ്കൂള്‍ ദിനങ്ങളെല്ലാം സങ്കല്‍പ്പത്തില്‍ കാണുമ്പോള്‍ തന്നെ ഒരു സുഖം.
    നന്ദി, വിനുവേട്ടാ.

    ഹേമാംബിക ...
    ശരിയാണ്. ഞങ്ങള്‍ക്കും കിട്ടിയിട്ടുണ്ട് ആ ചൂടന്‍ ഉപ്പുമാവ്. പക്ഷേ, നഴ്സറി ക്ളാസ്സിലായിരുന്നു എന്ന് മാത്രം. ക്ളാസ്സ് കഴിഞ്ഞിറങ്ങുമ്പോള്‍ അന്ന് കുഞ്ഞിക്കൈ നിറയെ കൊള്ളാവുന്ന വലുപ്പത്തില്‍ കിട്ടിയിരുന്ന ആ ഉപ്പുമാവിന്റെ ഒരു സ്വാദ്...
    അത് എന്തു കൊണ്ട് ഉണ്ടാക്കിയതാണെന്ന് വല്യ പിടിയില്ല. ഹരീഷേട്ടന്‍ പറഞ്ഞത് ശ്രദ്ധിച്ചു കാണുമല്ലോ. (ഹരീഷേട്ടനു നന്ദി)

    Diya Kannan ...
    വളരെ നന്ദി, ചേച്ചീ.

    സുധീര്‍ കെ എസ് ...
    ആ ഓര്‍മ്മകളെല്ലാം തിരികെ കൊണ്ടു വരാന്‍ ഈ പോസ്റ്റിനായി എന്നറിഞ്ഞതില്‍ സന്തോഷം.

    ശാന്ത കാവുമ്പായി ...
    നന്ദി, ചേച്ചീ

    Rare Rose ...
    അപ്പോള്‍ മൈലാഞ്ചി ചേച്ചിയെ പോലെ ഓര്‍മ്മകളില്‍ നിന്ന് ഒരു വര്‍ഷം മിസ്സായവര്‍ വേറെയുമുണ്ടല്ലേ? വീട്ടില്‍ ചോദിച്ച് ആ ഓര്‍മ്മകള്‍ കൂടെ തിരികെ കണ്ടെത്താന്‍ നോക്കൂ :)
    പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. :)

    ബിന്ദു ചേച്ചീ...
    കുറേ നാളുകള്‍ക്ക് ശേഷമാണല്ലോ ചേച്ചീ... നിലത്തെഴുത്തു കളരിയെല്ലാം ഇന്ന് തീരെ ഇല്ലാതായിക്കഴിഞ്ഞു, അല്ലേ?
    പോസ്റ്റ് ഹൃദ്യമായെന്നറിഞ്ഞതില്‍ സന്തോഷം.

    Akbar ഇക്കാ...
    വളരെ നന്ദി

    പ്രവീണ്‍ വട്ടപ്പറമ്പത്ത് ...
    വളരെ നന്ദി.

    lekshmi. lachu...
    വളരെ ശരിയാണ്. വായനയ്ക്കും കമന്റിനും നന്ദി.

  79. സ്നേഹതീരം said...

    ശ്രീയുടെ ഈ പോസ്റ്റ് എന്റെ കണ്ണു നനയിച്ചു. ഓര്‍‌മ്മകളുടെ വേലിയേറ്റത്തില്‍ ഞാനും മുങ്ങിപ്പോയി, കുറേ നേരത്തേയ്ക്ക്..

    ഒത്തിരി ഒത്തിരി ഇഷ്ടമായി, ഈ പോസ്റ്റ്.

    അഭിനന്ദനങ്ങള്‍.

  80. yousufpa said...

    ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മയിലേക്ക് ക്ഷണിച്ചതിന്‌ നന്ദി ശ്രീ....

    തൊടുപുഴ മീറ്റിന്‌ വരുന്നുണ്ടോ?.

  81. nandakumar said...

    ഞാനെഴുതാന്‍ പെറുക്കിവെച്ച ഓര്‍മ്മകളാണല്ലോ ശ്രീ നീയിവിടെ പകര്‍ത്തിവെച്ചത്. ഞാനിതൊക്കെ ഇനി എവിടെകൊണ്ട് കൂട്ടിയിടും!?! :)

    ഓര്‍മ്മകള്‍ ഏതൊരുവനും ആരംഭിക്കുന്നത് സ്ക്കൂളിന്റെ നാലു ചുവരുകളില്‍ക്കുള്ളില്‍ നിന്നും വിശാലമായ സ്ക്കൂള്‍ മുറ്റത്തുനിന്നുമാണ്. അതുകഴിഞ്ഞേ മറ്റേതൊരു ഓര്‍മ്മകള്‍ക്കും സ്ഥാനമുള്ളു.

    നിന്റെയീ പോസ്റ്റ്, ഇലപ്പച്ചയുടെ നീരും, പാഠപുസ്തകത്തിന്റെ പുതുമണവും, വേലിപ്പടര്‍പ്പില്‍ ഞാന്നുകിടക്കുന്ന മഴത്തുള്ളിയുടെ തണുപ്പും കൊണ്ടു തന്നു.

  82. ജിമ്മി ജോൺ said...

    @ ഹേമാംബിക & ഹരീഷ്

    മെയ്സ് പൊടി ചോളം ഉണക്കിപ്പൊടിച്ച് ഉണ്ടാക്കുന്നു എന്നാണ് എന്‍റെ പരിമിതമായ അറിവ്.. (അന്നൊക്കെ മെയ്സ് പൊടിയില്‍ നിന്നും പൊടിയാതെ കിടക്കുന്ന ചോള അരികള്‍ പെറുക്കിയടുക്കുന്നത് ഓര്‍ക്കുന്നു..)

    ഒരിക്കലും മതിവരാത്ത രുചിയായിരുന്നു ആ ഉപ്പുമാവിന്...

  83. Subin Paul said...

    ശോബിന്‍ ചേട്ടാ..

    വളരെ അധികം ഇഷ്ടപ്പെട്ടു!
    എന്‍റെ ഓര്‍മകളിലും ഇതു പോലെ തന്നെയാണ് അന്നത്തെ LP പള്ളികൂടം!


    പെരുമഴയുടെ അകമ്പടിയോടെ പള്ളിക്കൂടം തുറക്കുന്നത്

    തടി ചട്ടയിട്ട സ്ലേറ്റു

    കല്ലു പെന്‍സിലു

    മഷിപ്പച്ച

    കഞ്ഞി-പയർ കോമ്പിനേഷന്‍!!!!



    പക്ഷെ ഒന്ന് ഞാന്‍ മറന്നു പോയിരുന്നു..

    തീപ്പെട്ടിപ്പടം! - തീപ്പെട്ടി ന്നു നനച്ചു പൊളിച്ചു എടുക്കുന്ന പരിപാടി! :-)
    - ഓര്‍മിപ്പിച്ചതിനു പ്രത്യേകം നന്ദി!


    വേറെ എന്‍റെ ലിസ്റ്റില്‍ ഉള്ള ഐറ്റംസ് പറയെട്ടെ?

