തഞ്ചാവൂരിലെ പഠനകാലത്തിനിടയിലെ ഒരു ഞായറാഴ്ച. രാവിലെ തന്നെ കുളിയും അലക്കും മറ്റും കഴിഞ്ഞ് പാചകപരീക്ഷണങ്ങള്‍ക്കായി ഇന്ന് എന്ത് ഐറ്റം തിരഞ്ഞെടുക്കണം എന്ന കണ്‍ഫ്യൂഷനില്‍ അടുക്കളയിലായിരുന്നു ഞാന്‍. അപ്പോഴാണ് അപ്പുറത്ത് മൊബൈല്‍ റിങ്ങ് ചെയ്യുന്നത് കേട്ടത്. സമയം ഏഴു മണി ആയിട്ടേയുള്ളൂ എന്നതിനാലും അന്ന് അവധി ദിവസം ആയതിനാലും എല്ലാവരും ഉണര്‍ന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ. മൊബൈല്‍ ആരും എടുക്കാന്‍ സാദ്ധ്യത ഇല്ലെന്നു മനസ്സിലാക്കി ഞാനങ്ങോട്ടു ചെന്നു.പ്രതീക്ഷിച്ച പോലെ തന്നെ ആരും സംഭവം അറിഞ്ഞിട്ടേയില്ല. ബിട്ടുവിന്റെ മൊബൈലാണ് കിടന്നു പാടുന്നത്.
‘ശ്ശെടാ! തഞ്ചാവൂരുള്ള ഏതോ പള്ളിയില്‍ പോകണമെന്നും പറഞ്ഞ് ഇവനിപ്പോ ഇവിടെ നിന്നും ഇറങ്ങിയതേയുള്ളല്ലോ. ‘ എന്നും ഓര്‍ത്തു കൊണ്ട് ഞാന്‍ ഫോണെടുത്തു.
“എന്ത് കോപ്പാടാ? എഴുന്നേറ്റില്ലേ ഇതു വരെ?”
അങ്ങൊട്ട് ഒരു ഹലൊ പോലും പറയും മുന്‍പേ മത്തന്‍ ചോദിച്ചു. ഫോണെടുക്കാന്‍ വൈകിയതിന്റെ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ടാണ് അവന്‍ ചോദിച്ചത്. പോകുന്നത് പള്ളിയിലേയ്ക്കായതു കൊണ്ടാണ് വേറെ ഒന്നും പറയാതിരുന്നതെന്ന് മനസ്സിലായി.
“എന്താടാ കാര്യം? അവന്മാരൊന്നും എഴുന്നേറ്റില്ല. നീയിപ്പോ ഇതെവിടെ നിന്നാ? ഇപ്പോ അങ്ങ് പോയതല്ലേയുള്ളു” ഞാന്‍ ചോദിച്ചു.
“ആഹാ, നീയായിരുന്നോ? അവന്മാരെഴുന്നേറ്റില്ലേ? എടാ ഒരു പ്രശ്നമുണ്ട്”
അവനെപ്പോ വിളിച്ചാലും ആദ്യം പറയുന്നത് ഒരു പ്രശ്നമുണ്ട് എന്നാണല്ലോ എന്ന് ഞാനോര്‍ത്തെങ്കിലും പറഞ്ഞില്ല(വെറുതേയെന്തിനു രാവിലെ അവന്റെ വായിലിരിയ്ക്കുന്നതു കേള്‍ക്കണം?). എന്താണ് പ്രശ്നമെന്നു മാത്രം ചോദിച്ചു. മത്തന്‍ കാര്യങ്ങളെല്ലാം ചുരുക്കി പറഞ്ഞു ഫോണ്‍ വച്ചു. ഞാന്‍ വേഗം എല്ലാവരെയും വിളിച്ചെഴുന്നേല്‍പ്പിച്ചു. എന്നിട്ട് കാര്യം പറഞ്ഞു
മത്തന്‍ പള്ളിയിലേയ്ക്ക് പോകും വഴി ബസ്സിലിരുന്ന് ഒരു കാഴ്ച കണ്ടത്രേ. ഞങ്ങള്‍ പഠിക്കുന്ന കോളേജിനടുത്തുള്ള വളവില്‍ ഒരു കേരളാ റജിസ്ട്രേഷന്‍ വണ്ടി മറിഞ്ഞു കിടക്കുന്നു. സംഭവം ഇപ്പോള്‍ നടന്നിട്ടേയുള്ളൂ. എന്തായാലും ആരും സഹായത്തിനായി വണ്ടികളൊന്നും നിറുത്തുന്നില്ല. മത്തന്‍ കയറിയ ബസ്സും നിറുത്തിയില്ല. ഞങ്ങള്‍ വേഗം അങ്ങോട്ട് ചെല്ലണം. ഞങ്ങളെക്കൊണ്ട് പറ്റുന്ന രീതിയില്‍ അവരെ സഹായിയ്ക്കണം. അതാണ് കാര്യം. അവനും പള്ളിയില്‍ പോയിട്ട് വേഗം തിരിച്ചെത്താമെന്നും പറഞ്ഞു.
