Tuesday, September 1, 2009

എന്റെ ബാല്യത്തിലെ ഓണം

നാട്ടിന്‍‍‌പുറങ്ങളില്‍ ജനിച്ചു വളര്‍ന്ന എല്ലാവരെയും എന്ന പോലെ എനിയ്ക്കും എന്റെ കുട്ടിക്കാലത്തെല്ലാം ഓണം എന്നു കേള്‍ക്കുന്നതു തന്നെ വല്ലാത്തൊരു സന്തോഷവും ആവേശവും ഒക്കെ ആയിരുന്നു. അന്നെല്ലാം ഓണം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേയ്ക്കോടിയെത്തുന്നത് പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ തന്നെ. അത്തം മുതല്‍ തുടങ്ങുന്ന പൂക്കള്‍ പറിയ്ക്കലും കളമൊരുക്കലും ഓണക്കളികളും സദ്യവട്ടങ്ങളും എല്ലാം.

മിക്ക വര്‍ഷങ്ങളിലും ഓണപ്പരീക്ഷകള്‍ കഴിയും മുന്‍പേ അത്തം തുടങ്ങിക്കാണും. എങ്കിലും പരീക്ഷത്തിരക്കുകള്‍ക്കുള്ളിലും അതിരാവിലെ അല്‍പ സമയം പൂക്കളമൊരുക്കാന്‍ മാറ്റി വയ്ക്കുമായിരുന്നു. എല്ലാ മലയാളികളുടേയും ആഘോഷം എന്ന പേര് അന്വര്‍ത്ഥമാക്കും വിധം ജാതി മത വ്യത്യാസങ്ങളൊന്നുമില്ലാതെ നാട്ടില്‍ എല്ലാവരും കളമൊരുക്കി ഓണത്തെ വരവേറ്റിരുന്നു.

ഓണപ്പരീക്ഷകള്‍ക്കു ശേഷം പള്ളിക്കൂടം അടച്ചാല്‍ പിന്നെ ഓണക്കളികളും മറ്റും തുടങ്ങുകയായി. എന്നും അതി രാവിലെ തന്നെ എഴുന്നേറ്റ് പൂക്കള്‍ പറിയ്ക്കാനായി പാടവരമ്പുകളിലും മറ്റും പോകും. എത്ര നേരം ക്ഷമയോടെ ശ്രമിച്ചാലാണ് ഒരു ചേമ്പില/വാഴയില നിറയെ തുമ്പപ്പൂവും മുക്കുറ്റിയുമെല്ലാം ശേഖരിയ്ക്കാനാകുക എന്നോര്‍ക്കുമ്പോള്‍ ഇന്നും അതിശയം തോന്നുന്നു. ആവശ്യത്തിനു പൂക്കള്‍ ശേഖരിച്ചാല്‍ പിന്നെ ചാണകം കൊണ്ട് കളമെഴുതി അതില്‍ പൂക്കളമൊരുക്കുന്ന തിരക്കായി. മുറ്റമടിച്ചു വൃത്തിയാക്കി ചാണകം കൊണ്ട് കളമെഴുതി തരുന്നത് അമ്മൂമ്മയോ അമ്മയോ ആയിരിയ്ക്കും.

രാവിലെ ഭക്ഷണം കഴിച്ചു തീരുമ്പൊഴേയ്ക്കും അയല്‍‍‌വീടുകളിലെ കൂട്ടുകാരെല്ലാം തയ്യാറായി കഴിഞ്ഞിട്ടുണ്ടാകും. പിന്നെ പലതരം കളികള്‍ തുടങ്ങുകയായി. ഓണപ്പാട്ടുകളും ഊഞ്ഞാലാട്ടവും കിളിത്തട്ടും ആറൂമാസവും (ഇതിന് മറ്റു നാടുകളില്‍ എന്തു പേരാണ് പറയുന്നതെന്നറിയില്ല) നാടന്‍ പന്തുകളിയും കുട്ടിയും കോലും ഒളിച്ചു കളിയും കള്ളനും പോലീസും കളിയും നിധി വേട്ടയും കരുനീക്കവും നൂറാം കോലും അങ്ങനെയങ്ങനെ ഒട്ടേറെ തനി നാടന്‍ കളികള്‍ അല്ലലില്ലാതെ സന്തോഷം മാത്രമുള്ള ഒരു ബാല്യം. [പിന്നീടെപ്പോഴാണ് ഓണക്കാലത്തെ കളികളായി ക്രിക്കറ്റും ഫുട്ബോളും ചെസ്സുമെല്ലാം കടന്നു വന്നത്?]

