Tuesday, May 27, 2008

ചിക്കന്‍ പോക്സ്: ഒരു കുഞ്ഞു അവലോകനം

രണ്ടാഴ്ച ചിക്കന്‍പോക്സ് പിടിപെട്ട് കിടപ്പിലായതിന്റെ കഷ്ടപ്പാടുകള്‍ ഓര്‍ത്തപ്പോഴാണ് അതൊരു പോസ്റ്റായി ഇട്ടാലോ എന്ന് ആലോചിച്ചത്. ഇപ്പോഴും മിക്കവര്‍ക്കും അതിന്റെ ലക്ഷണങ്ങളും മറ്റും അറിയില്ല. ഒരിയ്ക്കല്‍ വന്നിട്ടുള്ളവര്‍ക്ക് അറിയാമായിരിയ്ക്കും. എങ്കിലും ഇതുവരെ വരാത്തവര്‍ക്ക് ഇത്തരം ചെറിയ അറിവുകള്‍ പോലും ചിലപ്പോള്‍ പ്രയോജനപ്പെട്ടേയ്ക്കാം. ഇത് ശാസ്ത്രീയമായ ഒരു നല്ല അവലോകനമല്ല. വളരെ ചുരുങ്ങിയ രീതിയില്‍ ചിക്കന്‍പോക്സിന്റെ ലക്ഷണങ്ങളും പ്രതിവിധികളും പറഞ്ഞു പോകുന്നു എന്നു മാത്രം.

എന്താണു ചിക്കന്‍പോക്സ്:വായുവിലൂടെ പകരുന്ന ഒരു രോഗമാണു ചിക്കന്‍പോക്സ്. വേനല്‍ക്കാലത്ത് ചൂട് അധികമാകുമ്പോഴാണു സാധാരണയായി ചിക്കന്‍പോക്സ് പടരുന്നതായി കണ്ടുവരുന്നത്. ഒരു തരം വൈറസാണു [varicella zoster virus (VZV)] രോഗം പടര്‍ത്തുന്നത്. തൊലിപ്പുറത്തു ചെറിയ ചെറിയ കുമിളകളായാണു രോഗം പ്രത്യക്ഷപ്പെടുക. ആന്തരികാവയവങ്ങളെയും ഈ രോഗം ബാധിക്കുന്നതായി കാണാറുണ്ട്. അതായത് വായ്ക്കുള്ളിലും നാക്ക്,തൊണ്ട, കുടല്‍ എന്നിവയിലെല്ലാം കുമിളകള്‍ ഉണ്ടായേക്കാം. രോഗാണുക്കള്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ ചിലപ്പോള്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ച വരെ സമയമെടുക്കും [7 മുതല്‍ 21 ദിവസം വരെ]. രോഗം ഭേദമാകുന്നതിനും (നാട്ടില്‍) സാധാരണ 7മുതല്‍ 28 ദിവസം വരെ വേണ്ടി വരാറുണ്ട്.