    തേങ്ങ മുട്ടായി

    5 പൈസടെ ബിസ്കറ്റ്

    സോവിയറ്റ് പേപ്പര്‍ (ബുക്ക്‌ പൊതിയാന്‍)

    2 രൂപടെ Stik പെന്‍

    50 പൈസടെ അച്ചാറ്

    ...

    ...


    അപ്പൊ പിന്നെ കാണാം! അടുത്ത പോസ്റ്റില്‍

    :-)

  84. Unknown said...

    ബല്യത്തിന്റെ ഈ ഓര്‍ മകള്‍ എന്റെ മനസ്സിനെയും വല്ലാതെ തൊട്ടു

  85. shaji.k said...

    നന്നായിട്ടുണ്ട് ശ്രീ.

  86. അനില്‍@ബ്ലോഗ് // anil said...

    ശ്രീ,
    കുഞ്ഞുക്ലാസിലെ ഓർമകൾ അധികം കയ്യിലില്ല. എന്നിരുന്നാലും തകർത്തുപെയ്യുന്ന മഴയും മഴയത്ത് വഴുക്കുള്ള മുറ്റത്ത് സ്ഥിരം തെന്നിവീഴുന്നതും ചെളിയിൽ കുളിച്ച് കരഞ്ഞ് വിളിച്ച് വീട്ടിൽ ചെല്ലുന്നതും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്.ഒപ്പം ഒരിക്കലും തിന്നാൻ കഴിഞ്ഞിട്ടില്ലാത്ത ഉപ്പുമാവിന്റെ മണവും.

  87. Readers Dais said...

    ബാല്യകാല സ്മരണകള്‍ നന്നായി

  88. sajeesh kuruvath said...

    ബാല്ല്യം നൊമ്പരമുണർത്തുന്ന നഷ്ടസ്മരണകൾ..
    ഇനിയെത്രയോർത്താലും..
    മതിവരാ സ്മരണകൾ..
    കനവുകളിലെത്ര തെളിഞ്ഞാലും..
    മതിവരാ കാഴ്ചകൾ!
    മൃതിവരുമെന്നോർത്തിട്ടോ..
    മനുജൻ തേടുന്നതെപ്പോഴും

  89. Prasanth Iranikulam said...

    പ്രൈമറി ക്ലാസിലേ ഡയറി എഴുതുമായിരുന്നോ? ഹോ ! എന്തൊരോര്‍മ്മ !!! :-))

    കുട്ടിക്കാലത്തെ ഓര്‍‌മ്മകള്‍‌ !! ആര്‍ക്കാണിഷ്ടമാകാത്തത്? എനിക്കും ഇഷ്ടമായി..

  90. കണ്ണനുണ്ണി said...

    പതിവിലും ഏറെ ഓര്‍മ്മകള്‍ ..എന്ത് പറ്റി ശ്രീ...

  91. മഴവില്ല് said...

    ബാല്യകാല ഓര്‍മ്മകള്‍ ഒട്ടും കലര്‍പ്പില്ലാതെ ശ്രീ എഴുതിയിരിക്കുന്നു അഭിനന്ദനങ്ങള്‍ . ഒരിക്കലും മടങ്ങിപോകാനാകാത്ത നമ്മുടെ ബാല്യം വീണ്ടും ഓര്‍മയില്‍ തെളിഞ്ഞു . അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നമുക്ക് പകര്‍ന്നു തന്ന നമ്മുടെ ഗുരുക്കന്മാരെയും . ഇണങ്ങിയും പിണങ്ങിയും ഒരുമിച്ചുണ്ടായിരുന്ന സഹപാടികളെയും എല്ലാം ഒരിക്കല്‍ക്കൂടി ഓര്‍മിക്കുവാന്‍ ശ്രീയുടെ രചനക്കായി
    ആശംസകള്‍

  92. Abdulkader kodungallur said...

    ബൂലോകത്തേയ്ക്ക് എന്നെ സ്വാഗതം ചെയ്ത ശ്രീ യുടെ പോസ്റ്റ് വായിക്കുവാന്‍ വൈകിയതിന്'ക്ഷമിക്കുക. ബാല്യകാലത്തെക്കുറിച്ചും ബാല്യത്തിലേക്കൊന്നു തിരിച്ചുപോവാനുള്ള ആഗ്രഹവുമെല്ലാം വളരെ നന്നായി എഴുതിയിരിക്കുന്നു. ചെറുപ്പകാലങ്ങളില്‍ പെറുക്കിയെടുത്ത തിളക്കമാര്‍ന്ന മണി മുത്തുകള്‍ മധുരമാര്‍ന്ന ഓര്‍മ്മയുടെ നൂലിഴകളില്‍ കൊരുത്തെടുത്ത് മനോഹരമായ ഒരു മാലയാക്കി സുഹ്ര്'ത്തുക്കളുടെ മുമ്പില്‍ സമര്‍പ്പിച്ചു. ശ്രീയുടെ എഴുത്തിന്റെ ശൈലി ആകര്‍ഷകമാണ്'.ഈ ശൈലിയില്‍ സാഹിത്യത്തിന്റെ സുഗന്ധമുള്ള കുറച്ച് ചേരുവകള്‍ കൂടി ചേര്‍ത്താല്‍ അനുവാചകര്‍ ശ്രീയുടെ ഹ്ര്'ദയത്തിലേക്കു വലിഞ്ഞുകയറും .അങ്ങിനെയാണ്'നല്ല എഴുത്തുകാര്‍ ജനിക്കുന്നത് .ഭാവുകങ്ങള്‍

  93. Muralee Mukundan , ബിലാത്തിപട്ടണം said...

    അഭിനന്ദനം ശ്രീ ...അഭിനദനം ...!
    ഞാൻ മൂന്നാലുദിവസമായി ഈ ബാല്യത്തിനു പറയാനുള്ളതിന്റെ പിന്നാലെയാണ്...

    ശ്രീയുടെ ഓരോ രചനകളും ഏവരേയും പുറകോട്ട് നടത്തിക്കുകയാണ് കേട്ടൊ...

    പ്രത്യേകിച്ച് പ്രവാസികളായ ഞങ്ങളെ പോലെയുള്ളവരിൽ ഗൃഹതുരത്വത്തിന്റെ സ്മരണകൾ കുത്തിയുണർത്തി ചില സുഖമുള്ള ഓർമ്മകൾ നൊമ്പരങ്ങളാക്കി മാറ്റുകയും ചെയ്യുന്നുണ്ടോ എന്നൊരു സംശയവുമുണ്ട് കേട്ടൊ ...

    ഇപ്പോളിതാ ഒരിക്കലും തിരിച്ചുവരാത്ത ബാല്യകാലസ്മരണകളുമായി ,എല്ലാവരേയും എൽ.പി. സ്കൂളിൽ കൊണ്ടിരുത്തി വല്ലാതെ കൊതിപ്പിച്ചു...

    ഇനി ഇത്രയധികം ആളുകളുടെ കൊതി ശ്രീക്ക് പറ്റാതിരുന്നാൽ മതിയായിരുന്നൂ....

  94. ശ്രീനന്ദ said...