പകല്‍ മുഴുവനും കളികള്‍ക്കു പുറകേയാണെങ്കില്‍ രാത്രികാലങ്ങളില്‍ അടുക്കളയിലും മറ്റുമായിരിയ്ക്കും. അപ്പോള്‍ അമ്മയും അമ്മൂമ്മമാരുമെല്ലാം ഓണപ്പലഹാരങ്ങളുണ്ടാക്കുന്ന തിരക്കിലായിരിയ്ക്കും, കൂടെ അച്ഛനും. കളികള്‍ക്കും കുസൃതികള്‍ക്കുമിടയില്‍ അടുക്കളയില്‍ ഒരു പ്രദക്ഷിണം വച്ച് ഒരു പിടി ഉപ്പേരിയോ മറ്റോ വാരി അതും കൊറിച്ച് നടക്കുന്നത് ഒരു രസം തന്നെ ആയിരുന്നു.

മൂലം, പൂരാടം, ഉത്രാടം നാളുകള്‍ ആകുമ്പോഴേയ്ക്കും ഓണപ്പൂക്കളങ്ങളുടെയെല്ലാം മട്ടുമാറും. അപ്പോഴേയ്ക്കും പൂത്തറ കെട്ടി അതിലായിരിയ്ക്കും പൂക്കളമൊരുക്കുന്നത്. ചിലപ്പോള്‍ മഴയെ പേടിച്ച് ഒരു കൊച്ചു ഓലപ്പന്തലും കെട്ടിയിട്ടുണ്ടാകും. പന്തലുണ്ടെങ്കില്‍ അതിനു ചുറ്റും കുരുത്തോലയിട്ട് അലങ്കരിയ്ക്കും.

തിരുവോണമടുത്താല്‍ എല്ലാ വീട്ടിലും എപ്പോഴും വിരുന്നുകാരുടെ തിരക്കുകളും ഉണ്ടാകും. അങ്ങനെ ഉത്രാടം നാള്‍ ആകുമ്പോഴേയ്ക്കും അച്ഛന്‍ ഓണക്കോടി തയ്ച്ചു തരും. [അച്ഛന് തയ്യലറിയാമായിരുന്നതിനാല്‍ കോടി വാങ്ങാറില്ല; തുണി എടുത്ത് അച്ഛന്‍ തന്നെ തയ്ച്ചു തരാറാണ് പതിവ്]. അന്നെല്ലാം കോടിയുടുപ്പ് ലഭിയ്ക്കുന്ന രണ്ട് അവസരങ്ങളേ ഉണ്ടായിരുന്നുള്ളൂ പിറന്നാളിനും ഓണത്തിനും. അതു കൊണ്ടു തന്നെ അതിന്റെ വില അമൂല്യമായിരുന്നു.

ഏറ്റവും കൂടുതല്‍ തിരക്കുകളും ആഘോഷങ്ങളുമുള്ള ദിവസമായിരിയ്ക്കും ഉത്രാട ദിവസം. പിറ്റേ ദിവസം തിരുവോണം ആയതിനാല് അന്ന് പണികളും തിരക്കുകളും ഒന്നും കാണില്ല. അതിനു വേണ്ടി എല്ലാം ഒരുക്കി വയ്ക്കുന്നത് ഉത്രാട ദിവസമായിരിയ്ക്കും.

ഉത്രാട ദിവസം വൈകുന്നേരമാകുമ്പോഴേയ്ക്കും ഞങ്ങള്‍ കുട്ടികള്‍ നാടു മുഴുവന് ഓടി നടന്ന് തുമ്പക്കുടങ്ങളും ചെത്തി, മന്ദാരം, കോളാമ്പി, തുടങ്ങിയ പൂക്കളെല്ലാം ശേഖരിയ്ക്കും. അങ്ങനെ തിരുവോണ ദിവസം അതിരാവിലെ തന്നെ അച്ഛന്‍ പൂത്തറയില്‍ കോലം വരച്ച് തൃക്കാക്കരയപ്പന്‍ വച്ച് ആര്‍പ്പു വിളിച്ച് ഓണം കൊള്ളും. തിരുവോണ ദിവസം പുലികളി പോലുള്ള കലാരൂപങ്ങളും പല വിധം ഓണക്കളികളും മത്സരങ്ങളും നാട്ടില്‍ ഉണ്ടാകും.