അവന്‍ ബസ്സിലിരുന്ന് കണ്ട കാര്യം ഉടനേ വിളിച്ചു പറഞ്ഞതു ഭാഗ്യമായി. ഒന്നുമില്ലെങ്കിലും മലയാളികളല്ലേ. ആ നാട്ടുകാരുടെ സ്വഭാവമനുസരിച്ച് ആരും സഹായിയ്ക്കാനൊന്നുമിടയില്ല. സമയ കളയാതെ ഞാനും സുധിയപ്പനും നേരെ അങ്ങോട്ട് വച്ചു പിടിച്ചു. വൈകാതെ ഞങ്ങള്‍ അവിടെ എത്തി. ഒരു ചുവന്ന ക്വാളിസ് ആണ് അപകടം സംഭവിച്ച വാഹനം. അതാണെങ്കില്‍ തലകീഴായി മറിഞ്ഞു കിടക്കുകയാണ്. തൊട്ടടുത്തുണ്ടായിരുന്ന ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചാണ് അപകടം നടന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. കാരണം ആ വലിയ ട്രാന്‍സ്ഫോര്‍മര്‍ കാറിനടുത്തായി മറിഞ്ഞു കിടപ്പുണ്ട്. അത് ഉറപ്പിച്ചിരുന്ന വലിയ നാലു ഇരുമ്പു തൂണുകളില്‍ രണ്ടെണ്ണം ഒടിഞ്ഞു മടങ്ങി കാറിനു മുകളിലുണ്ട്. ഒരെണ്ണം ഭാഗികമായി തകര്‍ന്നു കിടക്കുന്നു. ഒരെണ്ണം മാത്രമേ അതുറപ്പിച്ചിരുന്ന കുറച്ച് സിമന്റുമായി യഥാസ്ഥാനത്ത് നില്‍പ്പുള്ളൂ. കറന്റ് കമ്പികള്‍ ചിലന്തി വല പൊലെ കെട്ടു പിണര്‍ന്ന് പൊട്ടി വാഹനത്തിന്റെ പല ഭാഗങ്ങള്‍ പൊളിച്ച് കടന്നു പോയിട്ടുമുണ്ട്. ഒറ്റനോട്ടം കൊണ്ട് തന്നെ ഇടിയുടെ ആഘാതം എത്രത്തോളമായിരിയ്ക്കുമെന്ന് ഊഹിയ്ക്കാവുന്നതേയുള്ളൂ.
ഞങ്ങള്‍ അപകട സ്ഥലത്ത് ചെന്നപ്പോഴും ആരും അവിടെ സഹായത്തിനില്ല. ആ റോഡില്‍ കൂടി പോകുന്ന വണ്ടിക്കാര്‍ പോലും അങ്ങോട്ട് നോക്കുന്നുണ്ടെന്നതല്ലാതെ ഒന്നു നിറുത്തുന്നു പോലുമില്ല. അടുത്തെങ്ങും വീടുകളുമില്ല. ആ വണ്ടിയിലുണ്ടായിരുന്നവരെല്ലാം അപ്പോഴേയ്ക്കും എങ്ങനെയൊക്കെയൊ പുറത്തിറങ്ങി വണ്ടിയോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. ചിലര്‍ താഴെ ഇരിയ്ക്കുന്നു. അതു കണ്ടപ്പോഴേ ആശ്വാസമായി. ഭാഗ്യത്തിന് പ്രതീക്ഷിച്ചത്ര അപകടമൊന്നും ആര്‍ക്കും പറ്റിയിരുന്നില്ല. മിക്കവര്‍ക്കും കയ്യിലും കാലിലും ദേഹത്തുമൊക്കെയായി കുറേ രക്തം പോയിട്ടുണ്ട്. വാഹനത്തിനുള്ളിലും പരിസരത്തും രക്തം തളം കെട്ടി കിടക്കുന്നു. ഒരാള്‍ മാത്രം യാതൊരു പരിക്കുമില്ലാതെ നില്‍ക്കുന്നുണ്ട്. അയാളാണെങ്കില്‍ എന്തു ചെയ്യണമെന്നറിയാന്‍ വയ്യാതെ നില്‍ക്കുന്നതു പോലെ.