ലക്ഷണങ്ങള്‍: സാധാരണയായി ഏപ്രില്‍ - മെയ് മാസങ്ങളിലെ ചൂടിലാണ് മിക്കവര്‍ക്കും ചിക്കന്‍‌പോക്സ് ബാധിയ്ക്കാറുള്ളത്. കൂടുതല്‍ പേര്‍ക്കും ചൊവ്വ- വെള്ളി ദിവസങ്ങളിലാണ് ആദ്യമായി രോഗ ലക്ഷണങ്ങള്‍ കണ്ടു വരാറുള്ളത്. ശക്തമായ നടുവേദനയാണ് ആദ്യ ലക്ഷണം. കൈകാലുകള്‍ക്ക് തളര്‍ച്ചയും വേദനയും തോന്നിയേയ്ക്കാം. ചിലപ്പോള്‍ ചിലര്‍ക്ക് പനിയും ശക്തമായ തലവേദനയും തോന്നാറുണ്ട്. മിക്കവാറും തലയിലോ മുഖത്തോ ചെടിയ ചുവന്ന പാടുകളായിട്ടായിരിയ്ക്കും ഇത് ആദ്യം പ്രത്യക്ഷപ്പെടുക. പിന്നീട് രണ്ട്- മൂന്ന് മില്ലീമീറ്റര്‍ വരെ വ്യാസമുള്ള ചെറു കുമിളകളായി ഈ ചുവന്ന പാടുകള്‍ രൂപാന്തരം പ്രാപിയ്ക്കുന്നു (ഈ കുമിളകള്‍ തന്നെ ചുവന്ന നിറമുള്ള കുമിളകളായും കറുപ്പു നിറം കലര്‍ന്ന കുമിളകളായും കണ്ടു വരാറുണ്ട്). പിന്നീട് നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ ഈ കുമിളകള്‍ ദേഹം മൊത്തം വ്യാപിയ്ക്കുന്നു. മിക്കവാറും ഒരാഴ്ചയ്ക്കുള്ളില്‍ ദേഹം മുഴുവനും നിറയുന്ന ഈ കുമിളകള്‍ അതിനു ശേഷം കുറേശ്ശെ ചുരുങ്ങി തുടങ്ങുന്നു. ആ സമയത്ത് ചിലപ്പോള്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടേയ്ക്കാം. (എന്നാല്‍ ഇവ ചൊറിഞ്ഞോ മറ്റോ പൊട്ടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കേണ്ടതാണ്. കാരണം പൊട്ടിയാല്‍ അണുബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. മാത്രമല്ല, ചൊറിഞ്ഞു പൊട്ടിയ്ക്കുന്ന കുമിളകള്‍ മൂലം ഉണ്ടാകുന്ന കറുത്ത പാടുകള്‍ പെട്ടെന്ന് പോകുകയുമില്ല.) തുടര്‍ന്ന് ഈ കുമിളകള്‍ എല്ലാം തന്നെ രണ്ടു മൂന്ന് ആഴ്ചകള്‍ കൊണ്ട് നിശ്ശേഷം കരിഞ്ഞ് ഉണങ്ങി പൊളിഞ്ഞ് പോകുകയും ചെയ്യും. അതിനു ശേഷവും ദേഹത്ത് നില നില്‍ക്കുന്ന പാടുകള്‍ നിശ്ശേഷം മാറുവാന്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ മാസം വരെ വേണ്ടി വരാറുണ്ട്. അസുഖം ബാധിച്ചാല്‍ നല്ല തളര്‍ച്ച തോന്നും. അതു കൊണ്ട് അധികം നടക്കുന്നതു പോലും ഒഴിവാക്കി വിശ്രമിയ്ക്കുന്നതു തന്നെ ആണ് നല്ലത്.


പകരാതിരിയ്ക്കാന്‍ എന്തെല്ലാം ചെയ്യണം: രോഗം വരാതിരിയ്ക്കാന്‍ പ്രതിരോധ വാക്സിന്‍ ലഭ്യമാണ്. ഇവ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കുന്നതാണ് നല്ലത്. സാധാരണയായി അസുഖബാധിതനായ വ്യക്തിയില്‍ നിന്നും അദ്യത്തെ അഞ്ചു ദിവസങ്ങളിലാണ് രോഗം പകരാന്‍ സാധ്യത ഉള്ളത്. രോഗിയുടെ ഉച്ഛ്വാസ വായുവിലൂടെയായിരിയ്ക്കും കൂടുതലായും രോഗാണുക്കള്‍ പകരുക. അതു കൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ കാണിയ്ക്കുന്ന വ്യക്തിയില്‍ നിന്നും നിശ്ചിത അകലം പാലിയ്ക്കാന്‍ മറ്റുള്ളവര്‍ (രോഗിയും) ശ്രദ്ധിയ്ക്കേണ്ടതാണ്. അതു പോലെ രോഗി ഉപയോഗിയ്ക്കുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍, മറ്റു വസ്തുക്കള്‍ എന്നിവ മറ്റാരും കൈകാര്യം ചെയ്യാതിരിയ്ക്കുക. രോഗിയ്ക്ക് ഒരു മുറി (ബാത്ത്‌റൂം അറ്റാച്ച്ഡ് ആയ ഒരു മുറി ഉണ്ടെങ്കില്‍ അത്) മുഴുവനായും വിട്ടു കൊടുക്കുന്നതാണ് ഉചിതം.


ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍: രോഗബാധിതനായ വ്യക്തി കിടക്കുന്ന മുറിയിലും കിടക്കയിലുമെല്ലാം ആര്യവേപ്പിന്റെ വൃത്തിയുള്ള ഇലകള്‍ ഇടുന്നത് നല്ലതാണ്. ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ കൈ കൊണ്ട് ചൊറിയാതെ ആര്യ വേപ്പ് ഇലകള്‍ കൊണ്ട് തലോടുന്നതും നല്ലതാണ്. സാധാരണയായി കുമിളകള്‍ കരിഞ്ഞു തുടങ്ങാതെ രോഗിയെ കുളിയ്ക്കാന്‍ അനുവദിയ്ക്കാറില്ല. എന്നാല്‍ ഇംഗ്ലീഷ് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ ഈ കുമിളകള്‍ പൊട്ടാതെ വേണമെങ്കില്‍ കുളിയ്ക്കാമെന്ന് ഡോക്ടര്‍മാര്‍ അനുവദിയ്ക്കാറുമുണ്ട്. രോഗി ധാരാളമായി വെള്ളം കുടിയ്ക്കുന്നുണ്ടെന്നും നല്ല പോലെ ശോധന ഉണ്ടെന്നും രോഗിയെ ശുശ്രൂഷിയ്ക്കുന്നവര്‍ ഉറപ്പു വരുത്തേണ്ടതാണ്. രോഗിയെ വീടിനു വെളിയില്‍, പ്രത്യേകിച്ച് വെയിലത്ത് ഇറക്കാതിരിയ്ക്കുക.


പ്രതിവിധി: കഴിയ്ക്കുന്നത് ഇംഗ്ലീഷ് മരുന്നാണെങ്കില്‍ കുമിളകള്‍ അധികം വ്യാപിയ്ക്കും മുന്‍പ് തന്നെ തടയാന്‍ സാധിച്ചേയ്ക്കും. ഇംഗ്ലീഷ് മരുന്നു കഴിച്ച്, അഞ്ചു ദിവസം കൊണ്ട് ഒരു വിധം ഭേദമായ ആളുകളെ കുറിച്ചും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഹോമിയോ/ആയുര്‍വേദം മരുന്നുകളാണ് കഴിയ്ക്കുന്നതെങ്കില്‍ ഈ കുമിളകള്‍ എല്ലാം പൊങ്ങിയതിനു ശേഷമേ കരിഞ്ഞു തുടങ്ങൂ. [ഹോമിയോ/ആയുര്‍വേദം ചികിത്സയാണ് ഈ അസുഖത്തിനു കൂടുതല്‍ പേരും നിര്‍ദ്ദേശ്ശിയ്ക്കാറുള്ളതും]. അതിനു ചിലപ്പോള്‍ മൂന്ന് ആഴ്ചകള്‍ വരെ വേണ്ടി വന്നേയ്ക്കാം.