    കഴിഞ്ഞ ഒന്ന് രണ്ടാഴ്ചകളായി ബൂലോഗത്ത്‌ വന്നിട്ട്, ഓഫീസിലും വീട്ടിലും ഒരുപോലെ ഭയങ്കര പണി. ഞാന്‍ ഇത് വായിക്കാന്‍ ഒത്തിരി വൈകിപ്പോയല്ലോ ശ്രീ.
    വായിച്ചു തീര്‍ന്നപ്പോള്‍ ഒത്തിരി സുഖമുള്ള ഒരു ഫീലിങ്ങായിരുന്നു മനസ്സില്‍. എന്തൊരു തെളിമയോടെ ബാല്യകാലത്തെ ഓര്‍ത്തു വച്ചിരിക്കുന്നു. എന്റെ മനസ്സിലെ ഓര്‍മ്മകളൊന്നും ഇത്ര വ്യക്തമല്ല. പോരാത്തതിന് കുട്ടിക്കാലം ബോംബയില്‍ ആയിരുന്നത് കൊണ്ട് ആകപ്പാടെ കുഴഞ്ഞുമറിഞ്ഞ കുറെ ചിത്രങ്ങളാണ് മനസ്സിലുള്ളത്. ആദ്യത്തെ ക്ലാസ് ടീച്ചര്‍ ജോളി ടീച്ചര്‍ ആയിരുന്നു, ടീച്ചറിന്റെ മോളും ഞാനും പ്രീഡിഗ്രി വരെ സഹപാഠികള്‍ ആയിരുന്നു. ആദ്യത്തെ ദിവസം അമ്മ ചോറ് വാരിതരാതെ കഴിക്കില്ലാന്നു പറഞ്ഞു കരഞ്ഞതും അന്ന് ടിഫിന്‍ തുറന്നു ടീച്ചര്‍ ചോറ് വാരിതന്നു കഴിപ്പിച്ചതും ഇന്നലെ എന്നപോലെ ഓര്‍ക്കുന്നുണ്ട്. പിന്നെ മഞ്ഞ നിറമുള്ള ഉപ്പുമാവിന്റെ മണവും രുചിയും. അത് വാങ്ങിക്കഴിക്കരുതെന്ന് വീട്ടില്‍ നിന്ന് വിലക്കുണ്ടെങ്കിലും കൂട്ടുകാരികള്‍ ആരെങ്കിലും തരുന്ന വട്ടയിലയില്‍ വാങ്ങി കഴിക്കും, ബാകി വരുന്ന ചോറ് ആരും കാണാതെ കാക്കയ്ക്ക് കൊടുക്കും. പറയാന്‍ തുടങ്ങിയാല്‍ കമന്റിലോന്നും തീരുമെന്ന് തോന്നുന്നില്ല. ആര്‍ത്തിരമ്പി വരുന്ന ഇടവപ്പാതി മേല്‍ക്കൂരയിലെ ഓടില്‍ തീര്‍ക്കുന്ന സിംഫണിക്കൊപ്പം ക്ലാസ് മുറിയിലേക്ക് വീശിയടിക്കുന്ന ഈറന്‍കാറ്റ്. ബാല്യത്തിലെ ഓര്‍മ്മകള്‍ക്ക് മാത്രമേ ഈ പച്ചപ്പുള്ളൂ , അല്ലേ. അത് കഴിഞ്ഞാല്‍ പിന്നെ ഒരു റീ റൈറ്റബിള്‍ സിഡി പോലെയാണ് മനസ്സ്.

    നന്ദി ശ്രീ, ഏറ്റവും നല്ല കുറേയോര്‍മ്മകളെ പുനര്‍ജീവിപ്പിച്ചതിനു.

  95. ശ്രീനന്ദ said...

    കഴിഞ്ഞ ഒന്ന് രണ്ടാഴ്ചകളായി ബൂലോഗത്ത്‌ വന്നിട്ട്, ഓഫീസിലും വീട്ടിലും ഒരുപോലെ ഭയങ്കര പണി. ഞാന്‍ ഇത് വായിക്കാന്‍ ഒത്തിരി വൈകിപ്പോയല്ലോ ശ്രീ.
    വായിച്ചു തീര്‍ന്നപ്പോള്‍ ഒത്തിരി സുഖമുള്ള ഒരു ഫീലിങ്ങായിരുന്നു മനസ്സില്‍. എന്തൊരു തെളിമയോടെ ബാല്യകാലത്തെ ഓര്‍ത്തു വച്ചിരിക്കുന്നു. എന്റെ മനസ്സിലെ ഓര്‍മ്മകളൊന്നും ഇത്ര വ്യക്തമല്ല. പോരാത്തതിന് കുട്ടിക്കാലം ബോംബയില്‍ ആയിരുന്നത് കൊണ്ട് ആകപ്പാടെ കുഴഞ്ഞുമറിഞ്ഞ കുറെ ചിത്രങ്ങളാണ് മനസ്സിലുള്ളത്. ആദ്യത്തെ ക്ലാസ് ടീച്ചര്‍ ജോളി ടീച്ചര്‍ ആയിരുന്നു, ടീച്ചറിന്റെ മോളും ഞാനും പ്രീഡിഗ്രി വരെ സഹപാഠികള്‍ ആയിരുന്നു. ആദ്യത്തെ ദിവസം അമ്മ ചോറ് വാരിതരാതെ കഴിക്കില്ലാന്നു പറഞ്ഞു കരഞ്ഞതും അന്ന് ടിഫിന്‍ തുറന്നു ടീച്ചര്‍ ചോറ് വാരിതന്നു കഴിപ്പിച്ചതും ഇന്നലെ എന്നപോലെ ഓര്‍ക്കുന്നുണ്ട്. പിന്നെ മഞ്ഞ നിറമുള്ള ഉപ്പുമാവിന്റെ മണവും രുചിയും. അത് വാങ്ങിക്കഴിക്കരുതെന്ന് വീട്ടില്‍ നിന്ന് വിലക്കുണ്ടെങ്കിലും കൂട്ടുകാരികള്‍ ആരെങ്കിലും തരുന്ന വട്ടയിലയില്‍ വാങ്ങി കഴിക്കും, ബാകി വരുന്ന ചോറ് ആരും കാണാതെ കാക്കയ്ക്ക് കൊടുക്കും. പറയാന്‍ തുടങ്ങിയാല്‍ കമന്റിലോന്നും തീരുമെന്ന് തോന്നുന്നില്ല. ആര്‍ത്തിരമ്പി വരുന്ന ഇടവപ്പാതി മേല്‍ക്കൂരയിലെ ഓടില്‍ തീര്‍ക്കുന്ന സിംഫണിക്കൊപ്പം ക്ലാസ് മുറിയിലേക്ക് വീശിയടിക്കുന്ന ഈറന്‍കാറ്റ്. ബാല്യത്തിലെ ഓര്‍മ്മകള്‍ക്ക് മാത്രമേ ഈ പച്ചപ്പുള്ളൂ , അല്ലേ. അത് കഴിഞ്ഞാല്‍ പിന്നെ ഒരു റീ റൈറ്റബിള്‍ സിഡി പോലെയാണ് മനസ്സ്.