ഞങ്ങള്‍ നേരെ അടുത്തു ചെന്ന് അയാളോട് എന്താണ് പറ്റിയതെന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലാകുന്നത് അത് ആ വണ്ടിയുടെ ഡ്രൈവറാണെന്ന്‍. അയാള്‍ പറഞ്ഞതു കേട്ട് അതിശയം തോന്നി. (കാരണം അയാള്‍ക്കൊരു പോറലു പോലും പറ്റിയതായി തോന്നുന്നില്ല. ആ വണ്ടിയുടെ അവസ്ഥ കണ്ടാല്‍ ഡ്രൈവര്‍ ബാക്കി കാണുമെന്ന് അരും വിശ്വസിയ്ക്കില്ല). ഞങ്ങളും മലയാളികളാണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കും വലിയ ആശ്വാസമായതു പോലെ തോന്നി.
ഞങ്ങള്‍ ഡ്രൈവറോട് വിവരങ്ങളെല്ലാം ചോദിച്ച് മനസ്സിലാക്കിയിരുന്നു. തൃശ്ശൂര്‍ മണ്ണൂത്തി അടുത്തു നിന്നുമുള്ള ഒരു ഫാമിലി ആണ്. വേളാങ്കണ്ണിയ്ക്ക് പോകുന്ന വഴിയാണ്. സാമാന്യം വേഗത്തിലായിരുന്നു പോയ്ക്കൊണ്ടിരുന്നത്. ദീര്‍ഘയാത്രയുടെ ക്ഷീണം കാരണമാകാം ഇടയ്ക്കെപ്പോഴോ ഡ്രൈവറും അബദ്ധത്തില്‍ ഒരു നിമിഷം ഒന്നു മയങ്ങിപ്പോയി. ആ നേരത്ത് വണ്ടി പാളുകയും നിയന്ത്രണം വിട്ട് റോഡരുകിലെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിയ്ക്കുകയുമായിരുന്നു.
എന്തായാലും ഭാഗ്യത്തിന് അധികം ആപത്തൊന്നും സംഭവിച്ചില്ല. മാത്രമല്ല, ഇടിച്ചയുടന്‍ ആ ലൈനിലെ വൈദ്യുതി ബന്ധം വിച്ഛേദിയ്ക്കപ്പെടുകയും ചെയ്തതിനാല്‍ വലിയൊരു അപകടവും ഒഴിവായി. എങ്കിലും താനൊഴികെ മറ്റെല്ലാവര്‍ക്കും പരിക്കു പറ്റിയ വിഷമമായിരുന്നു ആ പാവം ഡ്രൈവറെ കൂടുതല്‍ വിഷമിപ്പിയ്ക്കുന്നതെന്നു മനസ്സിലായി.
കാര്യമായ അപകടമൊന്നും ആര്‍ക്കും പറ്റിയിരുന്നില്ലെങ്കിലും ആര്‍ക്കും നടക്കാനാകുമായിരുന്നില്ല. കയ്യിനോ കാലിനോ ഒടിവോ ചതവോ ഉണ്ടോയെന്നും സംശയമുണ്ടായിരുന്നു. ഞങ്ങള്‍ സംസാരിച്ചു കൊണ്ടു നില്‍ക്കുന്നതിനിടയില്‍ തന്നെ അയാള്‍ റോഡിലൂടെ പോകുന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു. അടുത്തുള്ള ഹോസ്പിറ്റലില്‍ പോകണമെന്ന് പറഞ്ഞു. 100 രൂപ തന്നാല്‍ കൊണ്ടു പോകാമെന്ന് ഓട്ടോഡ്രൈവര്‍ പറഞ്ഞതു കേട്ട് ഞങ്ങള്‍ ഞെട്ടി. രണ്ടു മൂന്ന് സ്റ്റോപ്പ് അപ്പുറത്താണ് ഹോസ്പിറ്റല്‍. അവിടെ പോകാന്‍ 100 രൂപയോ? (നമ്മുടെ മലയാളികള്‍ മാത്രമല്ല സാഹചര്യം മുതലെടുക്കുന്നവര്‍ എന്ന് അപ്പോ മനസ്സിലായി) ഞങ്ങള്‍ അവിടെ താമസിയ്ക്കുന്നവരാണെന്നും ഹോസ്പിറ്റല്‍ അടുത്താണെന്ന കാര്യം ഞങ്ങള്‍ക്കറിയാം എന്നൊക്കെ പറഞ്ഞിട്ടും അയാള്‍ പൈസ കുറയ്ക്കാന്‍ തയ്യാറായില്ല.