പിന്നെ രാവിലെ മുതല്‍ സദ്യയ്ക്കുള്ള ഒരുക്കങ്ങളായിരിയ്ക്കും വീട്ടില്‍. വിഭവ സമൃദ്ധമായ സദ്യയാണ് അന്നുച്ചയ്ക്ക്. സാമ്പാര്‍‌, കാളന്‍, ഓലന്‍, അവിയല്‍‌, എരിശ്ശേരി, തോരന്‍‌,പുളിശ്ശേരി, പച്ച മോര്, പപ്പടം, പല തരം ഉപ്പേരികള്‍, ഇലക്കറികള്‍, അച്ചാറുകള്‍, കായ ഉപ്പേരി, പഴം നുറുക്ക്, ശര്‍‌ക്കര പുരട്ടി എന്നിവയ്ക്കൊപ്പം പ്രഥമനും കൂടി ചേരുമ്പോള്‍ ഓണ സദ്യ വിശേഷമാകുന്നു.

തിരുവോണ സദ്യ കഴിഞ്ഞാല്‍ ബന്ധു മിത്രാദികളുടെ വീടു സന്ദര്‍ശനവും മറ്റുമായി ഒന്നു രണ്ടു ദിവസം പോയിക്കിട്ടും. അതു പോലെ തിരുവോണം കഴിഞ്ഞാലും നാലാം ഓണം വരെ നാട്ടില്‍ ഓണക്കളികളും മറ്റും ഉണ്ടായിരിയ്ക്കും. അങ്ങനെ പത്തു ദിവസം കഴിയുമ്പോഴേയ്ക്കും ഒരുപാട് നല്ല നല്ല ഓര്‍‌മ്മകള്‍‌ ബാക്കിയാക്കിയാണ് എല്ലാ ഓണക്കാലവും കടന്നു പോയ്ക്കോണ്ടിരുന്നത്.

ഇന്ന് ഓണവും ഓണാഘോഷവും ഓര്‍മ്മകളില്‍ മാത്രമായി മാറിക്കഴിഞ്ഞു. എല്ലാ ദിവസവും 24 മണിക്കൂറും ടെലിവിഷന്‍‌ ചാനലുകള്‍‌ നിറയേ പരിപാടികള്‍‌ ഉള്ളതിനാലാകാം മറ്റൊരു കളികള്‍‌ക്കും കുട്ടികള്‍ക്ക് ആര്‍‌ക്കും താല്പര്യമില്ല. നാട്ടിലും പഴയ ആഘോഷം ഒന്നും കാണാറില്ല. പൂക്കളമിടണമെന്നു തോന്നിയാല്‍‌ തന്നെ എല്ലാത്തരം പൂക്കളും കടകളില്‍‌ നിന്നും വാങ്ങാന്‍‌ കിട്ടും. എന്തിന്, ഓണക്കിറ്റ് ആയി സദ്യ പോലും സുലഭമായിക്കഴിഞ്ഞു.

പലതും നഷ്ടപ്പെടുന്ന കൂട്ടത്തില്‍‌ ഓണവും ഓണക്കാലം പകര്‍‌ന്നു നല്‍‌കുന്ന നന്മകളും നമുക്കു കൈമോശം വന്നു കൊണ്ടിരിയ്ക്കുകയല്ലേ? ഇന്ന് ഓണക്കാലത്ത് പൂക്കള്‍‌ പറിയ്ക്കാന്‍‌ പോകുന്ന എത്ര കുട്ടികള്‍‌ ഉണ്ട്? ഓണപ്പാട്ടുകളും ഓണക്കളികളും അറിയുന്ന എത്ര പേരുണ്ട്? ഓണത്തിനു വീട്ടില്‍‌ തന്നെ സദ്യ ഒരുക്കുന്ന എത്ര കുടുംബങ്ങളുണ്ട്?

എങ്കിലും കുട്ടിക്കാലത്തെ ഓണവും ഓണക്കാലവും ഒരു മലയാളിയും മറക്കുമെന്നു തോന്നുന്നില്ല. എല്ലാ മനുഷ്യരും ഒന്നു പോലെ ആകുന്ന, കള്ളവും ചതിയും എള്ളോളമില്ലാത്ത ഒരു മാവേലി നാട് എന്നത് എന്നുമൊരു സങ്കല്‍പ്പം മാത്രം ആയിരിയ്ക്കുമെങ്കിലും ഓണക്കാലത്തിന്റെ മഹത്വവും നന്മയും വരും തലമുറകള്‍ക്കു കൂടി പകര്‍ന്നു കൊടുക്കാന്‍ നമുക്കു ശ്രമിയ്ക്കാം

എല്ലാവര്ക്കും ഹൃദയപൂര്വ്വം ഓണാശംസകള്!

'ദൂരെയാണ് കേരളം...' എന്നു തുടങ്ങുന്ന മനോഹരമായ ഓണപ്പാട്ട് ഇവിടെ നിന്നും കേള്‍ക്കാം/ഡൌണ്‍‌ലോഡ് ചെയ്യാം