    നന്ദി ശ്രീ, ഏറ്റവും നല്ല കുറേയോര്‍മ്മകളെ പുനര്‍ജീവിപ്പിച്ചതിനു.

  96. അക്ഷരം said...

    ബാല്യത്തിന്റെ അക്ഷരകൂട്ടിലെയ്കു നയിച്ചതിനു ഈ അക്ഷരത്തിന്റെ നന്ദി

  97. ശ്രീ said...

    പള്ളിക്കരയില്‍...
    വളരെ സന്തോഷം മാഷേ.

    സ്നേഹതീരം ...
    പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം, ചേച്ചീ.

    യൂസുഫ്പ ...
    തൊടുപുഴയ്ക്ക് എത്തണമെന്നാണ് ആഗ്രഹം. ഉറപ്പില്ല, മാഷേ.

    നന്ദേട്ടാ...
    ഒരു മാതിരി എല്ലാ മലയാളികളുടേയും ഓര്‍മ്മകള്‍ ഇങ്ങനെ ഒക്കെ തന്നെയായിരിയ്ക്കും അല്ലേ? നന്ദേട്ടന്‍ പറഞ്ഞതു പോലെ നമ്മുടെയെല്ലാം ഓര്‍മ്മകളുടെ ആരംഭം തന്നെ പള്ളിക്കൂടമുറ്റത്തല്ലേ?
    കമന്റിനു നന്ദി.

    ജിമ്മി ജോൺ ...
    അറിയിപ്പിനു നന്ദി ജിമ്മീ

    Subin Paul ...
    ഈ ഓര്‍മ്മകളും കൂടി പങ്കു വച്ചതിനു നന്ദി. ഈ ലിസ്റ്റ് അന്നത്തെ കാലത്ത് മനസ്സില്‍ കൊണ്ടു നടക്കാത്തവരുണ്ടാകുമോ അല്ലേ?

    പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

    പാലക്കുഴി ...
    വളരെ സന്തോഷം, മാഷേ.

    shajiqatar ...
    സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി.

    അനില്‍@ബ്ലോഗ് ...
    അന്നത്തെ ഓര്‍മ്മകളെല്ലാം അത്രയെങ്കിലും മനസ്സിലുള്ളത് ഒരു സുഖം തന്നെ അല്ലേ?
    കമന്റിനു നന്ദി.

    Readers Dais ...
    വളരെ സന്തോഷം, നന്ദി.

    sajeesh kuruvath...
    സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

    Prasanth Iranikulam ...
    പോസ്റ്റ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
    കമന്റിനു നന്ദി. :)

    കണ്ണനുണ്ണി ...
    ഇത്തവണ ഇങ്ങനെ ആകട്ടെ എന്ന് കരുതി, അത്രം മാത്രം. :)


    മഴവില്ല് ...
    വളരെ സന്തോഷം, ചേച്ചീ. കമന്റിനു നന്ദി.

    Abdulkader kodungallur ...
    പോസ്റ്റ് ഇഷ്ടമായെന്നറിയുന്നത് സന്തോഷകരം തന്നെ, മാഷേ. ഒപ്പം പ്രോത്സാഹനത്തിനും കമന്റിനും നന്ദി. :)

    ബിലാത്തിപട്ടണം / BILATTHIPATTANAM. ...
    വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്നുവെങ്കില്‍ അത് തന്നെ വളരെ സംതൃപ്തി തരുന്നു, മാഷേ. പ്രവാസികള്‍ക്ക് മാത്രമല്ല, ബാല്യകാല സ്മരണകള്‍ ഇഷ്ടപ്പെടാത്തവരുണ്ടാകുമോ?
    കമന്റിനു നന്ദി.

    ശ്രീനന്ദ ചേച്ചീ...
    കുറേ നാളുകള്‍ക്ക് ശേഷം വന്നതിനു നന്ദി. പോസ്റ്റ് പഴയ കാല സ്മരണകള്‍ തിരികെ തന്നു എന്നറിയുന്നത് സന്തോഷകരം തന്നെ. ഒപ്പം പഴയ ഓര്‍മ്മകള്‍ പങ്കു വച്ചതിനും നന്ദി.

    " ആര്‍ത്തിരമ്പി വരുന്ന ഇടവപ്പാതി മേല്‍ക്കൂരയിലെ ഓടില്‍ തീര്‍ക്കുന്ന സിംഫണിക്കൊപ്പം ക്ലാസ് മുറിയിലേക്ക് വീശിയടിക്കുന്ന ഈറന്‍കാറ്റ് "

    ഈ ഓര്‍മ്മകള്‍ അതേ പടി എന്റെയും മനസ്സില്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നുണ്ട്...
    :)

    അക്ഷരം...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  98. Anonymous said...

    "ശ്രീ,.... കുറച്ച് ദിവസം ഇങ്ങോട്ട് വരാൻ കഴിഞ്ഞില്ല. വന്നപ്പോഴല്ലെ അറിഞ്ഞത് നല്ല ചൂടൻ കഞ്ഞിയും പയറും ഉണ്ട് എന്ന്. ഉഗ്രൻ...അത്യുഗ്രൻ.

    ഓടിട്ട സ്കൂളിലെ മരത്തിന്റെ ബഞ്ച്
    മഷിത്തണ്ട്. ( ക്യാമൽ ന്റെ മഴിക്കുപ്പിയിൽ മഴിത്ത്ണ്ട് ഇട്ടു വച്ച് നീലനിറം ആക്കുമായിരുന്നു)
    മരത്തിന്റെ പുറം ചട്ടയുള്ള സ്ലേറ്റ്- കല്ലു പെൻസിൽ.
    പട്ടാല സ്റ്റാച്യൂ കളിക്ക്കൽ, ടു ത്രി കളിക്കൽ (പറയുന്ന സംഭാഷണത്തിൽ “മ” എന്ന അക്ഷരം ഉണ്ട് എങ്കിൽ പെട്ടന്ന് ടു ത്രി എന്നു പറഞ്ഞേക്കണം, ഇല്ലെങ്കിൽ അടി അപ്പോൾ കിടും.
    ചായപ്പെൻസിൽ. പട്ടം പറത്തൽ, രാശിക്ക കളി, തീപ്പെട്ടിപ്പടം , വളപ്പട്ട് ശേഖരിക്കൽ, കുട്ടിയും കോലും, ഊഞ്ഞാലിൽ ആടി പപ്പടം കടിച്ചെടുക്കുന്നത്,സാറ്റ് കളി, കിളിത്തട്ട്, പറഞ്ഞാൽ തീരില്ല......

    ശ്രീയുടെ പോസ്റ്റ് എന്നെ വീണ്ടും പഴയ കാലത്തിലേക്കെത്തിച്ചു. ശരിക്കും കണ്ണു നിറഞ്ഞു..
    താമസിയാതെ ഞാനും ഒന്നു പോസ്റ്റും. ഇടക്ക് എനിക്ക് തന്നെ എടുത്ത് വായിക്കാലോ....

    ഇനിയും എഴുതണം കെട്ടോ...ആശംസകൾ..

  99. Jenshia said...

    നല്ല ഓര്‍മ്മക്കുറിപ്പ്‌ :-)

  100. രാമു said...