അപ്പോളാണ് അതിലൂടെ ഒരു ഷെയര്‍ ഓട്ടോ* പോകുന്നത് സുധിയപ്പന്‍ ശ്രദ്ധിച്ചത്. അവന്‍ വേഗം ഓടിച്ചെന്ന് അതു നിറുത്തിച്ചു. എന്നിട്ട് കാര്യമായ പരിക്കുകളുള്ള അഞ്ചു പേരെയും അതില്‍ കയറ്റി. എന്നിട്ട് സുധിയും ജോബിയും അവരുടെ കൂടെ ആശുപത്രിയിലേയ്ക്ക് പോകാന്‍ തയ്യാറുമായി. കുറച്ചു കഴിയുമ്പോഴേയ്ക്കും അത്യാവശ്യം വേണ്ട പണവും വസ്ത്രങ്ങളും ഭക്ഷണവും സംഘടിപ്പിച്ച് ഞങ്ങളും ആശുപത്രിയിലേയ്ക്ക് എത്തിക്കൊള്ളാമെന്ന് പറഞ്ഞ് അവരെ അതില്‍ കയറ്റി വിട്ടു. (100 രൂപ ചിലവാകേണ്ടിയിടത്ത് യാത്രാ ചിലവ് വെറും 15 രൂപ)
ഡ്രൈവറുള്‍പ്പെടെ കാര്യമായ പരിക്കുകളില്ലാത്ത ബാക്കി മൂന്നു പേരെയും കൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ റൂമിലേയ്ക്കു പോയി. ആ സമയം മുഴുവനും മാഷ് അവരോട് സംസാരിച്ച് സമാധാനിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ടായിരുന്നു. ഞാനും ബിട്ടുവും അടുത്തുള്ള അക്കയുടെ മെസ്സില്‍ പോയി ഏതാണ്ട് അമ്പത് ഇഡ്ഢലിയും അതിനുള്ള സാമ്പാറും ചമ്മന്തിയും ചട്നിയുമെല്ലാം വാങ്ങി കൊണ്ടു വന്നു.രാവിലെ ബാക്കി വന്ന പാലു കൊണ്ട് അവര്‍ക്ക് ചായയുണ്ടാക്കി കൊടുത്ത് ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിച്ചപ്പോഴേയ്ക്കും പിള്ളേച്ചന്‍ അവര്‍ക്ക് കുളിയ്ക്കാന്‍ വെള്ളം ചൂടാക്കി കഴിഞ്ഞിരുന്നു.
ഭക്ഷണവും കഴിച്ച് ഒന്നു കുളിയ്ക്കുക കൂടി ചെയ്തപ്പോള്‍ അവര്‍ക്കും ഒരാശ്വാസമായി. തുടര്‍ന്ന് അവരെ അവിടെ വിശ്രമിയ്ക്കാന്‍ വിട്ട് അത്യാവശ്യം ഒന്നു രണ്ട് കൈലിയും തോര്‍ത്തുമുണ്ടും ഞങ്ങളുടെ എല്ലാവരുടെയും കയ്യിലുണ്ടായിരുന്ന കുറച്ചു പണവും എടുത്ത് ആശുപത്രിയില്‍ കിടക്കുന്നവര്‍ക്കു ഭക്ഷണവുമായി ഞാനും ബിട്ടുവും ബിമ്പുവും ആശുപത്രിയിലേയ്ക്ക് പോയി. മാഷും പിള്ളേച്ചനും റൂമില്‍ തന്നെ ബാക്കിയുള്ളവര്‍ക്കു കൂട്ടിരുന്നു.