ഭക്ഷണം: ഇംഗ്ലീഷ് മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ രോഗിയ്ക്ക് പ്രത്യേകിച്ച് നിബന്ധനകള്‍ നല്‍കാറില്ല. എണ്ണമയം അധികം ഇല്ലാത്ത ഭക്ഷണം ആയിരിയ്ക്കണം എന്നു മാത്രം. എങ്കിലും സാധാരണയായി രോഗികള്‍ അസുഖം ഭേദമാകും വരെ മാംസാഹാരം പൂര്‍ണ്ണമായും വര്‍ജ്ജിയ്ക്കുന്നതാണ് നന്ന്. അതു പോലെ എണ്ണ മയമുള്ള ഭക്ഷ്യ വസ്തുക്കള്‍, ഉപ്പ്, എരിവ്, പുളി, ചൂട് എന്നിവയും ആദ്യ നാളുകളില്‍ ഒഴിവാക്കാറുണ്ട്. ദിവസവും തണുപ്പിച്ച പാല്‍ കുടിയ്ക്കണം. (പാല്‍ മാത്രമല്ല, ചൂടുള്ള ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ എല്ലാം ഒഴിവാക്കുന്നതാണ് നല്ലത്). അതു പോലെ കരിയ്ക്കിന്‍ വെള്ളം, പഴ വര്‍ഗ്ഗങ്ങള്‍ എന്നിവ ധാരാളമായി കഴിയ്ക്കണം.


കുളി:കുമിളകള്‍ എല്ലാം കരിഞ്ഞാല്‍ അവ അടര്‍ന്നു പോയി തുടങ്ങും. അപ്പോള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കുളിയ്ക്കാം. അസുഖം ഭേദമായ ശേഷമുള്ള ആദ്യത്തെ രണ്ടു മൂന്നു ദിവസത്തെ കുളിയ്ക്ക് മുന്‍പ് പച്ചമഞ്ഞളും ആര്യവേപ്പിലയും അരച്ചു ദേഹം മുഴുവനും തേച്ച ശേഷം ആര്യവേപ്പില ഇട്ട് തിളപ്പിച്ച് ആറിയ വെള്ളം കൊണ്ടുള്ള കുളി നല്ലതാണ്.


അസുഖം ഭേദമായി കുളിച്ചതിനു ശേഷവും ഒന്നു രണ്ടാഴ്ച കൂടി ആരോഗ്യവും ഭക്ഷണവും ശ്രദ്ധിയ്ക്കണം. കുറച്ചു നാളേയ്ക്ക് കായികാധ്വാനം കൂടുതലുള്ള പണികള്‍ ഒഴിവാക്കുന്നതാണുത്തമം. എന്തായാലും ഒരിയ്ക്കല്‍ വന്നാല്‍ പിന്നീട് ഒരിയ്ക്കലും വരാന്‍ സാധ്യത ഇല്ലെന്നാണ് ചിക്കന്‍പോക്സിനെ പറ്റി പറയാറുള്ളതെങ്കിലും അപൂര്‍വ്വമായി ചിലര്‍ക്ക് വീണ്ടും വരാറുണ്ട്. എന്തായാലും ഒരിയ്ക്കല്‍ വന്നു പോയാല്‍ 20 വര്‍ഷത്തേയ്ക്ക് പേടിയ്ക്കേണ്ട എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


ആദ്യം സൂചിപ്പിച്ചതു പോലെ ഇത് ആധികാരികമായ ഒരു കുറിപ്പല്ല. ചിക്കന്‍പോക്സ് എന്ന അസുഖം വരാത്തവര്‍ക്ക് (വന്നിട്ടുള്ളവര്‍ക്ക് ഇതെല്ലാം അറിയാമായിരിയ്ക്കും) ഉപകാരപ്പെടുമെങ്കിലോ എന്നു കരുതി എഴുതിയെന്നേയുള്ളൂ. മാത്രമല്ല, നമ്മുടെ നാട്ടിലെ അവസ്ഥകളും ചികിത്സാരീതികളുമാണ് ഞാന്‍ സൂചിപ്പിച്ചിരിയ്ക്കുന്നത്. മറുനാടുകളില്‍, പ്രത്യേകിച്ച് പ്രവാസികള്‍ക്കിടയില്‍ ‘ചിക്കന്‍പോക്സ്’ വളരെ നിസ്സാരമായ ഒരു രോഗമായിട്ടാണ് പറഞ്ഞു കേട്ടിട്ടുള്ളത്.