    ബാല്യത്തെപ്പറ്റി ഓര്‍മ്മിപ്പിക്കുന്ന നല്ലൊരു കുറിപ്പ്‌....

  101. രസികന്‍ said...

    ശ്രീക്കുട്ടാ ... ശരിക്കും ബാല്യകാലത്തിലേക്കു തിരിച്ചുകൊണ്ടുപോവാനും ഉച്ചക്കഞ്ഞിയുടെയും പയറിന്റെയും രുചി വീണ്ടുമോര്‍ക്കാനും കഴിഞ്ഞു നന്ദി ...

  102. chithrangada said...

    ശ്രീ,എത്ര നന്നായി എഴുതിയിരിക്കുന്നു.ശരിക്കും മനസ്സിലുള്ള കാര്യങ്ങള് .
    ഒരുപാടിഷ്ടമായി.നല്ല പോസ്റിന് നന്ദി.

  103. OAB/ഒഎബി said...

    ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും ഇന്നും എല്ലാവരും ആഗ്രഹിച്ച് പോവുന്നു.

    ‘എന്തിനും ഏതിനും… കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കിൽ‌!‘

    പങ്കു വെക്കലുകള്‍ക്ക് നന്ദിയോടെ...

  104. തൃശൂര്‍കാരന്‍ ..... said...

    നന്നായി..ഒരുപാടു nostalgic മൊമെന്റ്സ് മനസ്സിലൂടെ കടന്നുപോയി..

  105. രശ്മി നായര്‍ said...

    വളരെ നല്ല പോസ്റ്റ്‌. കുറച്ചു നേരത്തേക്ക് എന്നെ എന്റെ ബാല്യ കാലത്തേക്ക് കൊണ്ട് പോയി .ഇനിയും നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

  106. വിരോധാഭാസന്‍ said...

    സാറാമ്മ സാറും, മണവാളനും, കരടി സാറും, പൂവന്‍പഴം എന്ന് വിളിക്കുന്ന സാമൂഹ്യപാഠാധ്യാപകനെയും മറ്റും ഇന്നും മറക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ കോളജിലെ മിക്ക ടീചേര്‍സിനെയും മറന്നു താനും...അതാണ് സ്കൂള്‍ ജീവിതം..!! എല്ലാ കൂട്ടുകാരെയും ഓര്‍ക്കുന്നു, എന്തിന് അവരെഴുതിയ ഓട്ടോഗ്രാഫ് വരെ ഇന്നും ഭദ്രമായി സൂക്ഷിക്കുന്നു..!!

    നന്ദി ഈ പോസ്റ്റിന്..!! അനുമോദനങ്ങള്‍..ശീയേട്ടാ..!!

  107. അച്ചു മാമ said...

    നല്ല പോസ്റ്റ്‌

  108. ശ്രീ said...

    dileepthrikkariyoor...
    ആ ഓര്‍മ്മകള്‍ കൂടി പങ്കു വച്ചതിനു നന്ദി, മാഷേ. പറഞ്ഞതു പോലെ ഇതൊക്കെ ഭാവിയില്‍ വല്ലപ്പോഴുമൊക്കെ എടുത്തു നോക്കാമല്ലോ എന്ന ചിന്തയില്‍ തന്നെയാണ് ഞാനുമിത് എഴുതാന്‍ തുടങ്ങിയതു തന്നെ.

    Jenshia ...
    വളരെ നന്ദി.

    രാമു ...
    ഈ നൂറാം കമന്റിനു നന്ദി മാഷേ.

    രസികന്‍ ...
    കുറേക്കാലത്തിനു ശേഷം ഈ വഴി വന്നതില്‍ സന്തോഷം മാഷേ. :)

    chithrangada ...
    പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. കമന്റിനു നന്ദി.

    OAB/ഒഎബി മാഷേ...
    വളരെ സന്തോഷം മാഷേ.

    തൃശൂര്‍കാരന്‍...
    ഈ പോസ്റ്റു മൂലം പഴയ ഓര്‍മ്മകള്‍ മനസ്സിലേയ്ക്ക് വന്നു എന്നറിയുന്നതില്‍ സന്തോഷം.

    രശ്മി നായര്‍ ...
    ബാല്യത്തെ ഓര്‍മ്മിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിയുന്നത് സന്തോഷം തന്നെ.
    വായനയ്ക്കും കമന്റിനും നന്ദി.

    ﺎലക്ഷ്മി~ ...
    ശരിയാണ്, നമ്മുടെ ഓര്‍മ്മകള്‍ പച്ചപിടിച്ചു തുടങ്ങുന്നതു തന്നെ സ്കൂള്‍ കാലത്തോടെയല്ലേ? അതൊക്കെ എങ്ങനെ മറക്കാനാണ്? കമന്റിനു നന്ദി.

    അച്ചു മാമ ...
    സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  109. സ്വതന്ത്രന്‍ said...

    ഇപ്പോളാണ് വായിക്കുനത് ................
    ഒരു നിമിഷം ഒരുപാട് ഓര്‍മകള്‍ ..
    നല്ലതും ,ചീത്തയും മനസ്സിലേക്ക് ഇരചെത്തുന്നു.

  110. pournami said...

    ശ്രീ ശരിക്കും ബാല്യം ബാല്യം തന്നെ,എന്നാല്‍ ഇപ്പോളും പഠിക്കാന്‍ ഒരുപാടു കാര്യങ്ങള്‍ ഉള്ള കാരണം ഇപ്പോഴും ഞാന്‍ പഠിത്തം തുടരുന്നു
    കൊഴിഞ്ഞു പോയെന്‍ ബാല്യവും കൌമാരവും .
    ഇനി എനിക്കന്യം എന്നാ ദുഃഖ സത്യം എന്നെ തളര്‍ത്തിയോ..?
    എന്തും സ്വന്തമാക്കും എന്നമട്ടിലെ , കൌമാരപ്രായം കൊഴിഞ്ഞു പോയ്‌
    ഗൌരാവമാര്‍ന്നൊരു യൌവനം എത്തി നില്കുന്നു
    ജീവിതം ആരംഭിക്കുന്ന ഈ വേളയില്‍
    എന്ത് പ്രയാസമേന്നോ???
    നിഷ്കളങ്കന്തന്‍ ബാല്യവും കുസൃതിതന്‍ കൌമാരവും
    ഇനി ഒരു സ്വപ്നം മാത്രം

  111. jyo.mds said...

    കാലചക്രമെ,നീയൊന്ന് തിരിച്ചു കറങ്ങിയിരുന്നുവെങ്കില്‍...ഞാനും ആശിച്ചുപോയി-ശ്രീ നന്നായി എഴുതി

  112. Jishad Cronic said...

    ഓര്‍മ്മക്കുറിപ്പ് നന്നായിട്ടുണ്ട്... ഒരിക്കല്‍ കൂടി അതെല്ലാം തിരിച്ചു കിട്ടിയുരുന്നെങ്ങില്‍..ഒരു നിമിഷം നമ്മള്‍ എല്ലാം ആ‍ കാലത്തിലേക്ക് പോയിരുന്നു എങ്കില്‍ എന്ന് അറിയാതെ ആശിക്കുന്നു.
    --

  113. ഷിബു ചേക്കുളത്ത്‌ said...

    nice post, nice description of the very nostalgic good old days. congrats.