ഞങ്ങള്‍ ആശുപത്രിയില്‍ ചെന്നപ്പോഴേയ്ക്കും അവരുടെ പരിശോധനകളെല്ലാം കഴിഞ്ഞിരുന്നു. കൂട്ടത്തില്‍ ഏറ്റവും പ്രായമുണ്ടായിരുന്ന ആള്‍ക്കു മാത്രം നടുവിനു കാര്യമായ എന്തോ തകരാറു പറ്റിയിരുന്നു. പിന്നെ ഒരാളുടെ കൈയ്ക്കും ഒരാളുടെ കാലിനും ഒടിവുണ്ട്. ബാക്കിയുള്ളവര്‍ക്കു ചില്ലറ പൊട്ടലും ചതവുമൊക്കെയേയുള്ളൂ.
അവര്‍ക്കുള്ള ഭക്ഷണവും മറ്റും ഏല്‍പ്പിച്ച് ഞങ്ങള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഹോസ്പിറ്റലില്‍ നിന്നു. ഉച്ചയ്ക്കു ശേഷം മത്തനും ഹോസ്പിറ്റലില്‍ എത്തി. രാത്രി അവര്‍ക്ക് അത്യാവശ്യം വേണ്ട ഭക്ഷണംമല്ലാം വാങ്ങി കൊടുത്ത് ഞങ്ങളും റൂമിലേയ്ക്ക് തിരിച്ചു വന്നു. ഞങ്ങള്‍ തിരികെ റൂമിലെത്തുമ്പോഴേയ്ക്കും സമയം രാത്രി ആയിരുന്നു. അപ്പോഴേയ്ക്കും ഞങ്ങളുടെ ബെഡ്‌റൂമില്‍ കിടന്ന് അവര്‍ മുന്നു പേരും നല്ല ഉറക്കമായി കഴിഞ്ഞിരുന്നു. ഒരു ആക്സീഡന്റു കഴിഞ്ഞ് കിടക്കുകയല്ലേ, നല്ല ക്ഷീണം കാണുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നതിനാല്‍ അവരെ ഉണര്‍ത്താതെ ഞങ്ങള്‍ അടുത്ത മുറിയില്‍ അഡ്ജസ്റ്റു ചെയ്തു കിടന്നു.
അടുത്ത ദിവസം തിങ്കളാഴ്ച ആയതു കൊണ്ട് ഞങ്ങള്‍ക്ക് കോളേജില്‍ പോകേണ്ടതുണ്ടായിരുന്നു. എങ്കിലും അവര്‍ക്ക് ഹോസ്പിറ്റലില്‍ ഒരു സഹായം വേണ്ടി വന്നാലോ എന്നു കരുതി സുധിയപ്പനും മത്തനും അന്ന് ലീവെടുത്ത് ഹോസ്പിറ്റലില്‍ അവരുടെ കൂടെ നിന്നു. അന്ന് വൈകുന്നേരം ഞങ്ങള്‍ കോളേജില്‍ നിന്നും വന്നപ്പോഴേയ്ക്കും എല്ലാവരെയും ഡിസ്‌ചാര്‍ജ് ചെയ്ത് റൂമിലേയ്ക്ക് കൊണ്ടു വന്നിരുന്നു. അതിനുള്ളില്‍ ബാക്കിയുള്ളവര്‍ സംഭവങ്ങളെല്ലാം നാട്ടിലേയ്ക്ക് വിളിച്ചറിയിച്ചിരുന്നു.