  114. Fayas said...

    മഴക്കാലമാണ് എന്നെ ബാല്യകാലത്തെ ഓര്‍മിപ്പിക്കുന്നത്‌. അതുകൊണ്ട് തന്നെ ഇത് വായിച്ചപ്പോള്‍ ഒരു മഴ നനഞ്ഞ അവസ്ഥയിലാണ് ഞാന്‍ ...കുളിരുള്ള ഓര്‍മ്മകള്‍ തന്നതിന് ആശംസകള്‍ .......അടിപൊളി....

  115. smitha adharsh said...

    ഓര്‍മ്മകള്‍ എല്ലാം ഒരുപോലെ..
    കുറെക്കാര്യത്തിനു സെയിം പിഞ്ച്..
    ഞാന്‍ പഠിച്ചത് കോണ്‍വെന്റ്ലായിരുന്നത് കൊണ്ട് കന്യാസ്ത്രീകളുടെ ചിട്ടവട്ടങ്ങള്‍ കുറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്.
    എന്നാലും അതൊക്കെ ഒരുപാട് ആസ്വദിച്ചിരുന്നു.
    ഇവിടെ ദോഹയിലെ കുട്ടികളൊക്കെ ഒരു പത്ത് - ഇരുപത് കൊല്ലം കഴിയുമ്പോള്‍ അവരെ പഠിപ്പിച്ചിരുന്ന 'സ്മിത മാഡം എന്ന യക്ഷി'യെന്ന പേരില്‍ ഞാന്‍ ബ്ലോഗ്‌ വായിക്കേണ്ടി വരുമോ എന്തോ?

  116. നവാസ് കല്ലേരി... said...

    ബാല്യത്തിലേക്ക് കൈ പിടിച്ചു
    നടത്തിയതിനു ഒരായിരം നന്ദി ..
    വീണ്ടും കാണാം ....

  117. വെഞ്ഞാറന്‍ said...

    അഭിനന്ദനങ്ങളുമായി ഞാന്‍ വീണ്ടും!

  118. Anonymous said...

    " ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന ഒരു കാലമാണ് അത്. ഉത്തരവാദിത്വങ്ങളുടെയോ പ്രതീക്ഷകളുടെയോ അമിതഭാരമില്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. മഷിത്തണ്ടും പെൻ‌സിൽ തുണ്ടുകളും നൽകി സൗഹൃദങ്ങൾ‌ സമ്പാദിച്ചിരുന്ന കാലം. ജാതി-മത, ആൺ-പെൺ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ‌ മാത്രം എല്ലാവരും മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം. സുഹൃത്തിന്റെ കയ്യിൽ‌ വീഴുന്ന ചൂരൽ കണ്ട് അവന്റെ വേദനയിൽ പങ്കു ചേർന്ന് സ്വന്തം കണ്ണു നിറച്ചിരുന്ന കാലം. "...ഈ വരികളില്‍ എല്ലാം ഒതുങ്ങുന്നു ശ്രീ ..ഇതാണ് എനിക്കും ആ നല്ല കാലം ...എല്ലാം ഇനി ഒരിക്കലും ഒരുവട്ടം കൂടി വരികയില്ലല്ലോ എന്നറിയുമ്പോള്‍ എവിടുന്നോ വിങ്ങലുകള്‍ വന്നു തികട്ടുന്നു മനസ്സില്‍...നന്നായി ഈ പോസ്റ്റ്‌ ...നന്നായി തന്നെ എഴുതി ...

  119. Jithin Raaj said...

    ചേട്ടാ എന്റെ ബ്ലോഗ് നോക്കുമോ

    http://www.myown-jithin.blogspot.com/

  120. വിരോധാഭാസന്‍ said...

    വായനാസുഖമുള്ള എഴുത്ത്..!

    ആശംസകള്‍..!!

  121. ഗോപീകൃഷ്ണ൯.വി.ജി said...

    ശ്രീ മാഷേ, ബാല്യകാലസ്മരണകള്‍ മനോഹരം.

  122. മഹേഷ്‌ വിജയന്‍ said...

    പ്രിയ ശ്രീ,

    താങ്കള്‍ എന്റെ പോസ്റ്റുകള്‍ സ്ഥിരമായി വായിച്ചു കൊണ്ടിരുന്ന ഒരു വ്യക്തി ആണെന്നെനിക്കറിയാം.. പക്ഷെ ബൂലോകത്ത് ആക്ടീവ് അല്ലാത്തതിനാല്‍ എനിക്ക് ശ്രീ-യെ പോലുള്ള ഒരുപാട് നല്ല ബ്ലോഗ്ഗേര്‍സിനെ പരിചയപ്പെടാണോ നിങ്ങളുടെ ഒക്കെ ബ്ലോഗ്‌ വായിക്കാനോ കഴിഞ്ഞിരുന്നില്ല. അതിനു ആദ്യമേ ഞാന്‍ ക്ഷേമ ചോദിക്കുന്നു..

    ഇനി മുതല്‍ ഞാന്‍ ബൂലോകത്ത് ആക്ടീവ് ആണ്.
    മറവിയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിപ്പോയ എന്റെ ബാല്യകാല ഓര്‍മ്മകളെ ഈ പോസ്റ്റിലൂടെ ശ്രീ ഉയിര്തെഴുന്നെപ്പിച്ചു എന്ന് തന്നെ പറയാം . ഒരു നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു .. കാരണം ഓര്‍മ്മകളെല്ലാം നഷ്ടങ്ങളാണ്. അതുകൊണ്ട് ആ ഓര്‍മ്മകളെന്നെ കരയിപ്പിക്കുകയും ചെയ്യുന്നു... എവിടെയോ ഒരു നീറ്റല്‍..

    നന്നായിരിക്കുന്നു ശ്രീ... അഭിനന്ദനങ്ങള്‍...ആശംസകള്‍..

  123. Anonymous said...

    ഞാനൊരു കൌമാരക്കാരനാണ് എങ്കിലും എന്നെയും കൊതിപ്പിക്കുന്നു ബാല്യത്തിന്റെ ഓര്‍മ്മകള്‍

  124. തൂലിക നാമം ....ഷാഹിന വടകര said...

    ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എന്തൊക്കെയോ
    നഷ്ട്ടപ്പെട്ട പോലെ തോന്നി ..
    കാരണം ഞാനൊരു പ്രവാസി കുട്ടിയാണല്ലോ ... !!
    ഇന്നത്തെ തലമുറക്ക് ഇതൊക്കെ അന്ന്യമായിരിക്കുന്നു
    എന്ന് വേണേല്‍ പറയാം ...കാരണം വളര്‍ന്നു വന്ന
    നമ്മുടെ ജീവിത രീതി തന്നെ ..
    സ്കൂളുകളില്‍ ഒരു പ്രോബ്ലമല്ലെങ്കില്‍ കുട്ടികളുടെ പോക്കറ്റില്‍
    ഒരു മൊബൈല്‍ കൂടെ വെച്ച് കൊടുക്കാന്‍ ഒട്ടു മിക്ക രക്ഷിതാക്കളും
    ഇന്ന് തയ്യാറാണ് ...കാലം പോയ പോക്കെ ..!!
    പിന്നെ ഇത് പോലുള്ള സുഖമുള്ള ഓര്‍മ്മകള്‍ ഞാനും കേട്ടിരിക്കുന്നു
    ഉമ്മയുടെ അടുത്ത്‌ നിന്ന് ... എന്തെങ്കിലും നിസ്സാര കാര്യത്തിനു
    പ്രശ്നമുണ്ടാക്കുംപോള്‍ വരും പഴയ കഥകള്‍ ..അത് കേള്‍ക്കാന്‍
    നല്ല രസമായിരുന്നു ... അതെ ഒരാവേശത്തോടെ ഇതും വായിച്ചു ..
    നല്ല ഒയുക്കോടെ ഉള്ള എയുത്ത് നന്നായി ആസ്വദിച്ചു ..
    നല്ല കുറച്ചു ഓര്‍മകളും ചില കൂട്ടുകാരെയും ഓര്‍ത്തെടുക്കാന്‍
    ഈ പോസ്റ്റ്‌ കാരണമായി .. അതിനു ഒരായിരം നന്ദി ....

  125. Jithin Raaj said...

    http://tkjithinraj.blogspot.com/

    നോക്കുമോ..?

  126. വിജയലക്ഷ്മി said...

    valare nalla post ...kuttikaalatthilekkulla thirinju nottam :)

  127. Shinoj said...

    ഈ പോസ്റ്റില്‍ പറഞ്ചിരിക്കുന്നത് ഒട്ടു മിക്കവാറും എന്‍റെ ബാല്യകാലം പോലെ തോന്നി ! ഭയങ്കര നൊസ്റ്റാള്‍ജിയ...!

    ഒരിക്കലും തിരിച്ചു കിട്ടാത്ത കുറേ നല്ല നിമിഷങ്ങള്‍ അയവിറക്കാന്‍ പറ്റി.. നന്ദി...

  128. Rajesh T.C said...

    ശ്രീയുടെ ഓരോ പോസ്റ്റിലും nostalgic ഫീലിങ് ഉണ്ടായിരിക്കും.. എങ്ങനെയാ മാഷെ ഓർമ്മകളെ ഇങ്ങനെ പൊടിതട്ടിയെടുക്കുന്നത്.. സ്കൂൾ തുറക്കുന്ന ജൂൺ ഒന്നാം തിയ്യതി തന്നെ കൃത്യമായി മഴയും എത്തും..പനമ്പ് കൊണ്ട് മറച്ച ക്ലാസ്സ് മുറിയിലേക്ക് കാറ്റടിക്കുമ്പോൾ മഴത്തുള്ളികൾ തെറിച്ചു വീഴും..അങ്ങനെ ഓർക്കാൻ എന്തെല്ലാം ഓർമ്മകൾ

  129. വാണി said...

    ഈ വായനയിലൂടെ എന്റെ ബാല്യത്തിലേക്കും ഒരിക്കല്‍ കൂടി....

    ഓര്‍മകളെ അക്ഷരങ്ങളില്‍ മനോഹരമായി ശ്രീ..

  130. വാണി said...

    ഈ വായനയിലൂടെ എന്റെ ബാല്യത്തിലേക്കും ഒരിക്കല്‍ കൂടി....

    ഓര്‍മകളെ അക്ഷരങ്ങളില്‍ മനോഹരമായി ശ്രീ..

  131. മേഘമല്‍ഹാര്‍(സുധീര്‍) said...

    പോസ്റ്റ്‌ നന്നായി .എന്റെ പള്ളിക്കൂടസ്മരണയിലേക്കും സ്വാഗതം
    http://mekhamalhaar.blogspot.com/2006/12/1.html
    http://mekhamalhaar.blogspot.com/2007/02/2-41.html
    http://mekhamalhaar.blogspot.com/2008/09/3.html
    http://mekhamalhaar.blogspot.com/2008/09/3.html

  132. mm said...

    ശ്രീ...
    ഓർമകളുടെ നൊമ്പരങ്ങളുണർത്തുന്ന നോവുപാട്ട്...
    ബാല്യത്തിൻ നഷ്ടവും
    യവ്വനത്തിൻ കഷ്ടവും
    തിരിച്ചു വരാത്ത
    കനവിന്റെ വേർപാടുമായ് പഴയ കാലത്തിലേക്കൊരു മടക്കയാത്ര നല്കിയ
    ശ്രീക്ക് ആശംസകൾ..
    അഭിനന്ദനങ്ങൾ...
    ഞാനിത് വായിക്കാൻ
    വൈകിയല്ലൊന്നോർത്തിട്ടൊരു നൊമ്പരം...

  133. Unknown said...

    ഞാന്‍ ബൂലോഗംവാസിയായിട്ട് അധികനാളായില്ല. എന്തായാലും എന്‍റെ ആദ്യവായന ചിരിയിലാണൊതുങ്ങിയത്. അയിസിബി യുടെ ബ്ലോഗ്‌ വായിച്ച് ചിരിച്ച് ചിരിച്ച് ഞാന്‍ കീബോര്‍ഡ്‌ കപ്പി!!. ബാല്യം തിരിച്ചു വരാത്ത വേദനയാണ്. അതെന്നും ഓര്‍മകളായി വന്ന് നമ്മെ കുത്തിനോവിക്കും. എനിക്കീ പോസ്റ്റ്‌ സമ്മാനിച്ചത് ആ വേദനയാണ്. ഇതു വായിച്ചപ്പോള്‍ ഞാനോര്‍ത്തു പോയത്‌ പുസ്തകങ്ങളുടെ പുതുമണമാണ്.ഇപ്പോഴും ഞാനെന്‍റെ കുട്ടികളുടെ പുസ്തകപ്പേജിലെ മണത്തോടൊപ്പം കുട്ടിക്കാലത്തേക്കു തിരിച്ചു നടക്കാറുണ്ട്.

  134. റിയാസ് (മിഴിനീര്‍ത്തുള്ളി) said...

    ബാല്യത്തിലേക്കുള്ള യാത്ര ആര്‍ദ്രവും മൃദുലവുമായ ഓര്‍മ്മകള്‍ മാത്രമാണ്.
    എങ്കിലും...ഓര്‍മ്മകളില്‍ ഒരായിരം പൂത്തിരി കത്തിക്കുന്ന
    ആ നാളുകള്‍ സപ്ത വര്‍ണ്നങ്ങളാല്‍ ശോഭിതമാകട്ടെ ഇനിയെന്നും....
    ഞാനും ഒരെണ്ണമെഴുതിയിട്ടുണ്ട്..
    ദേ..ഇങ്ങോട്ട് നോക്ക്യേ...

  135. sreee said...