അതിനടുത്ത ദിവസം നാട്ടില്‍ നിന്ന് അവരെ കൊണ്ടു പോകാനായി വണ്ടി എത്തി. ഞങ്ങളോടെല്ലാം നന്ദി പറഞ്ഞ് വൈകാതെ ഒന്നു കൂടി കാണാമെന്ന് പറഞ്ഞ് അവര്‍ യാത്രയായി. (ആക്സിഡന്റ് കേസ് പോലീസ് ചാര്‍ജ് ചെയ്തിരുന്നതിനാല്‍ അതു ഒത്തു തീര്‍പ്പാക്കാന്‍ ഒരിയ്ക്കല്‍ കൂടി അവര്‍ക്ക് വരേണ്ടതുണ്ടായിരുന്നു)
അടുത്തയാഴ്ച അവരില്‍ ഒന്നു രണ്ടു പേര്‍ വക്കീലിനെയും കൂട്ടി വീണ്ടും തഞ്ചാവൂര്‍ക്ക് വന്നു. കേസും കാര്യങ്ങളും എല്ലാം തീര്‍ത്ത് അന്ന് വൈകുന്നേരം ഞങ്ങളുടെ റൂമിലേയ്ക്ക് വീണ്ടുമെത്തി. ഞങ്ങള്‍ കോളേജ് പിള്ളേരാണല്ലോ എന്നു കരുതിയാകണം ഒരു സമ്മാനം എന്ന നിലയില്‍ വിലകൂടിയ ഒരു കുപ്പി മദ്യവുമായിട്ടാണ് അവര്‍ വന്നത്. (സോറി, പേര്‍ ഒര്‍മ്മയില്ല). എന്നാല്‍ ഞങ്ങളാരും അത് കഴിയ്ക്കില്ലെന്ന് അറിഞ്ഞപ്പോള്‍ അവര്‍ക്കും വിഷമമായി. പിന്നെ ഞങ്ങളോടൊത്ത് കുറേ നേരം സംസാരിച്ചിരുന്ന് ഒരുമിച്ച് ഭക്ഷണവും കഴിഞ്ഞ് രാത്രി എല്ലോഴോ അവര്‍ തന്നെ അത് ഫിനിഷ് ചെയ്യേണ്ടി വന്നു. ഞങ്ങള്‍ക്ക് നന്ദി പറഞ്ഞ് പോകും നേരം അവരുടെ നമ്പറും തന്ന് ഇടയ്ക്ക് വിളിയ്ക്കണമെന്നും എന്തെങ്കിലും സഹായം വേണമെങ്കില്‍ മടിയ്ക്കാതെ അറിയിയ്ക്കണം എന്നുമെല്ലാം പറഞ്ഞിട്ടാണ് അവര്‍ പോയത്.
എന്തായാലും ഞങ്ങള്‍ അവരെ വിളിച്ചില്ലെങ്കിലും കോഴ്സ് മുഴുവനാക്കി ഞങ്ങള്‍ തഞ്ചാവൂരു നിന്നും മടങ്ങുന്നതിനു മുന്‍പ് ഒന്നു രണ്ടു തവണ കൂടി അവര്‍ ഞങ്ങളെ വിളിച്ചിരുന്നു. അവസാനം ഞങ്ങളെ അവര്‍ വിളിയ്ക്കുമ്പോള്‍ നട്ടെല്ലിനു ചെറിയ ക്ഷതം സംഭവിച്ച ആ പ്രായമായ ആള്‍ ഒഴികെ എല്ലാവരും പൂര്‍ണ്ണമായും സുഖം പ്രാപിച്ചിരുന്നു.
ഇന്ന് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും അവരെല്ലാവരും സുഖമായിരിയ്ക്കുന്നു എന്നു തന്നെ വിശ്വസിയ്ക്കുന്നു. ആരുടേയും പേരൊന്നും ഇന്ന് ഓര്‍ക്കുന്നില്ലെങ്കിലും അവരിലാരെങ്കിലും യാദൃശ്ചികമായി ഈ പോസ്റ്റ് വായിയ്ക്കാനിട വന്നാല്‍ അന്നത്തെ എല്ലാവരെയും ഞങ്ങള്‍ സുഹൃത്തുക്കളുടെ ആശംസകളും സുഖാന്വേഷണങ്ങളും അറിയിയ്ക്കുമെന്ന് കരുതുന്നു.
[മുന്‍കൂര്‍ ജാമ്യം: ഇത് ഒരു പോസ്റ്റ് ആക്കാന്‍ ഉള്ള ഒരു സംഭവം ഒന്നുമില്ല എന്ന് എനിയ്ക്കും നന്നായിട്ടറിയാം. എങ്കിലും കപ്പമോഷണം എന്ന കഴിഞ്ഞ പോസ്റ്റിലൂടെ വിദ്യാര്‍ത്ഥികളായ യുവതലമുറയില്‍ പെട്ട വായനക്കാര്‍ക്ക് തെറ്റായ ഒരു സന്ദേശം നല്‍കുകയായിരുന്നോ എന്നു ചെറിയ സംശയം അത് പോസ്റ്റിയതിനു ശേഷം ഉണ്ടായിരുന്നു. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ആയിരുന്നപ്പോള്‍ അത്തരം കുരുത്തക്കേടുകള്‍ മാത്രമല്ല ചെയ്തിട്ടുള്ളത് എന്ന് ബൂലോകരെ അറിയിയ്ക്കുക എന്നൊരു ലക്ഷ്യം കൂടി ഈ പോസ്റ്റിനു പിന്നിലുണ്ട്.]