    "ബാല്യത്തിന്റെ നിഷ്കളങ്കതകളുമായി ഒരു വട്ടം കൂടി ജീവിയ്ക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ‌…എന്തിനും ഏതിനും… കാലമേ, നീയൊന്ന് തിരിഞ്ഞു കറങ്ങിയിരുന്നെങ്കിൽ‌!" ...അറിയാതെ എപ്പോഴും മോഹിക്കുന്ന കാര്യം. ഒരു നിമിഷമെങ്കിലും പഴയ L P S ഉം അധ്യാപകരും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു . സുന്ദരമായ പോസ്റ്റ്‌. വായിക്കാന്‍ വൈകിപ്പോയി .

  136. അക്ഷരപകര്‍ച്ചകള്‍. said...

    വിദ്യാലയ സ്മരണകള്‍‌ക്ക് ഇടവപ്പാതിയുടെ തണുപ്പാണ്.......
    നന്ദി ശ്രീ.ഒരു നിമിഷനേരത്തേയ്ക്കെങ്കിലും ആ സുവര്‍ണ്ണകാലത്തേയ്ക്കു മടക്കിക്കൊണ്ടുപോയതിനു.
    നല്ല പോസ്റ്റ്‌ :)
    ഓര്‍മകള്‍ക്കെന്തു സുഗന്ധം....എന്‍ ആത്മാവിന്‍ നഷ്ട സുഗന്ദം

  137. അജേഷ് ചന്ദ്രന്‍ ബി സി said...

    സുഹൃത്തിന്റെ കയ്യിൽ‌ വീഴുന്ന ചൂരൽ കണ്ട് അവന്റെ വേദനയിൽ പങ്കു ചേർന്ന് സ്വന്തം കണ്ണു നിറച്ചിരുന്ന കാലം. ക്ലാസ്സിലെ ജനലിന്റെ മരയഴികൾ തിരിയ്ക്കുന്നതിനനുസരിച്ച് പുറത്ത് തിമർത്തു പെയ്യുന്ന മഴ ശക്തി കൂടുകയും കുറയുകയും ചെയ്യുന്നുണ്ട് എന്ന് വിശ്വസിച്ചിരുന്ന കാലം. പാഠപുസ്തകത്തിന്റെ രഹസ്യത്താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് അത് പെറ്റു പെരുകാൻ‌ പ്രാർ‌ത്ഥിച്ചു നടന്ന സുവർണ്ണ കാലം.

    കൊള്ളാം ശ്രീ
    ഈ റിട്ടേണ്‍ ടിക്കറ്റ്.....
    നന്നായിട്ടുണ്ട്...

  138. വിജയലക്ഷ്മി said...

    ശ്രീ :വളരെ നല്ല പോസ്റ്റ്‌ ...കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവെക്കല്‍ വളരെ നല്ല അനുഭവം തന്നെ മോനെ ..
    പിന്നെ ആരുമാസക്കാലമായി ഇവിടെ ഇല്ലായിരുന്നു ...അതിനാല്‍ ഒരു ബ്ലോഗ്‌ വിശേഷങ്ങളും അറിയില്ല .ഇനിയെല്ലാടവും ഒന്നു കറങ്ങട്ടെ .

  139. mm said...

    "...ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന ഒരു കാലമാണ് അത്. ഉത്തരവാദിത്വങ്ങളുടെയോ പ്രതീക്ഷകളുടെയോ അമിതഭാരമില്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. മഷിത്തണ്ടും പെൻ‌സിൽ തുണ്ടുകളും നൽകി സൗഹൃദങ്ങൾ‌ സമ്പാദിച്ചിരുന്ന കാലം. ജാതി-മത, ആൺ-പെൺ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ‌ മാത്രം എല്ലാവരും മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം. സുഹൃത്തിന്റെ കയ്യിൽ‌ വീഴുന്ന ചൂരൽ കണ്ട് അവന്റെ വേദനയിൽ പങ്കു ചേർന്ന് സ്വന്തം കണ്ണു നിറച്ചിരുന്ന കാലം. ക്ലാസ്സിലെ ജനലിന്റെ മരയഴികൾ തിരിയ്ക്കുന്നതിനനുസരിച്ച് പുറത്ത് തിമർത്തു പെയ്യുന്ന മഴ ശക്തി കൂടുകയും കുറയുകയും ചെയ്യുന്നുണ്ട് എന്ന് വിശ്വസിച്ചിരുന്ന കാലം. പാഠപുസ്തകത്തിന്റെ രഹസ്യത്താളുകളിൽ മയില്‍പ്പീലി തുണ്ട് സൂക്ഷിച്ച് അത് പെറ്റു പെരുകാൻ‌ പ്രാർ‌ത്ഥിച്ചു നടന്ന സുവർണ്ണ കാലം...."
    ഓർമ്മകളിൽ ഒരു
    നഷ്ടബാല്യത്തിന്റെ മഴ
    പെയ്യുന്നു....
    ഓർമ്മകളിൽ ബാല്യം
    നിറച്ച ശ്രീക്ക്
    സ്വസ്തി...

  140. അലീന said...

    "ഇന്ന് ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന ഒരു കാലമാണ് അത്. ഉത്തരവാദിത്വങ്ങളുടെയോ പ്രതീക്ഷകളുടെയോ അമിതഭാരമില്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. മഷിത്തണ്ടും പെൻ‌സിൽ തുണ്ടുകളും നൽകി സൗഹൃദങ്ങൾ‌ സമ്പാദിച്ചിരുന്ന കാലം. ജാതി-മത, ആൺ-പെൺ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ‌ മാത്രം എല്ലാവരും മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം"

    ഒരിക്കലും തിരിച്ചു നേടാനാവാത്ത ഒരു നഷ്ടം, നമ്മുടെ ബാല്യകാലം,അല്ലെ ശ്രീ ?
    ഇന്നാണ് ശ്രീയുടെ ബ്ലോഗ്‌ കണ്ടത്,നല്ല വായനാസുഖം..
    എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായം പറയുന്നതിനും ഒരുപാട് നന്ദി..
    ചിലപോഴൊക്കെ ആത്മാവും വേദനകളും സ്വപ്നങ്ങളും അറിയുന്നിലെന്നു നടിച്ചു(അഭിനയിച്ചു) ജീവിക്കേണ്ടി വരാറില്ലേ ശ്രീ?

  141. സഹൽ.കെ.കെ 8086299992 said...

    ഈ വരികൾ വായിച്ചെത്തിയത് ഒന്നാം ക്ലാസ്സിന്റെ പടിവാതിലിൽ

  142. Unknown said...

    എന്താല്ലേ ആ കാലം

  143. Unknown said...

    കാലം മാറി കാലഘട്ടവും മാറി ഒരുപാട് ദൂരം യാത്ര ചെയ്താലും എന്നും മനസ്സിൽ മായതെ കിടക്കുന്ന നിധിയായി കാത്തു സൂക്ഷിക്കുന്നത് ആ പഴയ കൂട്ടുകെട്ട് തന്നെയാണ്

    വിട പറഞ്ഞ വഴികളിൽ പ്രിയ സുഹൃത്തുക്കൾ നൽകിയ മധുരമുള്ള ഓർമ്മകളെ താലോലിക്കുമ്പോൾ അറിയാതെ കൊതിച്ചു പോകുന്നു ആ വഴികളിലൂടെ ഒന്ന് നടക്കാൻ